/indian-express-malayalam/media/media_files/yneu6ZmOwohscmfSDszF.jpeg)
സിഗരറ്റ് വലി, ഭാരക്കൂടുതൽ, വ്യായാമമില്ലായ്മ; ഇവയെല്ലാം പ്രശ്നമാണ്, എന്നാൽ ഇതിലും വലിയ വില്ലനാണ് ഏകാന്തത എന്ന് ആരോഗ്യവിദഗ്ദർ
ഏകാന്തത എന്നത് കാൽപ്പനികം, കവി സങ്കൽപ്പം എന്നിവയിൽ നിന്നൊക്കെ മാറി, ആരോഗ്യ പ്രതിസന്ധിയാണ് എന്ന് കണ്ടെത്തിയിരിക്കുന്നു. ആഗോളതലത്തിൽ ഉയർന്നു വന്നിട്ടുള്ള ആരോഗ്യഭീഷണിയാണ് ഏകാന്തത സൃഷ്ടിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഏകാന്തത സൃഷ്ടിക്കുന്ന മരണനിരക്ക് ഒരു ദിവസം15 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമാണെന്ന് യുഎസ് സർജൻ ജനറൽ വിശദീകരിക്കുന്നു.
ഏകാന്തതയുടെ പ്രശ്‌നം പരിഹരിക്കുന്നതിന്, വഴികൾ തേടുകയാണ് ഡബ്ലിയു എച്ച് ഒ (ലോകാരോഗ്യ സംഘടന). എല്ലാ സാമ്പത്തിക ശ്രേണിയിലുള്ള രാജ്യങ്ങളിലും സാമൂഹിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പ്രശ്നപരിഹാരങ്ങൾ കണ്ടെത്തുന്നതിലൂടെയും ഏകാന്തത കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്തിനായി, സംഘടന ഒരു അന്താരാഷ്ട്ര കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്.
"ലോകമെമ്പാടും വർദ്ധിച്ചു വരുന്ന സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ആരോഗ്യത്തിനും ക്ഷേമത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. വേണ്ടത്ര ശക്തമായ സാമൂഹിക ബന്ധങ്ങളില്ലാത്ത ആളുകൾക്ക് പക്ഷാഘാതം (സ്ട്രോക്ക്), ഉത്കണ്ഠ, ഡിമെൻഷ്യ, വിഷാദം, ആത്മഹത്യ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്," എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഏകാന്തതയെ നേരിടാൻ ഒറ്റമൂലിയൊന്നുമില്ല, ചില പ്രായോഗിക വഴികൾ മാത്രം
ഏകാന്തതയുടെ ആരോഗ്യ അപകടങ്ങൾ ഒരു ദിവസം 15 സിഗരറ്റ് വരെ വലിക്കുന്നത് പോലെ തന്നെ ഹാനികരമാണെന്നും പൊണ്ണത്തടിയും ശാരീരിക അധ്വാനമില്ലാത്തവരിൽ വരുന്ന പ്രശ്നങ്ങളെപ്പോലും ഇത്കടത്തിവെട്ടുമെന്നും യുഎസ് സർജൻ ജനറൽ ഡോ വിവേക് മൂർത്തി മുന്നറിയിപ്പ് നൽകി. ഏകാന്തത പലപ്പോഴും അവഗണിക്കപ്പെടുന്ന പൊതുജനാരോഗ്യ ഭീഷണിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ഏകാന്തത ഡിമെൻഷ്യ വരാനുള്ള സാധ്യത 50% വർദ്ധിപ്പിക്കുന്നു, കൂടാതെ മുതിർന്നവരിൽ കൊറോണറി ആർട്ടറി ഡിസീസ് അല്ലെങ്കിൽ പക്ഷാഘാതം (സ്ട്രോക്ക്) ഉണ്ടാകാനുള്ള സാധ്യത 30% വർദ്ധിപ്പിക്കുന്നു. കൗമാരക്കാരിൽ 5% മുതൽ 15% വരെ പേർ ഏകാന്തത അനുഭവിക്കുന്നതായും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഈ കണക്കുകൾ യഥാർത്ഥത്തിൽ നിന്നും കുറവായിരിക്കാനാണ് സാധ്യത.
ക്ഷീണം, ഉറക്കപ്രശ്നങ്ങൾ, വിട്ടുമാറാത്ത ശരീരവേദന, ഹൃദ്രോഗ സാധ്യത, പക്ഷാഘാതം, ഡിമെൻഷ്യ, അകാല മരണം എന്നിവയുൾപ്പെടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരുപാട് വിഷയങ്ങൾ ഏകാന്തതയുമായി ബന്ധപ്പെട്ടു ഉണ്ടാകുന്നു എന്ന് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് സ്മൃതി ഭരദ്വാജ് പറഞ്ഞു.
