വാഹനങ്ങൾക്ക് തുടര്‍ച്ചയായി തീപിടിക്കുകയും നാലു പേര്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഒല ഇലക്ട്രിക് കമ്പനി 1,400 ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ചു. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇലക്ട്രിക് വാഹന നിർമ്മാതാക്കളോട് തകരാറുകള്‍ സംഭവിച്ച വാഹനങ്ങളുടെ ബാച്ചുകള്‍ തിരിച്ചുവിളിച്ച് മുന്‍കൂര്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ പ്രതികരണം.
കമ്പനിയുടെ നടപടിക്ക് പിന്നിലെ കാരണം?
1,441 ഇലക്ട്രിക് സ്കൂട്ടറുകളാണ ഒല തിരിച്ചുവിളിച്ചത്. കഴിഞ്ഞ മാസം പൂനെയിലെ ഒരു വ്യവസായിക മേഖലയ്ക്ക് സമീപമുള്ള റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒല സ്കൂട്ടറിന് തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നു. സംഭവത്തെ കമ്പനി നിസാരവത്കരിക്കുകയാണുണ്ടായത്. “മാർച്ച് 26 ന് പൂനെയിൽ വച്ച് വാഹനത്തിന് തീപിടിച്ച സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്, പ്രാഥമിക വിലയിരുത്തലില്‍ മനസിലാകുന്നത് ഇത് ഒരു ഒറ്റപ്പെട്ട സംഭവമെന്നാണ്. മുൻകൂർ നടപടിയെന്ന നിലയിൽ, ആ ബാച്ചിലെ സ്കൂട്ടറുകളുടെ വിശദമായി പരിശോധിക്കുന്നതാണ്. അതിനാൽ 1,441 വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു,” കമ്പനി വ്യക്തമാക്കി.
സ്കൂട്ടറുകളുടെ ബാറ്ററിയടക്കമുള്ള സംവിധാനങ്ങള്‍ സർവീസ് എഞ്ചിനീയർമാർ പരിശോധിക്കുമെന്നാണ് ഒല ഇലക്ട്രിക് അറിയിച്ചിരിക്കുന്നത്. ഒല സ്കൂട്ടറുകളുടെ ബാറ്ററി പാക്കുകള്‍ ഇന്ത്യയുടെ ഏറ്റവും പുതിയ മാനദണ്ഡമായ എഐഎസ് 156 നും യുറോപ്യന്‍ മാനദണ്ഡമായ ഇസിഇ 136 നും അനുശ്രിതമാണെന്നും കമ്പനി വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിച്ച എത്ര സംഭവങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്?
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഡസണ്‍ കണക്കന് ഇലക്ട്രിക് സ്കൂട്ടറുകള്‍ക്കാണ് തീപിടിച്ചത്. ഒലയ്ക്ക് പുറമെ, ഒക്കിനാവ, പ്യൂവര്‍ ഇവി, ജിതേന്ദ്ര ഇവി എന്നീ കമ്പനികളുടേയും വാഹനങ്ങള്‍ തീപിടിച്ചവയില്‍ ഉള്‍പ്പെടുന്നു. ഒകിനാവയുടെ സ്കൂട്ടറിന് തീപിടിച്ച് രണ്ട് പേരാണ് മരണപ്പെട്ടത്.
ഈ മാസം ആദ്യം ജിതേന്ദ്ര ഇവി വിപണിയിലിറക്കിയ ഇരുപതിലധികം സ്കൂട്ടറുകള്‍ക്ക് തീപിടിച്ചിട്ടുണ്ട്. കമ്പനിയുടെ നാസിക്കിലെ ഫാക്ടറിയില്‍ നിന്ന് കൊണ്ടുപോകവെയായിരുന്നു സംഭവം. കഴിഞ്ഞ ബുധനാഴ്ച തെലങ്കാനയില്‍ പ്യുവര്‍ ഇവിയുടെ സ്കൂട്ടര്‍ തീപിടിച്ച് 80 കാരന്‍ മരിച്ചിരുന്നു.
മറ്റു കമ്പനികളും വാഹനങ്ങള്‍ തിരിച്ചു വിളിച്ചിട്ടുണ്ടോ?
തീപിടിത്തത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കമ്പനികള്‍ നല്‍കുന്ന വിവരം. പ്യുവര്‍ ഇവി ഏകദേശം രണ്ടായിരത്തോളം ഇലക്ട്രിക്ക് സ്കൂട്ടറുകള്‍ തിരിച്ചുവിളിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഒകിനാവ മൂവായിരത്തിലധികം സ്കൂട്ടറുകളും മുന്‍കൂര്‍ നടപടിയായി തിരിച്ചുവിളിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ പ്രതികരണം
ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു. തക്കതായ പിഴയീടാക്കുമെന്നും ഇലക്ട്രിക് വാഹനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ മാനദണ്ഡങ്ങള്‍ തയാറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റോഡ് ഗതാഗത മന്ത്രാലയം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Also Read: ഫോണ്‍ ചോര്‍ത്തല്‍ അനുവദിക്കുന്ന നിയമങ്ങള്‍ ഏത്; പരിശോധനകള്‍ എന്തൊക്കെ വേണം?