ഭക്ഷണം തലച്ചോറിൽ ഡോപാമിൻ എന്ന രാസവസ്തുവിനെ പുറത്തുവിടുന്നു. അതിനാൽ, ചില ഭക്ഷണങ്ങൾ നമ്മൾക്ക് വളരെ മികച്ചതായി തോന്നാം. കാരണം അവ കഴിക്കുമ്പോൾ നമ്മൾക്കുള്ള സമർദം നീങ്ങുന്നു. കംഫർട്ട് ഫുഡ്സ് എന്ന് വിളിക്കപ്പെടുന്ന ഇവ മിക്കപ്പോഴും ഫ്രൈഡ് ഫുഡുകളായിരിക്കും. അവയിലൊന്നാണ് ഫ്രഞ്ച് ഫ്രൈസ്. രുചികരമായ ഭക്ഷണം സന്തോഷവും പ്രധാനം ചെയ്യുന്നതിനാൽ ഈ ശീലം മാറ്റിയെടുക്കാൻ സാധിക്കില്ലെന്ന്, ബെംഗളുരുവിലെ മണിപ്പാൽ ഹോസ്പിറ്റലിലെ ക്ലിനിക്കൽ സൈക്കോളജി കൺസൾട്ടന്റ് ഡോ. സതീഷ് കുമാർ സിആർ പറയുന്നു.
എന്നാൽ ഫ്രഞ്ച് ഫ്രൈകൾ കഴിക്കുന്നത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും വിഷാദവും ഉത്കണ്ഠയും വഷളാക്കുകയും ചെയ്യുന്നതായി ചൈനയിലെ ഹാങ്‌ഷൂവിലെ ഗവേഷകർ പറയുന്നു. ഫ്രഞ്ച് ഫ്രൈ പോലുള്ള ഫ്രൈഡ് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്ന ആളുകൾക്ക് ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൂടെ കടന്നുപോകാനുള്ള സാധ്യത
മറ്റുള്ളവരെക്കാൾ 12 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.
വിഷാദരോഗത്തിനുള്ള സാധ്യതയും മറ്റുള്ളവരെക്കാൾ ഏഴ് ശതമാനം കൂടുതലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ നാഷണൽ അക്കാദമി ഓഫ് സയൻസസിന്റെ പിഎൻഎഎസ് പ്രൊസീഡിംഗ്സ് ജേണലിൽ പ്രസിദ്ധീകരിച്ചതാണ് ഈ പഠനം.
എന്താണിതിന്റെ അർഥം?
മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത് എന്ന കഥ പോലെ, ഫ്രൈഡ് ഭക്ഷണങ്ങളാണോ മാനസികാരോഗ്യത്തെ ബാധിക്കുന്നത് അതോ, ഉത്കണ്ഠയും സമർദവുമാണോ ഫ്രൈഡ് ഭക്ഷണങ്ങളിലേക്ക് നയിക്കുന്നത് എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
നിങ്ങൾ സങ്കടപ്പെടുകയോ ഉത്കണ്ഠാകുലരാകുകയോ ചെയ്യുമ്പോൾ, ആ നിമിഷത്തെ മറിക്കടക്കാൻ ഫ്രൈഡ് കാർബോഹൈഡ്രേറ്റ് ഭക്ഷണത്തെ ആശ്രയിക്കുന്നു. ഇതോടെ തലച്ചോറിലെ പ്ലഷർ പോയിന്റുകൾ സജീവമായെങ്കിലും ഉത്കണ്ഠയുടെ കാരണം അതേപോലെ തുടരുന്നു.
ഭക്ഷണം കഴിക്കുമ്പോൾ സന്തോഷം അനുഭവപ്പെടുന്നതിനാൽ നിങ്ങൾ കൂടുതൽ കഴിക്കുന്നത് തുടരുന്നു. താമസിയാതെ അമിതമായി ഭക്ഷണം കഴിക്കുന്ന രീതിയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. അതേസമയം, ഉത്കണ്ഠ അതേപടി നിലനിൽക്കുന്നു. ഇത് യഥാർഥത്തിൽ മാനസികാരോഗ്യ പ്രശ്‌നത്തെ കൂടുതൽ വഷളാക്കുന്നു.
ഫ്രൈഡ് ഭക്ഷണങ്ങൾ അമിത ശരീരഭാരം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ തകരാറുകൾ തുടങ്ങിയ സങ്കീർണതകൾ വർദ്ധിപ്പിക്കുന്നു. ഇത് ആളുകളെ കൂടുതൽ വിഷാദരോഗത്തിലേക്ക് തള്ളിവിടും. അതിനാൽ, നേരത്തെ പറഞ്ഞ കോഴിയും മുട്ടയും കഥ പോലെ, ഏതാണ് ആദ്യം വരുന്നതെന്ന് അറിയില്ല. പക്ഷേ അവ രണ്ടും പരസ്പരബന്ധിതമാണ്.
ഉത്കണ്ഠ, വിഷാദം എന്നിവയുടെ ലക്ഷണങ്ങളുള്ള ആളുകൾ ഭക്ഷണത്തെ സ്വയം ചികിത്സയ്ക്കായി ഉപയോഗിക്കുന്നതായി നിരീക്ഷിക്കപ്പെടുന്നു.
ചൈനയിലെ ഹാങ്‌ഷൂവിലെ ഗവേഷകർ 11.3 വർഷങ്ങൾ കൊണ്ട്, 1,40,728 ആളുകളെ വിലയിരുത്തിയതിലൂടെ ഫ്രൈഡ് ഭക്ഷണങ്ങൾ, പ്രത്യേകിച്ച് ഫ്രഞ്ച് ഫ്രൈകൾ പതിവായി കഴിക്കുന്നത് വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുമെന്ന് തെളിയുന്നു.
41 വയസ്സുള്ള ഒരു സ്ത്രീ തന്റെ അമിതഭക്ഷണ ശീലങ്ങളിൽ നിന്ന് മോചനം തേടി വന്നിരുന്നു. വൈകാരികമായ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവർ ഫ്രൈഡ് ഭക്ഷണങ്ങളെ ആശ്രയിച്ചിരുന്നു. ഇത് ശരീരത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് മനസ്സിലായിട്ടും ആ ശീലം നിർത്താൻ അവർക്ക് കഴിഞ്ഞില്ല.
മദ്യം, സിഗരറ്റ് പോലെതന്നെയായിരുന്നു ഫ്രൈഡ് ഭക്ഷണത്തോടുള്ള അഡിക്ഷനും. ഇത് അമിത ശരീരഭാരത്തിനും, കൊളസ്‌ട്രോൾ, പ്രമേഹ സാധ്യതയും വർധിപ്പിക്കുന്നു.
ആദ്യം വിഷാദത്തിന്റെ കാരണം അനുസരിച്ച് പ്രവർത്തിക്കാനും ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്താനും ഡോക്ടർമാർ നിർദ്ദേശിച്ചു. ഉത്കണ്ഠയും വിഷാദവും മെച്ചപ്പെട്ടുകഴിഞ്ഞാൽ, അവരുടെ ഭക്ഷണശീലങ്ങളും അതിനനുസരിച്ച് മാറ്റാൻ സാധിക്കും.