"കൂടാതെ, മാനസികാരോഗ്യ പ്രശ്‌നങ്ങളായ ആത്മവിശ്വാസക്കുറവ്, നിരാശ, ഉത്കണ്ഠ, ക്ഷീണം, പ്രചോദനത്തിന്റെ അഭാവം എന്നിവയ്ക്കും ഏകാന്തത കാരണമാകും,” സ്മൃതി ഭരദ്വാജ് കൂട്ടിച്ചേർത്തു.
ഏകാന്തതയെ നേരിടാൻ വ്യക്തികൾ പുകവലി, മദ്യപാനം, അല്ലെങ്കിൽ മോശം ഭക്ഷണ ശീലങ്ങൾ എന്നിവ പോലുള്ള അനാരോഗ്യകരമായ ജീവിതശൈലികൾ അവലംബിക്കാൻ സാധ്യത കൂടുതലാണ് എന്ന് ന്യൂമറോവാണിയിലെ ചീഫ് ഹാപ്പിനസ് ഓഫീസർ സിദ്ധാർത്ഥ് എസ് കുമാർ അഭിപ്രായപ്പെട്ടു.
ഏകാന്തത എന്നത് പലപ്പോഴും ആത്മനിഷ്ഠമായ വൈകാരികാവസ്ഥയാണ്, ആൾക്കൂട്ടത്തിലായിരിക്കുമ്പോൾ പോലും ഒറ്റപ്പെടൽ അനുഭവപ്പെടാം. ജനറേഷൻ ഗ്യാപ്, ജീവിത ക്രമീകരണങ്ങളിലെ മാറ്റങ്ങൾ (അണുകുടുംബങ്ങളുടെ വർദ്ധനവ് പോലുള്ളവ), സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം, സാമ്പത്തിക അസ്ഥിരത എന്നിവയാണ് ഏകാന്തതയുടെ പ്രാഥമികമായ കാരണങ്ങൾ. സാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ നിർത്തി വച്ച് മഹാമാരിക്കാലം ഏകാന്തതയെ കൂടുതൽ തീവ്രമാക്കിത്തീർത്തു.
ഏകാന്തതയെ നേരിടുന്നതിന് ഒറ്റമൂലിയൊന്നുമില്ല. അത് ഒരു ആത്മനിഷ്ഠമായ അനുഭവമായതിനാൽ, ഏകാന്തതയെ നേരിടാനുള്ള ചില പ്രായോഗിക വഴികൾ ഇവയാണ്.
സ്വയം പരിപാലനം: മനസ്സ്, ശരീരം, എന്നിവയെ ചുറ്റിപ്പറ്റി രൂപകൽപ്പന ചെയ്ത സജീവവും വ്യക്തിഗതവുമായ സ്വയം പരിചരണ/ പരിപാലന സംവിധാനങ്ങൾ വികസിപ്പിക്കുക.
ഹോബികളും പ്രവർത്തനങ്ങളും: പെയിന്റിങ്, മൺപാത്ര നിർമ്മാണം, ഫൊട്ടോഗ്രാഫി, ട്രെക്കിങ് പോലുള്ള ഹോബികൾക്കായി ഷെഡ്യൂൾ ചെയ്ത് സമയം കണ്ടെത്തുക. സന്തോഷം നൽകുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
സന്നദ്ധപ്രവർത്തനങ്ങൾ: വൃദ്ധസദനങ്ങളിലോ അനാഥാലയങ്ങളിലോ എൻജിഒകളിലോ സന്നദ്ധസേവനം നടത്തുന്നതു പോലുള്ള സാമൂഹിക പ്രവർത്തനങ്ങൾക്കുമായി സമയം നീക്കി വയ്ക്കുക.
ബന്ധങ്ങൾ പുനരുജ്ജീവിപ്പിക്കുക: അർത്ഥവത്തായ ബന്ധങ്ങൾ വളർത്തിയെടുക്കുകയും ഏകാന്തതയെ ചെറുക്കുന്നതിന് ഒരു പിന്തുണാ സംവിധാനം സൃഷ്ടിക്കുകയും ചെയ്യുക.
ഉപബോധമനസ്സ് റീപ്രോഗ്രാമിങ് ചെയ്യുക: ഉപബോധമനസ്സിനെ പുനഃക്രമീകരിക്കുന്നതിന് ധ്യാനവും പോലുള്ള പദ്ധതികൾ സ്വീകരിക്കുക. മടി കൂടാതെ കൗൺസിലിങ് പോലുള്ള കാര്യങ്ങളിൽ ചെന്ന് പ്രൊഫഷണൽ സഹായം തേടുക.
Read in English: As WHO declares loneliness as a global health threat, here’s how to deal with it on a personal level
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.