scorecardresearch

മണൽ മാസപ്പടിക്ക് പിന്നിലെ ഖനന താൽപ്പര്യങ്ങൾ

സിഎംആര്‍എല്‍ രാഷ്ട്രീയക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ട്രേഡ് യൂണിയനുകൾക്കും അനധികൃത പണമിടപാട് നടത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് രാഷ്ട്രീയ കൊടുങ്കാറ്റിലാണ് കേരളം

സിഎംആര്‍എല്‍ രാഷ്ട്രീയക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ട്രേഡ് യൂണിയനുകൾക്കും അനധികൃത പണമിടപാട് നടത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് രാഷ്ട്രീയ കൊടുങ്കാറ്റിലാണ് കേരളം

author-image
Shaju Philip
New Update
CMRL | News | IE Malayalam

ശശിധരന്‍ കര്‍ത്ത

കൊച്ചി ആസ്ഥാനമായുള്ള കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) മാനേജിങ് ഡയറക്ടർ എസ് എൻ ശശിധരൻ കർത്ത,"സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ" രാഷ്ട്രീയക്കാർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമ സ്ഥാപനങ്ങൾക്കും ട്രേഡ് യൂണിയനുകൾക്കും അനധികൃത പണമിടപാട് നടത്തിയെന്ന ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് രാഷ്ട്രീയ കൊടുങ്കാറ്റിലാണ് കേരളം.

Advertisment

സോഫ്‌റ്റ്‌വെയർ സൊല്യൂഷൻ നൽകാനെന്ന ന്യായംപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്ക് 1.72 കോടി രൂപയുടെ അനധികൃത പണമിടപാട് നടന്നതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. വീണയുടെ കമ്പനിയായ എക്‌സലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, സിഎംആർഎല്ലിന് സോഫ്‌റ്റ്‌വെയർ സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും പരിശോധനയ്ക്കിടെ ലഭിച്ച തെളിവുകൾ പ്രകാരം ഈ പണമിടപാട് നിയമവിരുദ്ധമാണെന്നും അതിൽ പറയുന്നു. അതേസമയം, വീണയുടെ സ്ഥാപനവുമായി സിഎംആർഎൽ നടത്തിയ ഇടപാടുകളിൽ നിയമവിരുദ്ധമായ ഒന്നുമില്ലെന്ന് സിപി എം സംസ്ഥാന സെക്രട്ടേറിയറ്റ് അവകാശപ്പെട്ടു.

ആദായനികുതി വകുപ്പ് 2019ൽ നടത്തിയ റെയ്ഡിന്റെ തുടർച്ചയായി സി‌എം‌ആർ‌എല്ലും കർത്തയും സെറ്റിൽ‌മെന്റ് അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് സി‌എം‌ആർ‌എൽ കേസ് സെൻ‌ട്രൽ ബോർഡ് ഓഫ് ടാക്‌സിന് കീഴിലുള്ള ഇന്ററിം ബോർഡിന് മുമ്പാകെ എത്തി, ഇത് വിവിധ സ്രോതസ്സുകളിലേക്ക് അനധികൃതമായി പണം കൈമാറിയതായി കണ്ടെത്തി.

എന്താണ് സി എം ആർ എൽ?

സി എം ആർ എൽ 1989-ലാണ് സ്ഥാപിതമായത് , പ്രധാനമായും കയറ്റുമതി അധിഷ്ഠിത യൂണിറ്റ്, 1993-ൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനം ആരംഭിച്ചു. തെക്കൻ കേരള തീരത്ത് നിന്ന് ഖനനം ചെയ്ത ഇൽമനൈറ്റ് അടങ്ങിയ ധാതു മണലാണ് അതിന്റെ അസംസ്കൃത വസ്തു. ഇത് പ്രധാനമായും ടൈറ്റാനിയം സ്പോഞ്ച് ഉൽപ്പാദനത്തിൽ ആവശ്യമായ സിന്തറ്റിക് റൂട്ടൈൽ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. മറ്റൊരു പ്രധാന ഉൽപ്പന്നം ഫെറിക് ക്ലോറൈഡ് ആണ്, ഇത് കടൽ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്നതിനും മലിനജല സംസ്കരണം, ഇരുമ്പ് സംയുക്ത നിർമ്മാണം, തുണിത്തരങ്ങൾ, പേപ്പർ മില്ലുകൾ, റിഫൈനറികൾ, മറ്റ് വ്യാവസായിക യൂണിറ്റുകൾ എന്നിവയിൽ നിന്നുള്ള മലിനജലം സംസ്ക്കരിക്കുന്നതിനും ഉപയോഗിക്കുന്നു. ഔഷധ വ്യവസായത്തിലും ഇത് ആവശ്യമാണ്.

