/indian-express-malayalam/media/media_files/uploads/2023/02/sslc-3.jpg)
കോഴിക്കോട്: നിപ മുൻകരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും നാളെയും (14.09.2023, 15.09.2023) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടത്താം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.
ജില്ലയിൽ അടുത്ത പത്ത് ദിവസത്തേക്ക് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിർത്തിവയ്ക്കുവാനും ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.
ഇതിനൊപ്പം തന്നെ വിവാഹം, റിസപ്ഷന്‍, ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍, കലാസാംസ്കാരിക കായിക മത്സരങ്ങള്‍ എന്നിവയ്ക്കെല്ലാം നിയന്ത്രണങ്ങളുണ്ട്. ഉത്സവങ്ങള്‍, പള്ളിപ്പെരുന്നാളുകള്‍ തുടങ്ങി പരിപാടികളില്‍ ജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി നടത്തണമെന്നാണ് അറിയിപ്പ്.
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ നിപ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
ഇതുവരെ ആകെ അഞ്ച് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരിൽ 2 പേർ മരണമടഞ്ഞു. 3 പേർ കോഴിക്കോട്ട് ചികിത്സയിലാണ്. കോഴിക്കോട്ടെ ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു യുവാവിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് ഏറ്റവും പുതിയ അറിയിപ്പ്.
എന്നാൽ ഒൻപത് വയസുകാരന്‍റെ നിലഗുരുതരമായി തുടരുകയാണ്. മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന് കോഴിക്കോട്ട് എത്തിക്കും.കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തും. മലപ്പുറം ജില്ലയും നിപ ജാഗ്രതയിലാണ്. മഞ്ചേരിയിൽ ഒരാൾ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.