scorecardresearch
Latest News

ഇലക്ട്രിക് സ്കൂട്ടറുകള്‍ സുരക്ഷിതമോ; തീ പിടിക്കുന്നത് എന്തുകൊണ്ട്?

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ, ഒല, ഒകിനാവ, പ്യുവർ ഇവി എന്നീ കമ്പനികളുടെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിയ നാല് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്

Electric Scooter Fire

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ, ഒല, ഒകിനാവ, പ്യുവർ ഇവി എന്നീ കമ്പനികളുടെ ഇലക്ട്രിക് സ്കൂട്ടര്‍ കത്തിയ നാല് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സുരക്ഷ എത്രമാത്രമാണെന്ന ചോദ്യം സമൂഹത്തില്‍ ഉയര്‍ന്നിരിക്കുകയാണ്.

ലിഥിയം അയണ്‍ ബാറ്ററികളാണ് ഇലക്ട്രിക് വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനായി ഉപയോഗിക്കുന്നത്. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവയിലെല്ലാം ഇതിന്റെ ചെറിയ വേര്‍ഷനുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരം ബാറ്ററികള്‍ തീപിടിത്തത്തിന് കാരണമാകുമെന്നാണ് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നത്.

ലിഥിയം ബാറ്ററികളും അതിന്റെ പ്രവര്‍ത്തനവും

ഇലക്ട്രിക് കാറുകള്‍ മുതല്‍ ലാപ്ടോപ് വരെയുള്ളവയില്‍ ചാര്‍ജ് നില്‍ക്കുന്നതിനായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ലിഥിയം അയണ്‍ ബാറ്ററികളാണ്. ആനോഡ്, കാതോഡ്, സെപറേറ്റര്‍, ഇലക്ട്രൊലൈറ്റ്, രണ്ട് കറന്റ് കളക്ടേര്‍സ് എന്നിവയാണ് ഇത്തരം ബാറ്ററികളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആനോഡിനും കാതോഡിനും ഇടയിലായാണ് ലിഥിയം സ്ഥിതി ചെയ്യുന്നത്. ഇലക്ട്രോലൈറ്റ് പോസിറ്റീവ് ചാർജുള്ള ലിഥിയം അയോണുകളെ ആനോഡിൽ നിന്ന് കാതോഡിലേക്കും തിരിച്ചും സെപ്പറേറ്ററിലൂടെ കൊണ്ടുപോകുന്നു. ലിഥിയം അയോണുകളുടെ ചലനം ആനോഡിൽ ഫ്രീ ഇലക്ട്രോണുകൾ സൃഷ്ടിക്കുന്നു, ഇത് പോസിറ്റീവ് കറന്റ് കളക്ടറിൽ ഒരു ചാർജ് സൃഷ്ടിക്കുന്നു.

ഇലക്‌ട്രിക് കാറുകൾ, സ്‌മാർട്ട്‌ഫോണുകൾ എന്നിവയ്‌ക്ക് കൂടുതൽ അനുയോജ്യമാക്കുന്നതിന് ലിഥിയം അയണ്‍ ബാറ്ററികള്‍ തിരഞ്ഞെടുക്കുന്നതിന് ചില കാരണങ്ങളുണ്ട്. അതിന്റെ ഭാരം, ഉയർന്ന ഊർജ സാന്ദ്രത, പെട്ടെന്ന് റീചാര്‍ജ് ചെയ്യാന്‍ സാധിക്കും എന്നിവയാണ്. ഇതുകൂടാതെ ഒരു ലെഡ് ആസിഡ് ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ ലിഥിയ അയൺ ബാറ്ററികൾക്ക് കൂടുതല്‍ കാലം നിലനില്‍ക്കും. ലിഥിയം ബാറ്ററികൾ കൂടുതൽ കാര്യക്ഷമതയുമുണ്ട്. അതായത് ലിഥിയം അയണ്‍ ബാറ്ററികൾ ഘടിപ്പിച്ച ഇലക്ട്രിക് കാറിന് മികച്ച ഡ്രൈവിംഗ് റേഞ്ച് ഉണ്ടായിരിക്കും. ഒപ്പം സ്മാർട്ട്‌ഫോണുകളില്‍ ഒരു ദിവസം മുഴുവന്‍ ചാര്‍ജ് നില്‍ക്കും.