Advertisment

മറ്റ് രണ്ട് ഉൽപ്പന്നങ്ങൾ ഫെറസ് ക്ലോറൈഡും സെമോക്സും ആണ്, ഫെറസ് ക്ലോറൈഡ് തുകൽ നിർമ്മാണശാല, തുണി മില്ലുകൾ, ഡൈയിങ് യൂണിറ്റുകൾ, ബ്രൂവറികൾ എന്നിവയിലെ മാലിന്യ സംസ്കരണത്തിന് ഉപയോഗിക്കുന്നു; പ്രകൃതിദത്ത കളിമണ്ണിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇഷ്ടികകളുടെയും ടൈലുകളുടെയും നിർമ്മാണത്തിൽ സെമോക്സ് ഉപയോഗിക്കുന്നു സിമന്റ് നിർമ്മാണത്തിനായി സെമോക്സ് ചേർക്കുന്നു.

സി എം ആർ എൽ മാനേജ്മെന്റ്

കൊച്ചിയിലെ എടയാർ വ്യാവസായിക മേഖലയിൽ ഫാക്ടറിയുള്ള സിഎംആർഎല്ലിന്റെ മാനേജിങ് ഡയറക്ടറാണ് എസ്എൻ ശശിധരൻ കർത്ത. ഭാര്യ ജയ കർത്തയും മകൻ ശരൺ കർത്തയും ഡയറക്ടർ ബോർഡിലുണ്ട്. നബീൽ മാത്യു ചെറിയാനും ജോളി ചെറിയാനുമാണ് മറ്റൊരു പ്രൊമോട്ടർ കുടുംബം. മറ്റ് പ്രൊമോട്ടർമാരെ അപേക്ഷിച്ച് കർത്ത കുടുംബത്തിനാണ് കൂടുതൽ പെയ്ഡ് അപ് ഇക്വിറ്റി ഷെയറുകളുള്ളത്. സംസ്ഥാന സർക്കാരിന്റെ വ്യവസായ വികസന കോർപ്പറേഷൻ (കെ എസ് ഐ ഡി സി), സാച്ച് എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എൻആർഐ വ്യവസായി മാത്യു ചെറിയാൻ മുനാനിക്കൽ എന്നിവരാണ് മറ്റ് പ്രമോട്ടർമാർ.

'സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ'

സ്ഥാപനം 2013-14 നും 2019-20 നും ഇടയിൽ 135 കോടി രൂപയുടെ വെളിപ്പെടുത്താത്ത വരുമാനത്തെ കുറിച്ച് ആദായനികുതി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ 95 കോടി രൂപ വിവിധ വ്യക്തികൾക്കും കക്ഷികൾക്കും അനധികൃതമായി നൽകിയതായി ആദായനികുതി വകുപ്പ് കണ്ടെത്തി.

"ഞങ്ങളുടെ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ രാഷ്ട്രീയ പാർട്ടികൾ, മാധ്യമ സ്ഥാപനങ്ങൾ, ട്രേഡ് യൂണിയനുകൾ, പൊലീസ് എന്നിവയുമായി ബന്ധപ്പെട്ടവർക്ക് പണം നൽകി, പൊതുമേഖലാ സ്ഥാപനങ്ങൾ ഖനനം ചെയ്യുന്ന ഇൽമനൈറ്റ് അസംസ്കൃത വസ്തുവായി ഞങ്ങൾക്ക് ലഭിക്കുന്നു… “ഈ ഭീഷണികളെ തരണം ചെയ്യുന്നതിനും സഹകരണത്തിനുമായി, രാഷ്ട്രിയ പാര്‍ടികളുടെ ഭാരവഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും, പൊലീസ്, മാധ്യമങ്ങൾ എന്നിവർക്ക് ഞങ്ങൾ നിരവധി തവണ പണം നല്‍കി. ഇത് അവർ ആവശ്യപ്പെടുന്നത് പോലെയാണ് നൽകുന്നത്.

