/indian-express-malayalam/media/media_files/uploads/2018/06/mexico.jpg)
FIFA World Cup 2018: ജര്‍മ്മനിയെ മാത്രമല്ല ഫുട്‌ബോള്‍ ലോകത്തെ മൊത്തത്തില്‍ ഞെട്ടിച്ചുകൊണ്ടായിരുന്നു മെക്‌സിക്കോ 1-0 ന് ചാമ്പ്യന്മാരെ തകര്‍ത്തത്. ജര്‍മ്മനിയുടെ പേരുകേട്ട അറ്റാക്കിങ് നിരയേയും പ്രതിരോധത്തേയും കാഴ്‌ചക്കാരാക്കിയായിരുന്നു മെക്‌സിക്കോ വിജയം കൊയ്‌തത്. എന്നാല്‍ തങ്ങളുടെ വിജയം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ലെന്നും അതിന് ആറ് മാസത്തെ തയ്യാറെടുപ്പിന്റെ കഥയുണ്ട് പിന്നിലെന്നുമാണ് മെക്‌സിക്കന്‍ പരിശീലകന്‍ യുവാന്‍ കാര്‍ലോസ് ഒസോരിയോ പറയുന്നത്.
തോല്‍ക്കുന്നതിനെ കുറിച്ചുള്ള പേടിയൊടെ അല്ലാതെ ജയിക്കുന്നതിനെ കുറിച്ച് ആലോചിച്ചു കൊണ്ട് കളിക്കാനായിരുന്നു താന്‍ താരങ്ങളോട് പറഞ്ഞതെന്ന് അദ്ദേഹം പറയുന്നു.
''ആറ് മാസം മുമ്പ് ഞങ്ങള്‍ പദ്ധതി തയ്യാറാക്കി. ചില പരുക്കുകള്‍ മൂലം പ്ലാനില്‍ ചെറിയ മാറ്റങ്ങളൊക്കെ വരുത്തേണ്ടി വന്നിരുന്നു. പക്ഷെ മൈതാനത്ത് വേഗതയുള്ള താരങ്ങളെ ഉപയോഗിക്കുക എന്ന തന്ത്രമായിരുന്നു നടപ്പിലാക്കിയത്.'' മൽസരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
''ഞങ്ങളുടെ ഏറ്റവും വേഗതയുള്ള താരം ലോസാനോ ആയിരുന്നു. അദ്ദേഹത്തെ വച്ചായിരുന്നു പ്ലാന്‍ തയ്യാറാക്കിയത്. വേഗത്തില്‍ ആക്രമിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. അത് അവസരങ്ങള്‍ സമ്മാനിച്ചു. ഗോളടിക്കും മുമ്പു തന്നെ അത് ഫലം കണ്ടിരുന്നു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊളംബിയക്കാരനായ പരിശീലകന് പക്ഷെ മെക്‌സിക്കന്‍ മാധ്യമങ്ങളുമായി അത്ര നല്ല ബന്ധമല്ല ഉള്ളത്. അതുകൊണ്ട് തന്നെ തനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ക്കും അദ്ദേഹം മൽസരശേഷം മറുപടി പറഞ്ഞു. താരങ്ങളെ വിമര്‍ശനങ്ങളില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുകയായിരുന്നുവെന്നും എന്നാല്‍ മാത്രമേ അവര്‍ക്ക് കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമായിരുന്നുള്ളൂവെന്നും അദ്ദേഹം പറയുന്നു.
''അവര്‍ നന്നായി ആക്രമിച്ചു. വിജയത്തോടുള്ള പ്രണയം കൊണ്ട് കളിച്ചു, ജീവിതം കൊണ്ടവര്‍ പ്രതിരോധിച്ചു,'' കാര്‍ലോസ് പറഞ്ഞു.
''സമ്മര്‍ദ്ദം മുഴുവന്‍ എന്റെ മേലിലാണെന്ന് ഞാന്‍ ഉറപ്പ് വരുത്തുകയായിരുന്നു. എന്നാല്‍ മാത്രമേ അവര്‍ക്ക് അവരുടെ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് താരങ്ങള്‍ക്കും തോറ്റാല്‍ പഴി എനിക്കും ആണ്. അതാണ് ഫുട്‌ബോള്‍ ലോകം,'' അദ്ദേഹം വ്യക്തമാക്കുന്നു.
2016 കോപ്പ അമേരിക്കയില്‍ ചിലിയ്‌ക്കെതിരെ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്ക് പരാജയപ്പെട്ടതിന് മെക്‌സിക്കന്‍ മാധ്യമങ്ങള്‍ കാര്‍ലോസിനെ വേട്ടയാടിയിരുന്നു. പിന്നാലെ കോണ്‍ഫെഡറേഷന്‍ കപ്പിലെ പ്രകടനവും ജര്‍മ്മനിയ്‌ക്കെതിരെ സെമിഫൈനലിൽ പരാജയപ്പെട്ടതുമെല്ലാം വിമര്‍ശനങ്ങളുടെ മൂര്‍ച്ച കൂട്ടിയിരുന്നു.
''എന്നെ പിന്തുണച്ചവര്‍ക്കും എതിര്‍ത്തവര്‍ക്കും ഒരുപോലെ നന്ദി. ഇതുപോലെ ഇനിയും നമുക്ക് ജയിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു. വിജയം ഞാനെന്റെ മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുകയാണ്. ഇവിടെ വരെ എത്താനുള്ള ക്ഷമ എന്നെ പഠിപ്പിച്ചതിന്,'' കാര്‍ലോസ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.