മോസ്കോ: കോസ്റ്റാറിക്കക്കെതിരെ നെയ്മര്‍ ഗോളടിച്ചപ്പോള്‍ ബ്രസീലുകാര്‍ തുളളിച്ചാടി, നെയ്‌മര്‍ പൊട്ടിക്കരഞ്ഞു, നെയ്‌മറിന്റെ സഹോദരി ചാടിമറിഞ്ഞ് കൈയ്യൊടിച്ചു. നെയ്മറുടെ കരുത്തിൽ ഇക്കുറി ലോകകപ്പ് ഉയർത്താമെന്നാണ് ബ്രസീൽ കണക്കുകൂട്ടുന്നത്. ആദ്യ മൽസരത്തിൽ നിറം മങ്ങിയെങ്കിലും കോസ്റ്ററിക്കക്കെതിരായും സെർബിയക്കെതിരായുമുള്ള മൽസരങ്ങളിൽ തകർപ്പൻ ഫോമിലായിരുന്നു നെയ്മർ.
അവസാന നിമിഷം സഹോദരന്‍ ഗോളടിച്ചപ്പോള്‍ റാഫെല്ല സാന്റോസ് പരിസരം മറന്ന് തുളളിച്ചാടി. സമീപത്ത് ഉണ്ടായിരുന്ന കൂട്ടുകാരന്റെ ദേഹത്തേക്ക് ആയിരുന്നു റാഫെല്ലയുടെ ചാട്ടം.
തോളെല്ലിന് പരുക്കേറ്റ റാഫെല്ലയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ഇതിന് പിന്നാലെ റാഫെല്ല ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്‌തു. ഗ്രൂപ്പ് ഇയിലെ നിര്‍ണായക മൽസരത്തില്‍ സെര്‍ബിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ട് ബ്രസീൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
36-ാം മിനിറ്റില്‍ പൗലീന്യോയാണ് ലീഡ് നേടിയത്. 68-ാം മിനിറ്റിൽ ഒരു കോർണർ തല കൊണ്ട് കുത്തി വലയിലിട്ട് തിയാഗോ സിൽവ ലീഡ് രണ്ടാക്കി. ഏഴു പോയിന്റുമായി ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനത്തു ബ്രസീലും, ആറ് അഞ്ചു പോയിന്റുമായി സ്വിറ്റസര്‍ലന്‍ഡും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടി.