/indian-express-malayalam/media/media_files/uploads/2023/02/Pinarayi-Vijayan-CM.jpg)
പിണറായി വിജയൻ
അങ്ങേയറ്റം നിർഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയിൽ നടന്നിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരാൾ മരണപ്പെട്ടിട്ടുണ്ടെന്നും രണ്ട് പേരുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. "സംഭവം ഗൌരവമായെടുത്ത് കൊണ്ടുതന്നെ കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്. ഒരാൾ മരണപ്പെട്ടിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. മറ്റുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റു വിവരങ്ങൾ അന്വേഷിക്കുന്നേയുള്ളൂ.
സ്ഫോടനത്തിന്റെ മറ്റു വിവരങ്ങളൊക്കെ ശേഖരിച്ച് കൊണ്ടിരിക്കുന്നേയുള്ളൂ. എറണാകുളത്തുള്ള പൊലിസ് ഉദ്യോഗസ്ഥരെല്ലാം അവിടെ എത്തിയിട്ടുണ്ട്. ഡിജിപി അടക്കമുള്ള ഉന്നത പൊലിസ് ഉദ്യോഗസ്ഥരും അവിടേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. മറ്റു കാര്യങ്ങൾ പറയാറായിട്ടില്ല. സംഭവം ഗൌരവമായെടുത്ത് കൊണ്ടുതന്നെ കാര്യങ്ങൾ നീക്കിക്കൊണ്ടിരിക്കുകയാണ്," മുഖ്യമന്ത്രി പറഞ്ഞു.
കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. 36 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. സാമ്ര കണ്‍വെന്‍ഷന്‍ സെന്‍റർ ഹാളിന്റെ മധ്യഭാഗത്തായി മൂന്നിലേറെ തവണയാണ് സ്ഫോടനം ഉണ്ടായത്. യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിനിടെയാണ് സ്‌ഫോടനം. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്ഫോടന കാരണം വ്യക്തമല്ല.
കളമശ്ശേരിയിലെ സ്ഫോടനം ഗൗരവകരമായ പ്രശ്നമായി കാണുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. "പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി കേരളം ഒന്നടങ്കം മുന്നോട്ടുപോകുമ്പോൾ ജനശ്രദ്ധ തിരിക്കാൻ കഴിയുന്ന സംഭവം. കർശനമായ നിലപാടെടുക്കും. ജനാധിപത്യ ബോധമുള്ള മനുഷ്യർ ഒറ്റക്കെട്ടായി ഈ സംഭവത്തെ അപലപിക്കണം. രാഷ്ട്രീയമായി പരിശോധിച്ചാൽ ഈ സംഭവം ഭീകരാക്രമണമെന്ന് പറയേണ്ടി വരും. ആസൂത്രിതമാണെന്ന് പറയാനായിട്ടില്ല. മുൻവിധിയോടെ വിഷയത്തെ സമീപിക്കേണ്ടതില്ല. എന്താണ് സംഭവമെന്ന് അന്വേഷിക്കട്ടെ" എം വി ഗോവിന്ദൻ പറഞ്ഞു.
കളമശ്ശേരിയിൽ ഉണ്ടായത് അസാധാരണമായ സാഹചര്യമാണെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുകയാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. "സ്ഫോടന കാരണം പൊലിസ് കൃത്യമായി അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. ആദ്യം നൽകേണ്ട പരിഗണന ആശുപത്രിയിലുള്ളവർക്ക് കൃത്യമായ പരിചരണം ഉറപ്പാക്കേണ്ടതില്ല. രണ്ടാമത്തേത് നമ്മൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക എന്നതാണ്. ശാസ്ത്രീയമായ പരിശോധനകൾക്ക് ശേഷമാണ് സ്ഫോടന കാരണം എന്താണെന്ന് പറയാനാകൂ. അസാധാരണമായ സാഹചര്യമാണ് ഉണ്ടായത്," സതീശൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.