കൊച്ചി: ദക്ഷിണ നാവിക സേനാ ആസ്ഥാനത്ത് ഹെലികോപ്റ്ററുകൾ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ വാതിൽ അടർന്നു വീണുണ്ടായ അപകടത്തിൽ നാവിക സേന അന്വേഷണം തുടങ്ങി. അപകടത്തിൽ ഹരിയാന സ്വദേശി 28 കാരനായ നവീൻ, രാജസ്ഥാൻ സ്വദേശിയും 29 കാരനുമായ അജീത് സിങ് എന്നിവരാണ് മരിച്ചത്.
Read More: കൊച്ചി നാവികസേന ആസ്ഥാനത്ത് അപകടം; രണ്ട് നാവികർ മരിച്ചു
ഹെലികോപ്റ്ററുകൾ സൂക്ഷിക്കുന്ന ഹാങ്ങറിന്റെ ഭീമൻ വാതിൽ അടർന്ന് വീണ് ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് അപകടം ഉണ്ടായത്. ഹെലികോപ്റ്ററുകൾ പാർക്ക് ചെയ്യുന്ന ഇടമാണ് ഹാങ്ങർ. അപകട സമയത്ത് നവീനും അജീതും ഒരുമിച്ച് ഇതുവഴി നടന്നുപോവുകയായിരുന്നു. ഈ സമയത്താണ് തീർത്തും അപ്രതീക്ഷിതമായി ഇവരുടെ ശരീരത്തിലേക്ക് ഭീമൻ വാതിൽ അടർന്ന് വീണത്.
Two sailors died after the door of a helicopter hangar fell on them. The incident occurred today morning at Southen Naval Command in Kochi, Kerala.Court of inquiry being ordered into the matter. pic.twitter.com/RgOP3Tvj9j
— ANI (@ANI) December 27, 2018
തലയ്ക്കും ശരീരത്തിലും ഇരുവർക്കും ഗുരുതരമായി പരിക്കേറ്റുവെന്നാണ് വിവരം. ഇവരെ നേവൽ ബേസിലെ ആശുപത്രിയായ ഐഎൻഎച്ച്എസ് സഞ്ജീവനിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രാവിലെ 9.40 ഓടെ ഇരുവരുടെയും മരണം സ്ഥിരീകരിച്ചു.
പരിക്കേറ്റവരെ അടുത്തുണ്ടായിരുന്ന സഹപ്രവർത്തകരാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. ആരതിയാണ് നവീന്റെ ഭാര്യ. ഇവർക്ക് രണ്ട് വയസുളള മകളും ഉണ്ട്. പാർവതിയാണ് അജീതിന്റെ ഭാര്യ. ഇവർക്ക് അഞ്ച് വയസുളള മകനുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷമേ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ദക്ഷിണ നാവിക സേന പുറത്തുവിടൂ.