/indian-express-malayalam/media/media_files/uploads/2017/01/mt-ramesh.jpg)
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചിലവിന് അനുവദിച്ച തുകയില്‍ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്ക് ഹാജരാക്കിയില്ല എന്ന പരാതിയിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെതിരെ പാര്‍ട്ടി അന്വേഷണം. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ മത്സരിച്ചപ്പോഴത്തെ കണക്കാണ് ഹാജരാക്കാത്തത്. ബിജെപി കേന്ദ്രനേതൃത്വം 87 ലക്ഷം രൂപയാണ് സ്ഥാനാര്‍ഥിക്ക് ചിലവിനായി നല്‍കിയത്. ഇതില്‍ 35 ലക്ഷം രൂപ ചിലവഴിച്ചതിന്റെ കണക്കാണ് നല്‍കാത്തത്.
ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന ടിആര്‍ അജിത്കുമാറിനേയും അന്വേഷണ സമിതി വിളിച്ചുവരുത്തും. കണക്ക് കൊടുക്കാത്തത് അന്വേഷിക്കാന്‍ തീരുമാനിച്ചതോടെ പണം തിരികെ നല്‍കാമെന്ന് അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ട ബിജെപിയുടെ അന്വേഷണ റിപ്പോർട്ടിലും എംടി രമേശിന്റെ പേരുണ്ടായിരുന്നു. മെഡിക്കൽ കോളേജ്​ അനുവദിക്കാൻ കേരളത്തിലെ ബിജെപി നേതാക്കൾ 5 കോടി രൂപ കൊഴ വാങ്ങിയതായി കണ്ടെത്തൽ. വർക്കലയിലെ എസ്ആർ മെഡിക്കൽ കോളേജിലെ ഉടമയായ ആർ.ഷാജിയിൽ നിന്നാണ് ബിജെപി നേതാക്കൾ പണം കൈപ്പറ്റിയത്. പ്രമുഖ നേതാക്കൾ കോഴ വാങ്ങി എന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വം പ്രത്യേക അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷൻ പാർട്ടിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് എം.ടി രമേശ് ഉൾപ്പടെയുള്ള നേതാക്കൾ പണം കൈപ്പറ്റിയതായി പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പണം കൊടുത്തത് ബിജെപി സഹകരണ സെൽ കൺവീനർ ആർ.എസ്.വിനോദിനാണ് എന്ന് റിപ്പോർട്ടിൽ പറയുന്നു . പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 5 കോടി 60 ലക്ഷം വാങ്ങിയെന്ന് അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചതായണ് റിപ്പോര്‍ട്ട് . കുഴൽപ്പണമായി തുക ദില്ലിയിലെ ഇടനിലക്കാരന് കൈമാറിയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ബിജെപി നേതാവ് എം ടി രമേശിന്റെയും പേരുണ്ട്. ചെർപ്പുളശ്ശേരിയിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ പണം നൽകിയത് രമേശ് വഴിയെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി നേതാക്കളായ കെ.പി. ശ്രീശനും എ.കെ. നസീറും ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ പെട്രോള്‍ പമ്പ് ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.