ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅ്ദനി കേരളത്തിലെത്തി. 3.30ഓടെ എയർ ഏഷ്യ വിമാനത്തില്‍ നെടുമ്പാശ്ശേരിയിലാണ് അദ്ദേഹം എത്തിയത്. വാഹനമാർഗം അദ്ദേഹം കരുനാഗപ്പള്ളി അൻവാർശ്ശേരിയിലെ വീട്ടിലേക്ക് തിരിക്കും. സര്‍ക്കാരും, അഭിഭാഷകരും സുപ്രിംകോടതിയും മനുഷ്യത്വപരമായി ഇടപെട്ടെന്ന് അദ്ദേഹം പ്രതികരിച്ചു. കൂടെ നിന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൂത്ത മകൻ ഉമർ മുഖ്താറിന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും അസുഖബാധിതയായ ഉമ്മയെ സന്ദർശിക്കാനുമായി ഓഗസ്റ്റ് ആറു മുതൽ 19 വരെയാണ് നാട്ടിൽ തങ്ങാൻ മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകിയത്. മഅ്ദനിയുടെ കേരളയാത്ര തടയാനുള്ള കർണാടക പോലീസിന്റെ ശ്രമങ്ങളെ സുപ്രീംകോടതിയുടെ ഉത്തരവിലൂടെ മറികടന്നാണ് മഅദനി മൈനാഗപ്പള്ളിലെത്തുന്നത്.
ഇളയ മകൻ സലാഹുദ്ദീൻ അയ്യൂബി, ബന്ധുവും പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് റജീബ്, സഹായികളായ സിദ്ദീഖ്, നിസാം, സർക്കിൾ ഇൻസ്പെക്ടർമാരായ രമേശ്, ഉമശങ്കർ എന്നിവരാണ് വിമാനയാത്രയിൽ അനുഗമിക്കുന്നത്. ബാക്കി 17 സുരക്ഷ ഉദ്യോഗസ്ഥർ റോഡുമാർഗം കൊച്ചിയിലെത്തും. ശനിയാഴ്ച രാവിലെ ബംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിലെത്തിയ മഅ്ദനിയുടെ അഭിഭാഷകൻ ഉസ്മാൻ 1.18 ലക്ഷം രൂപയുടെ ഡി.ഡി കമീഷണർ സുനിൽകുമാറിന് കൈമാറി. മഅ്ദനിയുടെ യാത്ര സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം സമർപ്പിച്ചു.
ദിനേനയുള്ള യാത്രവിവരങ്ങൾ കൂടെയുള്ള ഉദ്യോഗസ്ഥർക്ക് നൽകുമെന്നും കമീഷണറെ അറിയിച്ചു. ബുധനാഴ്ച രാവിലെ 11.30ന് തലശ്ശേരി നഗരസഭ ടൗൺഹാളിൽ നടക്കുന്ന വിവാഹച്ചടങ്ങിനായി മഅ്ദനി ചൊവ്വാഴ്ച അൻവാർശ്ശേരിയിൽനിന്ന് പുറപ്പെടും. വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ ഒമ്പതുവരെ കൊല്ലം ടൗൺഹാളിൽ നടക്കുന്ന വിവാഹവിരുന്നിലും അദ്ദേഹം പങ്കെടുക്കും.
കേരളത്തിലേക്കുള്ള പൊലീസ് അകമ്പടിക്ക് ചെലവായി കർണാടക സർക്കാർ 14.8 ലക്ഷം രൂപ കണക്കാക്കിയതിനെ ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ച മഅ്ദനിയുടെ വാദം അംഗീകരിച്ച കോടതിയുടെ ഇടപെടലാണ് യാത്ര സാധ്യമാക്കിയത്. കർണാടക സർക്കാറിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി ചെലവ് ചുരുക്കി കണക്ക് നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് 1.18 ലക്ഷം രൂപയാക്കിയത്.