ഇൽമനൈറ്റിനായുള്ള ധാതു മണൽ ഖനനം

വ്യവസായത്തിനുള്ള അസംസ്കൃത വസ്തുവായ ധാതുമണലിന്റെ ലഭ്യതയും ചരക്ക് നീക്കവും സി എം ആർ എല്ലി ന്റെ ഒരു പ്രധാന പ്രശ്നമാണ്. ഹെവി മിനറൽ സാൻഡ്സ് (ഇൽമനൈറ്റ്, റൂട്ടിൽ, സിർക്കോൺ, മോണസൈറ്റ്, സില്ലിമാനൈറ്റ്) പോലുള്ള ധാതുക്കളുടെ വൻ നിക്ഷേപങ്ങളുള്ള തെക്കൻ കേരള തീരത്ത് നടന്നുകൊണ്ടിരിക്കുന്ന ധാതുമണൽ ഖനനത്തിന്റെ പ്രധാന ഗുണഭോക്താവാണ് ഈ സ്ഥാപനം.

കേരളത്തിൽ ധാതുമണൽ ഖനനം പൊതുമേഖലയിൽ മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ആണവോർജ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയർ എർത്ത്‌സ് ലിമിറ്റഡിന്റെ (ഐആർഇഎൽ) ചവറ (കൊല്ലം) യൂണിറ്റും സംസ്ഥാന സർക്കാർ നടത്തുന്ന കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡും (കെഎംആർഎൽ) ആണ് ഇവിടെ ഖനനം നടത്തുന്നത്. ഐ ആർ ഇല്ലും കെ എം ആർ എല്ലും തീരദേശത്തെ വിവിധ ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്, ഇരു സ്ഥാപനങ്ങളും തമ്മിൽ ഈ ബ്ലോക്കുകൾ വിഭജിച്ചാണ് ഖനനം നടത്തുന്നത്. ഐ ആർ ഇ എല്ലാണ് സി എം ആർ എല്ലിന് അസംസ്കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്.

തീരദേശ മേഖലയുടെ പാരിസ്ഥിതിക തകർച്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധം

ഐആർഇഎൽ പ്രവർത്തനം ആരംഭിച്ചതു മുതൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി കൊല്ലത്തെ ആലപ്പാട് നിവാസികൾ ധാതുമണൽ ഖനനത്തിനെതിരെ പ്രതിഷേധത്തിലാണ്. ഖനനം വൻതോതിലുള്ള കടൽക്ഷോഭത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം നഷ്ടമാക്കുന്നതിനും ഇടയാക്കി. പ്രകൃതിക്ഷോഭങ്ങളുടെ ആവർത്തിച്ചുള്ള സംഭവങ്ങൾ ഡ്രഡ്ജിംഗിനും തീരശോഷണത്തിനും എതിരായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

അടുത്തിടെ, ധാതുമണൽ ഖനനം സർക്കാർ സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള ആലോചനയ്ക്കെതിരെ, ആലപ്പുഴയിലെ കൂടുതൽ തീരഗ്രാമങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരുന്നു, സ്വകാര്യമേഖലയിലെ ഖനനത്തിൽ സി എം ആർ എല്ലിന് താൽപ്പര്യമുണ്ടായിരുന്നു.

