/indian-express-malayalam/media/media_files/uploads/2017/11/a-padmakumar.jpg)
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുൻ എം എൽ എ യും സി പിഎം പത്തനംതിട്ട ജില്ലാസെക്രട്ടേറിയറ്റംഗംവുമായ എ.പത്മകുമാര്‍ എം.എല്‍.എയെയും അംഗമായി സി.പിഐയിലെ ശങ്കര്‍ ദാസിനെയും നിയമിക്കാൻ ധാരണയായി. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സഹകരണ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാനുമാണ് എ പത്മകുമാര്‍. എ.ഐ.റ്റിയുസി നേതാവാണ് തിരുവനന്തപുരം സ്വദേശിയായ ശങ്കര്‍ദാസ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ട് വര്‍ഷമായി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി. സദാശിവം ഒപ്പുവച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്രിന്രെയും അംഗത്തിന്രെയും കാര്യത്തിൽ തീരുമാനമെടുത്തത്.
നേരത്തെ ദേവസ്വം ബോർഡിന്രെ കാലാവധി കുറച്ച ഓർഡിനൻസിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബി ജെ പി പ്രസിഡന്ര് കുമ്മനം രാജശേഖരൻ എന്നിവർ പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് ഗവർണർ തേടിയ വിശദീകരണം ലഭിച്ച ശേഷമാണ് ഗവർണർ ഓർഡിനൻസ് ഒപ്പിട്ടത്.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റും അജയ് തറയില്‍ അംഗവുമായ ദേവസ്വം ബോര്‍ഡ് കൃത്യം രണ്ട് വര്‍ഷം കാലാവധി തികയ്ക്കുന്നതിന്റെ തൊട്ടുതലേന്നാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് വന്നത്. ശബരിമല മണ്ഡലകാലം തുടങ്ങാന്‍ മൂന്നോ നാലോ ദിവസംമാത്രം അവശേഷിക്കേ, ഭരണസമിതിയില്ലാതെ മണ്ഡലവ്രതക്കാലം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വിശദീകരണത്തില്‍ ചോദിച്ചിരുന്നു.
കാലാവധി വെട്ടിക്കുറച്ച നടപടി ഒരുവര്‍ഷമായി വിവിധതലങ്ങളില്‍ ആലോചിച്ചും നിയമസാധുത ഉറപ്പുവരുത്തിയും ചെയ്തതാണെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. നാലുവര്‍ഷമായിരുന്ന ദേവസ്വം ബോര്‍ഡിന്റെ കാലാവധി 2007ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ രണ്ടുവര്‍ഷമായി ചുരുക്കിയിരുന്നു. പിന്നീട് 2014ല്‍ യു.ഡി.എഫാണ് അത് മൂന്നുവര്‍ഷമാക്കിയത്. മൂന്നുവര്‍ഷം കാലാവധി നിലവിലെ ബോര്‍ഡിന് നല്‍കിയാലും അടുത്തവര്‍ഷം മണ്ഡലക്കാലം തുടങ്ങുന്നതിന് തൊട്ടുമുമ്പേ അവസാനിക്കും. അതിനാല്‍ മണ്ഡലവ്രതക്കാലം ഇതിന് മാനദണ്ഡമാക്കാന്‍ സാധിക്കില്ല.
മണ്ഡലവ്രതക്കാലം കുഴപ്പംകൂടാതെ കൊണ്ടുപോകാന്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണവും ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തില്‍ മാസ്റ്റര്‍പ്‌ളാന്‍ സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കാലാവധി വെട്ടിക്കുറയ്ക്കാനുള്ള മാനദണ്ഡവും അതിന്റെ മുന്‍ ചരിത്രവും ഗവര്‍ണര്‍ക്ക് നല്‍കിയ ഓര്‍ഡിനന്‍സില്‍ രേഖപ്പെടുത്തിയിരുന്നില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.