എന്നിരുന്നാലും ലിഥിയം അയണ്‍ ബാറ്ററികളുടെ പ്രത്യേകതകളില്‍ ഒന്ന് അതിന്റെ ഉയർന്ന ഊർജ്ജ സാന്ദ്രതയാണ്. ഇത് ബാറ്ററി പ്രവർത്തനരഹിതമാകുന്നതിന് പിന്നിലെ ഒരു കാരണമാകാന്‍ സാധ്യതയുണ്ട്. ഇരുചക്ര വാഹന നിർമ്മാതാക്കളായ ആതർ എനർജിയുടെ പ്രതികരണം അനുസരിച്ച് ലിഥിയം അയണ്‍ ബാറ്ററികളുടെ ഉയർന്ന ഊർജ്ജ സാന്ദ്രത ചില സാഹചര്യങ്ങളിൽ ഈ സെല്ലുകൾ അസ്ഥിരമാകുകയും പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യും. സുരക്ഷിതമായ പ്രവർത്തന പരിധിക്കുള്ളിൽ അവ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. ഒരു ലിഥിയം ബാറ്ററി സുരക്ഷിതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം ബിഎംഎസ് ഉപയോഗിക്കന്നു.

ഓല, ഒകിനാവ തുടങ്ങിയവയുടെ എലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്‍ക്ക് തീപിടിച്ചത് എന്തുകൊണ്ടാണ്?

ഓല, ഒകിനാവ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. ചാര്‍ജ് ചെയ്യുന്നതിലെ ആശ്രദ്ധ മൂലമുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിലേക്ക് നയിച്ചതെന്നാണ് ഒകിനാവയുടെ പ്രഥമിക നിഗമനം.

ഈ മേഖലയിലുള്ള വിദഗ്ധരുടെ അഭിപ്രായത്തിൽ നിർമ്മാണത്തിലുണ്ടായ അപാകതകള്‍, ബാഹ്യ കേടുപാടുകൾ അല്ലെങ്കിൽ ബിഎംഎസിലെ പിഴവുകൾ എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ ബാറ്ററികളുടെ തീപിടിത്തത്തിന് കാരണമായേക്കാമെന്നാണ്.

മറുവശത്ത്, ലിഥിയം അയൺ ബാറ്ററി പാക്കുകളിലെ താപനില പ്രധാനമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. “സാധാരണ താപനിലയില്‍ ഇത്തരം ബാറ്ററികള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. ഉയർന്ന താപനില ബാറ്ററി പാക്കിന്റെ അന്തരീക്ഷ ഊഷ്മാവ് 90-100 ഡിഗ്രി വരെ എത്തിച്ചേക്കാം. ഇത് തീപിടിത്തത്തിന് കാരണമായേക്കും,” ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാതാക്കളുടെ പ്രതിനിധി പറഞ്ഞു.

ഇലക്ട്രോണിക് വാഹനങ്ങളിലും ഉപകരണങ്ങളിലും ഒരു ബാറ്ററി പാക്കിനുള്ളില്‍ നൂറുകണക്കിന് ബാറ്ററികളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിലേതെങ്കിലും ഒന്നോ രണ്ടോ ബാറ്ററികള്‍ തകരാറിലായാല്‍ അത് മറ്റുള്ളവയിലേക്ക് പടരാനുള്ള സാധ്യതയുണ്ട്. ഇത് തീപിടിത്തത്തിന് കാരണമാകുന്ന ഒരു പ്രക്രിയയിലേക്ക് കടന്നേക്കാം. ഇതിനെ തെര്‍മല്‍ റണ്‍വെ എന്നാണ് വിളിക്കുന്നത്. വിദഗ്ധര്‍ ഈ കാരണവും ചൂണ്ടിക്കാണിക്കുന്നുണ്ട്.

നേരത്തെ വാഹനത്തിന് എന്തെങ്കിലും അപകടം സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് മൂലം ബാറ്ററികള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാവുന്നതാണ്. ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യാൻ നിർമ്മാതാക്കൾ വേണ്ടത്ര സമയം എടുക്കുന്നില്ലെന്നും എല്ലാ യഥാർത്ഥ ജീവിത സാഹചര്യങ്ങളും കൃത്യമായി പരിശോധിക്കാൻ സർക്കാർ സ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടുള്ള ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ പര്യാപ്തമല്ലെന്നുമാണ് ഏതർ എനർജി സ്ഥാപകൻ തരുൺ മേത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

തുടര്‍നടപടികള്‍

സംഭവങ്ങളുമായി ബന്ധപ്പെട്ട് കമ്പനികളും റോഡ് ഗതാഗത-ഹൈവേ മന്ത്രാലയവും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ അന്വേഷണം നടത്താൻ സെന്റർ ഫോർ ഫയർ എക്‌സ്‌പ്ലോസീവ് ആന്റ് എൻവയോൺമെന്റ് സേഫ്റ്റി (സിഎഫ്‌ഇഇഎസ്) യെ സമീപിച്ചിട്ടുള്ളതായുമാണ് ലഭിക്കുന്ന വിവരം.

Also Read: ബസ്, ഓട്ടോ, ടാക്സി നിരക്ക് എത്ര കൂടും? വര്‍ധന ഇങ്ങനെ

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Why e scooters have been catching fire explained