FIFA World Cup 2018: മോസ്കോ: ആറ് പതിറ്റാണ്ടിലേറെ കാലമായി ലോകകപ്പിൽ തകർക്കാനാവാത്ത റെക്കോർഡ് റഷ്യയിൽ തകർന്നുവീണു. ഗോൾരഹിതമായ മൽസരങ്ങളുടെ കണക്കിൽ ഇനി റഷ്യ കുറിക്കാൻ പോകുന്നതാണ് പുതിയ ചരിത്രം. ഇതുവരെ കഴിഞ്ഞ 27 മൽസരങ്ങളിലും റഷ്യയിൽ ഗോൾ പിറന്നതോടെയാണിത്.
ബെൽജിയവും ടുണീഷ്യയും തമ്മിൽ നടന്ന മൽസരത്തിലാണ് 64 വർഷത്തെ ലോക റെക്കോർഡ് റഷ്യ തിരുത്തിയത്. ഇതോടെ 1954 ലോകകപ്പിൽ പിറന്ന 26 മൽസരങ്ങളുടെ റെക്കോർഡാണ് തകർന്നുവീണത്.
ബെൽജിയവും ടുണീഷ്യയും തമ്മിൽ നടന്ന മൽസരത്തിൽ ആദ്യ പകുതിയിൽ 20 മിനിറ്റിനുളളിൽ തന്നെ മൂന്ന് ഗോളുകളാണ് പിറന്നത്. പെനാൽറ്റിയിലൂടെ മുന്നിലെത്തിയ ബെൽജിയം ലുക്കാക്കുവിലൂടെ രണ്ടാം ഗോളും നേടി.
എന്നാൽ ഗോൾ വഴങ്ങിയിട്ടും പിന്നിൽ പോകാൻ ടുണീഷ്യ തയ്യാറായില്ല. 17-ാം മിനിറ്റിൽ കസ്രി തൊടുത്ത സെറ്റ് പീസ് ഹെഡ് ചെയ്‌ത് വലയിലാക്കി ടുണീഷ്യയും തങ്ങളുടെ പോരാട്ടത്തിന്റെ മൂർച്ച കൂട്ടി.
ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോൾ നേടിയ ടീം റഷ്യയാണ്. രണ്ട് മൽസരത്തിൽ നിന്ന് എട്ട് ഗോളുകളാണ് ടീം നേടിയത്. ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നതാകട്ടെ സ്‌പെയിനും പോർച്ചുഗലും ഏറ്റുമുട്ടിയ മൽസരത്തിലാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് അടക്കം ആറ് ഗോളുകളാണ് ഈ മൽസരത്തിൽ പിറന്നത്.
അതേസമയം ഏറ്റവും കൂടുതൽ അറ്റാക്കുകൾ ഗോൾ മുഖത്ത് നടത്തിയതിൽ അർജന്റീന താരം ലയണൽ മെസിയാണ് മുന്നിൽ. 12 ശ്രമങ്ങളാണ് ഇദ്ദേഹം നടത്തിയത്. എന്നാൽ ഒന്നുപോലും ഗോളാക്കി മാറ്റാൻ മെസിക്ക് സാധിച്ചില്ല. ഗോൾ വേട്ടക്കാരിൽ നാല് ഗോളുമായി റൊണാൾഡോയാണ് മുന്നിൽ. റഷ്യയുടെ ചെറിഷെവും സ്‌പെയിനിന്റെ ഡീഗോ കോസ്റ്റയും ബെൽജിയത്തിന്റെ റൊമെറോ ലുക്കാക്കുവും ഈ വാർത്ത എഴുതുമ്പോൾ മൂന്ന് ഗോളുമായി മൂന്നാം സ്ഥാനത്താണ്.