ചുമ, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന, പനി, ശരീരവേദന, ചില സന്ദർഭങ്ങളിൽ വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണത്തിലെ പെട്ടെന്നുള്ള വർധനയെക്കുറിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മാർച്ച് 3ന് ഒരു മാർഗനിർദേശത്തിൽ അറിയിച്ചു. ആൻറിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നതിൽനിന്നു വിട്ടുനിൽക്കാനും രോഗലക്ഷണത്തിനുള്ള ചികിത്സ മാത്രം അവലംബിക്കാനും നിർദേശങ്ങളിൽ പറയുന്നു.
“അണുബാധ സാധാരണ അഞ്ച് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കും. മൂന്ന് ദിവസത്തിന് ശേഷം പനി മാറും, പക്ഷേ ചുമ മൂന്നാഴ്ച വരെ നീണ്ടുനിൽക്കും,” ഐഎംഎ പറഞ്ഞു. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ (എൻസിഡിസി) നിന്നുള്ള വിവരമനുസരിച്ച്, മിക്ക കേസുകൾക്കും കാരണം, എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസാണെന്നും ഐഎംഎ വിശദീകരിച്ചു. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ ഇൻഫ്ലുവൻസയും മറ്റു വൈറസുകളും കാരണം ജലദോഷമോ ചുമയോ ഉണ്ടാകുന്നത് സാധാരണമാണെന്നും ഐഎംഎ കൂട്ടിച്ചേർത്തു.
“ജനങ്ങൾ അസിത്രോമൈസിൻ, അമോക്സിക്ലാവ് തുടങ്ങിയ ആൻറിബയോട്ടിക്കുകൾ ഡോസ് പോലും ശ്രദ്ധിക്കാതെ കഴിക്കാൻ തുടങ്ങുന്നു. അവർക്ക് സുഖമായി തുടങ്ങുമ്പോൾ അത് നിർത്തുകയും ചെയ്യുന്നു. അത് ആന്റിബയോട്ടിക് പ്രതിരോധത്തിലേക്ക് നയിക്കുന്നതിനാൽ അവ നിർത്തേണ്ടതുണ്ട്,” അറിയിപ്പിൽ പറയുന്നു.
പനി വൈറസ് മൂലമുണ്ടാകുന്നതിനാൽ, ആൻറിബയോട്ടിക്കുകൾ കൊടുക്കരുതെന്ന്, ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ ഡയറക്ടർ ഡോ. സതീഷ് കൗൾ പറയുന്നു. “നമ്മൾ അനാവശ്യമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുകയാണെങ്കിൽ, അത് കമ്മ്യൂണിറ്റിയിൽ മൾട്ടി-ഡ്രഗ് റെസിസ്റ്റന്റ് ബാക്ടീരിയകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു പരിശോധനയ്ക്കുശേഷം ഒരു ഡോക്ടർ ഒരു ആൻറിബയോട്ടിക് നിർദ്ദേശിക്കുന്നതുവരെ ആളുകൾ പനിക്ക് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്നുകടയിൽനിന്നു വാങ്ങാൻ കഴിയുന്ന, ആൻറിബയോട്ടിക്കുകൾ കഴിക്കുന്നത് ഒഴിവാക്കണം,” ഡോ. കൗൾ പറഞ്ഞു. പനി ഉള്ളവർ ആവശ്യത്തിന് വിശ്രമിക്കണമെന്നും ജലാംശം നിലനിർത്താൻ ധാരാളം ദ്രാവകങ്ങൾ കുടിക്കണമെന്നും പനി കുറയാനായി പാരസെറ്റമോൾ ഗുളിക കഴിക്കണമെന്നും ഡോ. കൗൾ നിർദ്ദേശിച്ചു.
ഇത് തടയാൻ കഴിയുന്ന രോഗമായതിനാൽ, ഫ്‌ളൂ വാക്‌സിൻ എടുക്കണമെന്ന് ഡോ. കൗൾ പറഞ്ഞു, പ്രത്യേകിച്ച് 65 വയസ്സിനു മുകളിലുള്ള പ്രായമായവർ. “കൂടാതെ, രോഗബാധയുള്ളവർ, പ്രമേഹം, രക്തസമ്മർദ്ദം, ഒന്നിലധികം അസുഖങ്ങൾ ഉള്ളവർ, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവർക്ക് വാക്സിൻ അഭികാമ്യമാണ്. ഈ ഇൻഫ്ലുവൻസ അണുബാധയുടെ ഗുരുതരമായ ഫലം തടയാൻ എല്ലാ വർഷവും വാക്സിൻ എടുക്കുക,” അദ്ദേഹം പറഞ്ഞു.
രണ്ടു ദിവസത്തെ ചികിത്സയ്ക്ക് ശേഷവും രോഗി സുഖം പ്രാപിക്കുന്നില്ലെങ്കിൽ, പൂർണ്ണമായ രക്ത കൗണ്ട് (സിബിസി) നടത്തണമെന്ന് പാരസ് ഹോസ്പിറ്റൽസിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ സഞ്ജയ് ഗുപ്ത പറഞ്ഞു. പ്രത്യേകിച്ച് രോഗിയ്ക്ക് മഞ്ഞകലർന്ന കഫം വരുന്നുണ്ടെങ്കിൽ. ഈ അണുബാധകളിൽ ചിലത് ബാക്ടീരിയ മൂലവും ഉണ്ടാകാനിടയുള്ളതിനാൽ, “ഈ ടെസ്റ്റ് മൊത്തം ല്യൂക്കോസൈറ്റുകളുടെ എണ്ണം (TLC) വിലയിരുത്താൻ സഹായിക്കുകയും അത് കൂടിയനിലയിലാണെങ്കിൽ, അവർക്ക് ആൻറിബയോട്ടിക്കുകൾ ആവശ്യമായി വന്നേക്കാമെന്നും,” അദ്ദേഹം പറഞ്ഞു.