ദിവസവും നടക്കുന്നത് ശരീരത്തെ ആരോഗ്യകരമായി നിലനിർത്തും. ദിവസവും 6,000 മുതൽ 9,000 വരെ ചുവടുകൾ നടക്കുന്ന മധ്യവയസ്കരായ മുതിർന്നവർക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത 40 മുതൽ 50 ശതമാനം വരെ കുറവാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കാണിക്കുന്നു.
സർക്കുലേഷൻ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ള ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ (സിവിഡി) വരാനുള്ള സാധ്യത കുറവാണെന്നാണ് കണ്ടെത്തിയത്. 18 വയസും അതിൽ കൂടുതലുമുള്ള 20,152 പേർ ഉൾപ്പെട്ട എട്ട് പഠനങ്ങളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ കണ്ടെത്തലുകൾ.
പഠനങ്ങളുടെ ഭാഗമായി ഒരു ഉപകരണം ഉപയോഗിച്ച് അവരുടെ നടത്തം അളക്കുകയും അവരുടെ ആരോഗ്യം ശരാശരി ആറ് വർഷത്തിലേറെ ട്രാക്ക് ചെയ്യുകയും ചെയ്തിരുന്നു. 60 വയസും അതിനുമുകളിലും പ്രായമുള്ളവർ കൂടുതൽ നടക്കുന്നത് അവർക്ക് ഹൃദയ സംബന്ധമായ അസുഖത്തിനുള്ള (സിവിഡി) സാധ്യത കുറയ്ക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു.
അതേസമയം, യുവാക്കളെ സംബന്ധിച്ചിടത്തോളം നടത്തവും സിവിഡി അപകടസാധ്യതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പഠനം പറയുന്നു. വേഗത്തിലുള്ള നടത്തം കൊണ്ട് അധിക പ്രയോജനമൊന്നും ഇല്ലെന്നും പഠനം കണ്ടെത്തി. എന്നാൽ, നടക്കുന്ന ദൂരവും, അരിത്മിയ (arrhythmia) പോലുള്ള പ്രത്യേക തരം ഹൃദയ രോഗങ്ങളും തമ്മിലുള്ള യാതൊരു ബന്ധവും ഗവേഷകർ കണ്ടെത്തിയില്ല.