/indian-express-malayalam/media/media_files/uploads/2018/07/Tiger.jpg)
കൊച്ചി: സംസ്ഥാനത്ത് നാല് വർഷത്തിനിടെ നടക്കുന്ന കടുവ കണക്കെടുപ്പിൽ കടുവകളുടെ എണ്ണത്തിൽ കഴിഞ്ഞ തവണത്തേക്കാൾ 70 ഓളം കടുവകൾ വർദ്ധിച്ചതായി വിവരം. കാടുകളിൽ സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞ കടുവകളുടെ എണ്ണം 180 ആയതോടെയാണ് ഇത്.
ക്യാമറയിൽ പതിഞ്ഞ കടുവകൾക്ക് പുറമേ 20 കടുവകളെങ്കിലും കാട്ടിൽ അധികം ഉണ്ടാകുമെന്നാണ് നിഗമനം. നാല് വർഷം മുൻപ് 2014 ൽ നടത്തിയ കണക്കെടുപ്പിൽ സംസ്ഥാനത്തെ കാടുകളിൽ 136 കടുവകളെയാണ് കണ്ടെത്തിയത്. ഈ വാർത്ത മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്.
പെരിയാർ, പറമ്പിക്കുളം എന്നീ കടുവസങ്കേതങ്ങൾക്ക് പുറമേ വയനാട് വന്യജീവി സങ്കേതത്തിലുമാണ് സംസ്ഥാനത്ത് കടുവകൾ കൂടുതലായി കാണപ്പെടുന്നത്. പെരിയാറിൽ 29 ഉം പറമ്പിക്കുളത്ത് 31 ഉം കടുവകൾ ഉണ്ടെന്ന് കഴിഞ്ഞ കണക്കെടുപ്പിൽ വ്യക്തമായിരുന്നു.
എട്ട് വർഷത്തിനിടെ കടുവകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. 2010 ൽ 71 കടുവകൾ മാത്രമുണ്ടായിരുന്ന കേരളത്തിലെ കാടുകളിലാണ് ഇപ്പോൾ 200 ഓളം കടുവകളെങ്കിലും ഉണ്ടാകുമെന്ന നിഗമനം.
2016-ലെ കണക്കനുസരിച്ച് ലോകത്താകെ 3,890 കടുവകൾ മാത്രമാണുള്ളത്. ഇതിൽ ഏതാണ്ട് 60 ശതമാനവും (2226) ഇന്ത്യയിലാണ്. എന്നാൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ 115 കടുവകൾ ചത്തതായി കണക്കുകൾ പറയുന്നു. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആസാം എന്നിവിടങ്ങളിലാണ് കൂടുതൽ കടുവകൾ ചത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.