ഒരു നിമിഷം പോലും ചിന്തിക്കാതെയാണ് നമ്മളിൽ പലരും പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളം വാങ്ങി കുടിക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളം ആരോഗ്യത്തിന് മാത്രമല്ല, പരിസ്ഥിതിക്കും ദോഷകരമാണ്. മിനറൽ വാട്ടർ ബോട്ടിലുകളും ശീതളപാനീയങ്ങളുടെ ബോട്ടിലുകളും സ്ഥിരമായി ഉപയോഗിക്കുന്നവർക്കുമെല്ലാം അറിയാം അത് ദോഷമാണെന്ന്. എന്നാൽ എന്തൊക്കെയാണ് ഈ ദോഷവശങ്ങൾ? ആലോചിച്ചിട്ടുണ്ടോ?.
പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ അല്ലെങ്കിൽ, പോളികാർബണേറ്റ് കുപ്പികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ഹാനികരമായ രാസവസ്തുക്കളിൽ ഒന്നാണ് ബിസ്ഫെനോൾ അഥവാ, ബിപിഎ. ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഒരു പഠനമനുസരിച്ച് പോളികാർബണേറ്റ് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുന്നവരിൽ ബിസ്ഫെനോൾ എ (ബിപിഎ) എന്ന രാസവസ്തുവിന്റെ മൂത്രത്തിലെ സാന്ദ്രത ഗണ്യമായി ഉയർന്നതായി ശ്രദ്ധിക്കപ്പെട്ടു. ഈ കുപ്പികളിൽ നിന്ന് ചൂടുള്ള ദ്രാവകങ്ങളാണ് കുടിക്കുന്നതെങ്കിൽ ആ അളവ് വളരെ കൂടുതലാകും. ഇങ്ങനെയുള്ളവർക്ക് ഹൃദ്രോഗമോ പ്രമേഹമോ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്ന് പഠനം പറയുന്നു.
”പ്ലാസ്റ്റിക് വാട്ടർ ബോട്ടിൽ ചൂടുമായി സമ്പർക്കം പുലർത്തുമ്പോൾ, പുറത്തുവിടുന്ന മൈക്രോ പ്ലാസ്റ്റിക്കുകൾ വെള്ളത്തിൽ ലയിക്കുന്നു. ആ വെള്ളം കുടിക്കുമ്പോൾ നിങ്ങളുടെ ശരീരത്തിലേക്ക് അത് പ്രവേശിക്കുന്നു. ഈ മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യ ശരീരത്തിന് ഹോർമോൺ അസന്തുലിതാവസ്ഥ, വന്ധ്യത, കരളിന്റെ ആരോഗ്യം എന്നിവ ഉൾപ്പെടെ വിവിധ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.” വേദാമൃതിന്റെ സ്ഥാപകയായ ഡോ.വൈശാലി ശുക്ല പറഞ്ഞു.
”കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, ക്ലോറൈഡ് എന്നിവയിൽ നിന്ന് നിർമ്മിച്ച ഒരു പോളിമറാണ് പ്ലാസ്റ്റിക്. ഇവയിൽ, പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഏറ്റവും ദോഷകരമായ രാസവസ്തുക്കളിൽ ഒന്നാണ് ബിപിഎ. വെള്ളം വളരെക്കാലം അല്ലെങ്കിൽ ഉയർന്ന താപനിലയിൽ സൂക്ഷിക്കുമ്പോൾ അതിന്റെ അളവ് വർധിക്കുന്നു. പ്ലാസ്റ്റിക് കുപ്പികളിൽ ഇങ്ങനെ സൂക്ഷിച്ചിരിക്കുന്ന ജലത്തിന്റെ ദീർഘകാല ഉപഭോഗം ഹോർമോൺ തകരാറുകൾ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പുരുഷന്മാരിലിത് ബീജങ്ങളുടെ എണ്ണം കുറയുന്നതിനും പെൺകുട്ടികളിൾ ആര്‍ത്തവം നേരത്തെയാകുന്നതിനും കാരണമായേക്കാം. കുപ്പിവെള്ളം ഉപയോഗിക്കുന്നവരിൽ കരൾ, സ്തനാർബുദം തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്,” കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലെ റേഡിയോളജി വിഭാഗം മേധാവിയും ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റുമായ ഡോ.വിമൽ സോമേശ്വർ പറഞ്ഞു.
“ഈ ദൂഷ്യഫലങ്ങളെക്കുറിച്ച് നമ്മുടെ സമൂഹത്തെ ബോധവത്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദ്രാവകങ്ങൾ, പ്രത്യേകിച്ച് വെള്ളം ചെമ്പ് പാത്രങ്ങളിലും ഗ്ലാസ് ബോട്ടിലുകളിലും സൂക്ഷിച്ചിരുന്ന ആ പഴയ കാലത്തേക്ക് നാം മടങ്ങിപ്പോകണം,” അദ്ദേഹം അഭിപ്രായപ്പെട്ടു.