തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ അരി വിലക്കയറ്റം തടയാൻ ബംഗാളിൽ നിന്ന് സംസ്ഥാനത്തേക്ക് അരി എത്തിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നിലവിൽ സംസ്ഥാനം നേരിടുന്ന രൂക്ഷമായ വിലക്കയറ്റം തടയാനാണ് നടപടി. ഇത് സഹകരണ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യാനുള്ള പദ്ധതിയാണ് സർക്കാർ നടത്തുന്നത്.
റേഷൻ വിഹിതത്തിലുണ്ടായ കുറവാണ് സംസ്ഥാനത്ത് അരിക്ഷാമത്തിലേക്ക് നയിച്ചത്. റേഷൻ വിഹിതം കുറഞ്ഞതതോടെ അരി വിപണിയിൽ സ്വകാര്യ സംരംഭകർ വില കുത്തനെ വർധിപ്പിച്ചു. സഹകരണ സ്ഥാപനങ്ങൾ വഴി കിലോയ്ക്ക് 25 രൂപ നിരക്കിൽ വിതരണം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ഇത് നിലവിലെ ക്ഷാമം പരിഹരിക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.
കേരളത്തിൽ അരി വില 50 രൂപയിലേക്ക് എത്തിയ സാഹചര്യത്തിലാണ് വില നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചത്. നേരത്തേ തന്നെ ബംഗാളിൽ നിന്ന് അരിയെത്തിക്കുമെന്ന് സർക്കാർ് വ്യക്തമാക്കിയിരുന്നെങ്കിലും ഇതിനിടയിൽ തന്നെ വില കുതിച്ചുയർന്നു. സപ്ലൈകോ, കൺസ്യൂമർ ഫെഡ് എന്നിവ വഴി സർക്കാരിന് ഫലപ്രദമായി ഇടപെടാനായില്ലെന്നതും വിമർശനമായി. എന്നാൽ സംസ്ഥാനം പ്രതിസന്ധി നേരിട്ടത് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നിലപാട് മൂലമാണെന്നാണ് സിപിഎമ്മിന്റെ കുറ്റപ്പെടുത്തൽ.