FIFA World Cup 2018: മോസ്കോ: ഇംഗ്ലണ്ടിനെ തകർത്ത് ക്രൊയേഷ്യയുടെ സുവർണ്ണ തലമുറ ലോകകപ്പ് ഫൈനലില്‍. എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയില്‍ 2-1നായിരുന്നു ക്രൊയേഷ്യയുടെ വിജയം. ഇതാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.
ആവേശപ്പോരില്‍ ആദ്യം മുന്നിലെത്തിയത് ഇംഗ്ലണ്ടാണ്. കളി തുടങ്ങി അഞ്ചാം മിനിറ്റിലാണ് ഇംഗ്ലണ്ട് ആദ്യ ഗോള്‍ നേടിയത്. മനോഹരമായൊരു ഫ്രീ കിക്കിലൂടെ ട്രിപ്പിയറാണ് ഇംഗ്ലണ്ടിന് ലീഡ് നേടികൊടുത്തത്. ആദ്യ പകുതിയില്‍ തന്നെ കളം പിടിച്ച് കളി പിടിക്കാന്‍ ക്രൊയേഷ്യയുടെ ശ്രമമുണ്ടായെങ്കിലും മുന്നേറ്റനിരയിലെ മൂര്‍ച്ചക്കുറവു കൊണ്ടുമാത്രം ഗോള്‍ശ്രമങ്ങളെല്ലാം നിഷ്ഫലമാവുകയായിരുന്നു. നാലൂക്ക മോഡ്രിച്ച്, ഇവാന് റാക്കിട്ടിച്ച്, ബ്രോസോവിച്ച്, കൊവാസിച്ച് തുടങ്ങിയവര്‍ അണിനിരക്കുന്ന ലോകകപ്പില്‍ ഏറ്റവും മികച്ച മധ്യനിരയുമായാണ് ക്രൊയേഷ്യ ഇറങ്ങിയത്.
ലൂക്കാ മോഡ്രിച്ചും റാക്കിറ്റിച്ചുമായിരുന്നു ക്രൊയേഷ്യന്‍ മുന്നേറ്റങ്ങളുടെ കേന്ദ്രം. അതേസമയം, സൂപ്പർ താരം ഹാരി കെയ്ന്‍ ഗോളെന്നുറച്ച സുവർണാവസരങ്ങള് നഷ്ടമാക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. സെറ്റ് പീസില്‍ നിന്നും ലഭിച്ച ഗോളല്ലാതെ ഇംഗ്ലണ്ടില്‍ നിന്നും ഒരു ഷോട്ട് മാത്രമേ ടാർഗറ്റിലെത്തിയുള്ളൂ എന്നതും അവരുടെ ആക്രമണത്തിന്റെ പോരായ്മായി നിലനില്ക്കുന്നു.
ആദ്യ പകുതിയില്‍ പിന്നീട് ഗോളൊന്നും പിറക്കായതോടെ രണ്ടാം പകുതിയില്‍ ക്രൊയേഷ്യ ആക്രമണത്തിന് വേഗത കൂട്ടുകയായിരുന്നു. നിരന്തര ആക്രമണവുമായി ഇംഗ്ലണ്ട് ഗോള്‍ മുഖത്ത് ക്രൊയേഷ്യയുടെ സുവര്‍ണ തലമുറ അപകടം വിതച്ചു. ഒടുവില്‍ 68-ാം മിനിറ്റില്‍ ഇവാന് പെരിസിച്ചിന്റെ മനോഹരമായ ഗോളിലൂടെ ക്രൊയേഷ്യ തിരിച്ചടിച്ചു.
ഇതോടെ ആത്മവിശ്വസം വര്‍ധിച്ച ക്രൊയേഷ്യ വീണ്ടും നിരന്തര ആക്രണം നടത്തിയെങ്കിലും ചാന്സുകള് മിസ് ആയതും ഇംഗ്ലണ്ട് ഗോളി പിക്ഫോര്‍ട്ട് മതിലു പോലെ മുന്നില്‍ നിന്നതും വിനായായി. അതേസമയം, ഇംഗ്ലണ്ട് ആക്രമണത്തില്‍ നിന്നും പിന്നോട്ട് വലിഞ്ഞ് കളി കൂടുതല്‍ ഡിഫന്സീവിലാക്കി. എന്നാല്‍ കളി നിശ്ചിത സമയം പിന്നിട്ടപ്പോഴും ഗോള്‍ നില സമാസമമായതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു.
എകസ്ട്രാ ടൈമില്‍ 98-ാം മിനിറ്റില്‍ ലഭിച്ച കോർണർ ഗോളാക്കി മാറ്റാന്‍ ഇംഗ്ലണ്ട് ശ്രമിച്ചെങ്കിലും പെനാല്‍റ്റി ബോക്സിന് തൊട്ട് മുന്നില്‍ വച്ച് സാല്‍ക്കോ അതിസാഹസികമായൊരു സേവിലൂടെ ക്രൊയേഷ്യയെ രക്ഷിക്കുകയായിരുന്നു. പെരിസിച്ചിന്റെ ഗോളിന് പിന്നിലും സാല്ക്കോയായിരുന്നു. എക്സ്ട്രാ ടൈമില്‍ പെരിസിച്ചിന്റെ ഭാഗത്തു നിന്നും ഉരിശന്‍ പ്രകടനമായിരുന്നു കണ്ടത്. 105-ാം മിനിറ്റില്‍ മാന്‍സുകിച്ചിന്റെ ഗോളെന്നുറച്ച നീക്കം തടഞ്ഞ് പിക്ഫോർഡ് വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി മാറി.
എന്നാല്‍ എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ ആ പിഴവ് മാന്‍സുകിച്ച് നികത്തി. പെരിസിച്ചിന്റെ ഹെഡ്ഡറിനെ ഇംഗ്ലണ്ടിന്റെ ഗോള്‍ വലയിലേക്ക് തിരിച്ചു വിട്ട് മാന്‍സുകിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിക്കുകയായിരുന്നു. കളിയിലെ താരവും പെരിസിച്ചായിരുന്നു.