തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസ് വിധി പുറപ്പെടുവിച്ച തിരുവനന്തപുരം സിബിഐ കോടതിയിൽ നാടകീയ രംഗങ്ങൾ. വിധി കേൾക്കുന്ന നേരത്ത് പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ പൊട്ടിക്കരഞ്ഞു. ഇരുവർക്കും ഒപ്പമുണ്ടായിരുന്നവരും കോടതി വിധി കേട്ട് കരഞ്ഞു. വിധി പ്രസ്താവത്തിനു അരമണിക്കൂർ മുൻപാണ് പ്രതികളെ കോടതിയിലെത്തിച്ചത്. സിസ്റ്റർ അഭയയുടേത് കൊലപാതകം തന്നെയാണെന്നും തോമസ് കോട്ടൂർ, സെഫി എന്നിവർ പ്രതികളാണെന്നും കോടതി വിധിച്ചു. ഇരുവർക്കുമുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് മാറ്റും. തോമസ് കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കും സെഫിയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കുമാണ് മാറ്റുക.
തോമസ് കോട്ടൂരാണ് കേസിൽ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെയുള്ളത്. സെഫി മൂന്നാം പ്രതിയാണ്. കോടതി വിധിക്ക് ശേഷം വാഹനത്തിൽ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ സിസ്റ്റർ സെഫി കഴുത്തിലെ മാലയിലുള്ള കുരിശ് ഉയർത്തിപ്പിടിച്ചിരിക്കുകയായിരുന്നു.
Read Also: സംഭവബഹുലമായ 28 വർഷം; അഭയ കേസ് നാൾവഴികളിലൂടെ
സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്. 2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു.
ഒന്നാം പ്രതിയായ ഫാ.കോട്ടൂരിന്റെ വാദത്തോടെയാണ് വിചാരണ നടപടികൾ പൂർത്തിയായത്. കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാ. കോട്ടൂർ വാദിച്ചിരുന്നു. മൂന്നാം സാക്ഷിയായ അടയ്ക്ക രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവന്റിൽ വച്ച് കണ്ടു എന്ന മൊഴി വിശ്വാസിക്കരുതെന്നും ഫാ. കോട്ടൂരിന്റെ അഭിഭാഷകൻ വാദിക്കുകയായിരുന്നു. എന്നാൽ, ഈ വാദങ്ങളെല്ലാം കോടതി തള്ളി.
ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി. ജോസ് പുതൃക്കയിൽ രണ്ടാം പ്രതിയായിരുന്നു.