രാജ്യത്ത് 60 വയസ്സോ അതിന് മുകളിലോ പ്രായമുള്ള 10 ദശലക്ഷത്തിലധികം ജനങ്ങൾക്ക് ഡിമെൻഷ്യയ്ക്ക് സാധ്യതയെന്ന് രോഗാവസ്ഥയുമായി ബന്ധപ്പെട്ട് നടത്തിയ ആദ്യ പഠന റിപ്പോർട്ടിൽ പറയുന്നു. യുഎസും യുകെയും പോലുള്ള രാജ്യങ്ങളിലെ ഡിമെൻഷ്യയുടെ വ്യാപന നിരക്കുമായി ഇത് താരതമ്യപ്പെടുത്താവുന്നതാണ്.
മസ്തിഷ്‌കത്തിലെ നാഡീകോശങ്ങള്‍ ക്ഷയിക്കുന്നതിനാല്‍ ഓര്‍മയും ബുദ്ധിശക്തിയും ക്രമേണ ഇല്ലാതാകുന്ന അവസ്ഥയാണ് ഡിമെൻഷ്യ. ഡിമെൻഷ്യ ഓർമ്മ, ചിന്ത, ന്യായവാദം, കാര്യങ്ങൾ നിർണയിക്കുക തുടങ്ങിയവ മാനസിക പ്രക്രിയകളുടെ വൈകല്യത്തിലേക്ക് നയിക്കുന്നു. അങ്ങനെ ദൈനംദിന പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള കഴിവിനെ ഗുരുതരമായി തടസ്സപ്പെടുത്തുന്നു.
നേച്ചർ പബ്ലിക് ഹെൽത്ത് എമർജൻസി കളക്ഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 2050 ആകുമ്പോഴേക്കും 60 വയസ്സിനു മുകളിലുള്ളവർ ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 19.1 ശതമാനമായി മാറും. വാർദ്ധക്യത്തിലേക്ക് എത്തുന്ന ജനങ്ങളുടെ എണ്ണം കൂടുംതോറും ഡിമെൻഷ്യ വ്യാപിക്കാനുള്ള സാധ്യതയും വർധിച്ചേക്കാം. ഈ രോഗാവസ്ഥയെ രാജ്യം അത്ര ഗൗരവകരമായി എടുത്തിരുന്നില്ല.
ന്യൂറോ എപ്പിഡെമിയോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഗവേഷണത്തിൽ, 31,477 പ്രായമായ ആളുകളിൽനിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്യാൻ സെമി- സൂപ്പർവൈസ്ഡ് മെഷീൻ ലേണിങ്ങ് എന്നറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചു. ഇന്ത്യയിൽ 60 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ ഡിമെൻഷ്യയുടെ വ്യാപന നിരക്ക് 8.44 ശതമാനമാകുമെന്ന് ഗവേഷകരുടെ അന്താരാഷ്ട്ര സംഘം കണ്ടെത്തി. ഇത് രാജ്യത്തെ 10.08 ദശലക്ഷം പ്രായമായവരുടെ എണ്ണത്തിന് തുല്യമാണ്.
വാർദ്ധക്യത്തിൽ സംഭവിക്കുന്ന ന്യൂറോ-ഡീജനറേറ്റീവ് മസ്തിഷ്ക വൈകല്യങ്ങളാണ് ഡിമെൻഷ്യ. ഇത് സെറിബ്രോവാസ്കുലർ ഇസ്കെമിയ, അൽഷിമേഴ്‌സ് രോഗം അല്ലെങ്കിൽ ഫ്രോണ്ടോടെമ്പോറൽ ഡിമെൻഷ്യ പോലുള്ള ഡീജനറേറ്റീവ് കാരണങ്ങൾ കൊണ്ടോ ആകാം. മെമ്മറി, കോഗ്നിറ്റീവ് ഫംഗ്‌ഷൻ എന്നിവയ്‌ക്കായുള്ള ന്യൂറോ സൈക്കോളജിക്കൽ ടെസ്റ്റുകൾ പോലുള്ള ക്ലിനിക്കൽ പരിശോധനകൾ വഴി ആദ്യഘട്ടത്തിൽതന്നെ ഡിമെൻഷ്യ കണ്ടെത്താനാകും.തലച്ചോറിന്റെ എംആർഐ അല്ലെങ്കിൽ സിടി സ്‌കാൻ വഴി ഡിമെൻഷ്യയുടെ റിവേഴ്‌സിബിൾ അല്ലെങ്കിൽ രോഗത്തിന് കാരണമായവ കണ്ടെത്താനാകും.