രാഷ്ട്രീയ പാർട്ടികളും ട്രേഡ് യൂണിയനുകളുടെയും പിന്തുണ

കൊച്ചിയിലെ പ്ലാന്റിലേക്ക് അസംസ്‌കൃത വസ്തുക്കൾ കൊണ്ടുപോകുന്നതിനെതിരെ കൊല്ലത്തെ പ്രശ്നബാധിത തീരദേശ ഗ്രാമങ്ങളിൽ നിന്ന് സിഎംആർഎൽ പ്രതിഷേധം നേരിട്ടിരുന്നു. ഇതുകൂടാതെ, കൊച്ചിക്കടുത്തുള്ള എടയാർ വ്യവസായ മേഖലയിൽ, പെരിയാർ നദിയുടെ മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ആരോപണം നേരിടുന്ന വ്യവസയാങ്ങളിലൊന്നാണ് സിഎംആർഎൽ. അസംസ്‌കൃത വസ്തുക്കൾ കൊണ്ടുപോകുന്നതിന് സിഎംആർഎല്ലിന് പോലീസ് സംരക്ഷണം തേടേണ്ടി വന്ന സന്ദർഭങ്ങൾ മുമ്പ് ഉണ്ടായിരുന്നു. നദി മലിനീകരണവുമായി ബന്ധപ്പെട്ട് സിഎംആർഎല്ലിനെതിരെ ശബ്ദമുയർത്തിയ പരിസ്ഥിതി പ്രവർത്തകർക്കെതിരെ ക്രിമിനൽ കേസുകൾ എടുത്തിരുന്നു.

എന്നിരുന്നാലും, എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രധാന നേതാക്കുളം വർഷങ്ങളായി സുഗമമായ പ്രവർത്തനത്തിന് സി എം ആർ എല്ലിനെ പിന്തുണച്ചിട്ടുണ്ട്. 2012ൽ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, അന്നത്തെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ എന്നിവർ വ്യവസായ സംരക്ഷണത്തിനായി എടയാറിൽ നടത്തിയ മനുഷ്യച്ചങ്ങലയുടെ ഭാഗമായിരുന്നു.

സ്വകാര്യമേഖലയിൽ സിഎംആർഎൽ, ധാതുമണൽ ഖനനം

ധാതുമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നതിനെക്കുറിച്ചുള്ള ഏത് ചർച്ചയും സിഎംആർഎല്ലുമായി ബന്ധപ്പെട്ടിരിക്കുന്നു. 2013-ൽ കേരളത്തിൽ കോൺഗ്രസ് ഭരണ കാലത്ത് ധാതുമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുക എന്ന ആശയം മുന്നോട്ടുവെച്ചിരുന്നു. ധാതുമണൽ ഖനനം നടത്താൻ സിഎംആർഎല്ലിന് അനുമതി നൽകണമെന്ന ആവശ്യവുമായി സിപിഎം നേതാക്കളിൽ ഒരു വിഭാഗം നേതാക്കളും ഈ നീക്കത്തെ പിന്തുണച്ചു.

സിഎംആർഎല്ലിന് ധാതുമണൽ ഖനനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എമ്മിന്റെയും കോൺഗ്രസിന്റെയും ട്രേഡ് യൂണിയൻ വിഭാഗങ്ങളായ സിഐടിയുവും ഐഎൻടിയുസിയും 2013ൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. സിഎംആർഎല്ലിന്റെ സ്വന്തം നഗരമായ കൊച്ചിയിൽ നിന്നുള്ള തന്റെ വിശ്വസ്തരുടെ സ്വാധീനത്തിൽ സിപിഎമ്മിലെ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ ആ മാർച്ച് ഉദ്ഘാടനം ചെയ്തു.

സ്വകാര്യമേഖലയിലെ ധാതുഖനനത്തിന് അനുമതി നൽകുന്നതിനെച്ചൊല്ലി സി.പി. എമ്മും കോൺഗ്രസും തമ്മിൽ അഭിപ്രായഭിന്നതയുള്ളതിനാലാണ് തീരുമാനം വൈകാൻ കാരണം. പൊതുമേഖലയിൽ ധാതുമണലിന്റെ മൂല്യവർദ്ധന സാധ്യമല്ലെന്നും അതിനാൽ ഖനനത്തിന് സ്വകാര്യമേഖലയെ അനുവദിക്കണമെന്നുമാണ് സിഎംആർഎല്ലിന് അനുകൂലമായ വാദം.

അനുമതി നിഷേധിക്കുന്നത് ആലപ്പുഴ തീരത്തെ അനധികൃത ഖനനത്തെ സഹായിക്കാനാണെന്ന് സിഎംആർഎൽ ഉന്നയിക്കുന്ന ആരോപണം.

Mining V Muraleedharan Pinarayi Vijayan Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: