റൂഹ് അഫ്സ എന്ന പേരിൽ പാകിസ്ഥാൻ കമ്പനികള്‍ നിർമ്മിക്കുന്ന പാനീയത്തിനെ ആമസോണിന്‍റെ ഇന്ത്യയിലെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.
ഇന്ത്യന്‍ എൻജിഒയായ ഹംദർദ് നാഷണൽ ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് സെപ്തബംർ ഏഴിന് ഈ കോടതി ഉത്തരവ് വന്നിട്ടുള്ളത്. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് സൈറ്റിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ‘റൂഹ് അഫ്‌സ’ ഹംദർദ് ലബോറട്ടറീസ് (ഇന്ത്യ) നിർമ്മിച്ചതല്ലെന്നും പാക്കേജിങ്ങിൽ വിശദാംശങ്ങൾ പരാമർശിക്കാത്ത പാകിസ്ഥാൻ കമ്പനികളാണ് ഇത് വിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചത്.
ശരീരം തണുപ്പിക്കുന്നതിന് ഗുണകരമാകുമെന്ന് കരുതപ്പെടുന്ന ചേരുവകൾ അടങ്ങിയ യുനാനി ഫോർമുലയാണ് റൂഹ് അഫ്സ സർബത്ത് സത്ത്. ഉത്തരേന്ത്യയിൽ വേനൽക്കാലത്ത് വളരെക്കാലമായി പ്രചാരത്തിലുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തിൽ വേനൽക്കാലത്തെ ചൂടിന് പ്രതിവിധിയായി ഡൽഹിയിലാണ് ഇത് കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു.
ഒരു നൂറ്റാണ്ടിലേറെയായി ഇന്ത്യയിലെ ജനങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നമാണ് ‘റൂഹ് അഫ്സ’, അതിന്റെ ഗുണനിലവാര മാനദണ്ഡങ്ങൾ, ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേർഡ് ആക്ട്, ലീഗൽ മെട്രോളജി ആക്ട് എന്നിവ അനുശാസിക്കുന്ന നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് കോടതി ഉത്തരവ് വ്യക്തമാക്കുന്നു. നിർമ്മാതാവിന്‍റെ പൂർണ്ണമായ വിശദാംശങ്ങൾ വെളിപ്പെടുത്താതെ ഇറക്കുമതി ചെയ്ത ഉൽപ്പന്നം ആമസോണിൽ വിൽക്കുന്നത് അതിശയമാണ് എന്നും ഉത്തരവ് പറയുന്നു.
ആമസോണിൽ ഈ ഉൽപ്പന്നം വിൽക്കുന്ന നിർമ്മാതാക്കളിൽ ഒന്ന് പാകിസ്ഥാനിലെ ഹംദർദ് ലബോറട്ടറി (വഖ്ഫ്) ആയിരുന്നു. നിർമ്മാതാവ് അതിന്‍റെ വെബ്‌സൈറ്റിൽ പറയുന്നത്, ‘കറാച്ചിയിൽ ടിബ്-ഇ-യുനാനിയുടെ രണ്ട് മുറികളുള്ള ഒരു ക്ലിനിക്കിൽ 1948-ൽ ഹക്കിം മുഹമ്മദ് സെയ്ദ് സ്ഥാപിച്ചതാണ് ഹംദർദ് പാകിസ്ഥാൻ’ എന്നാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ മികച്ചതും ആളുകള്‍ ഇഷ്ടപ്പെടുന്നതുമായ ഉൽപ്പന്നങ്ങൾ പ്രത്യേകിച്ച് റൂഹ് അഫ്‌സ സിറപ്പും ഫലപ്രദമായ ഹെർബൽ മരുന്നുകളും വില്‍ക്കുന്ന വിജയഗാഥയായി മാറി ഹംദർദ്.
The origin of Rooh Afza: റൂഹ് അഫ്സയുടെ ഉത്ഭവം
റൂഹ് അഫ്സ എന്നാല്‍ ആത്മാവ് തണുപ്പിക്കുന്നത് എന്ന് അര്‍ഥം. ഇംഗ്ലീഷില്‍ സോള്‍ റിഫ്രെഷര്‍ എന്ന് അറിയപ്പെടുന്നു. പഴങ്ങൾ, റോസാപ്പൂക്കൾ, പച്ചമരുന്നുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച കടുത്ത പിങ്ക് നിറവും, മധുരവും ളള്ള, ഒരു സാന്ദ്രീകൃത സിറപ്പാണ് റൂഹ് അഫ്‌സ. ഇത് സാധാരണയായി തണുത്ത വെള്ളത്തിലോ പാലിലോ ചേർക്കുന്നു. അല്ലെങ്കിൽ ഫിർനി, ഫലൂഡ തുടങ്ങിയവയ്ക്കൊപ്പം ഉപയോഗിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഈദ് സമ്മേളനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു പലപ്പോഴും ഇതിന്‍റെ ഉപഭോഗം. നോമ്പ് തുറക്കുന്നതിനുള്ള ഇഫ്താർ ഭക്ഷണത്തിൽ പലതരം വിഭവങ്ങളും റൂഹ് അഫ്സയും ഉൾപ്പെടുന്നു.
ഹക്കിം ഹാഫിസ് അബ്ദുൾ മജീദ് എന്ന യുനാനി ചികിത്സകന്‍ ആണ് ഈ ഫോർമുല കണ്ടുപിടിച്ചത്. മിഡിൽ ഈസ്റ്റിലും ചില ദക്ഷിണേഷ്യൻ രാജ്യങ്ങളിലും പ്രചാരത്തിലുള്ള ഗ്രക്കോ-അറബിക് വൈദ്യശാസ്ത്ര പാരമ്പര്യമാണ് യുനാനി. ‘ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, സോവ-ഋഗ്പ, ഹോമിയോപ്പതി തുടങ്ങിയവ ഉൾപ്പെടുന്ന പരമ്പരാഗതവും പാരമ്പര്യേതരവുമായ ആരോഗ്യ പരിപാലന സംവിധാനങ്ങളിൽ ഒന്നായി’ യുനാനിയെ ആയുഷ് മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിൽ വേനൽച്ചൂട് മൂലമുണ്ടാകുന്ന സൂര്യാഘാതം, ക്ഷീണം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയെ പ്രതിരോധിക്കാനുള്ള വഴികള്‍ അന്വേഷിച്ച മജീദ് ഒടുവില്‍ റൂഹ് അഫ്സ നിര്‍മ്മാണത്തില്‍ എത്തി. മരുന്ന് എന്ന നിലയില്‍ അല്ല ഒരു ശീതള പാനീയം എന്ന നിലയിൽ ആണ് ആദ്യം ഇത് ഉണ്ടാക്കപ്പെട്ടത്. 34-ആം വയസ്സിൽ മജീദ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഭാര്യ റാബിയ ബീഗം ഹംദർദിനെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും യുനാനി മരുന്നുകളെക്കുറിച്ചുള്ള ഗവേഷണത്തിനും ധനസഹായം നൽകുന്ന ഒരു ട്രസ്റ്റായി പ്രഖ്യാപിച്ചു.
The three Rooh Afzas: മൂന്ന് റൂഹ് അഫ്സകള്‍
ഇന്ത്യയുടെ വിഭജനത്തിനും കിഴക്കും പടിഞ്ഞാറും പാകിസ്ഥാൻ (പാകിസ്ഥാനും ബംഗ്ലാദേശും) രൂപീകരണത്തിനും ശേഷം, റാബിയ ബീഗത്തിന്‍റെ മൂത്ത മകൻ ഹക്കിം അബ്ദുൾ ഹമീദ് ഇന്ത്യയിൽ താമസിച്ചു, ഇളയ മകൻ ഹക്കിം മുഹമ്മദ് സെയ്ദ് പടിഞ്ഞാറൻ പാകിസ്ഥാനിലേക്ക് മാറി. അതു കൊണ്ടാണ് ഹംദർദ് നാഷണൽ ഫൗണ്ടേഷന് ഇന്ത്യയിൽ ഈ പാനീയത്തിന്‍റെ അവകാശം കൈവന്നത്. അതേ സമയം പാകിസ്ഥാനിൽ ഇത് നിർമ്മിക്കുന്നത് ഹംദർദ് ലബോറട്ടറീസ് (വഖ്ഫ്) ആണ്.
1971-ൽ ബംഗ്ലാദേശ് രൂപീകരിച്ചതിന് ശേഷം അവിടെ പ്രത്യേക ഹംദർദ് ട്രസ്റ്റ് സ്ഥാപിച്ചു. മൂന്ന് രാജ്യങ്ങളിലെ റുഹ് അഫ്സ വ്യാപാരം ഓരോന്നും സ്വതന്ത്രമായാണ് നിലകൊള്ളുന്നത്. ഇത് നടത്തിക്കൊണ്ടു പോകുന്നത് ഹെർബലിസ്റ്റ് ഹക്കിം ഹാഫിസ് അബ്ദുൾ മജീദിന്‍റെ കുടുംബത്തിലെ അംഗങ്ങളോ സുഹൃത്തുക്കളോ ആണെന്ന് ന്യൂയോർക്ക് ടൈംസ് 2021 ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നുണ്ട്.
2019-ലെ, ഈദ് കാലത്ത് ഇന്ത്യയിൽ റൂഹ് അഫ്സ ക്ഷാമം റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, ഹംദർദ് ലബോറട്ടറീസ് പാകിസ്ഥാൻ, ഇന്ത്യൻ സർക്കാർ അനുവദിച്ചാൽ വാഗാ അതിർത്തി വഴി റൂഹ് അഫ്സ വിതരണം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു.
ഇന്ത്യയില്‍ നിലവിലെ കേസിലെ വാദികൾ പറയുന്നതനുസരിച്ച്, റൂഹ് അഫ്സ എന്ന പേരിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ ഹംദർദ് ഇന്ത്യ പ്രതിവർഷം 200 കോടി രൂപയിലധികം സമ്പാദിക്കുന്നു എന്നാണ്.
ലിസ്റ്റിങ്ങിലെ പ്രശ്നം
റൂഹ് അഫ്സയുടെ മേലുള്ള ഹംദർദിന്‍റെ അവകാശങ്ങളുടെ ലംഘനത്തിന് പുറമെ, പാകിസ്ഥാൻ നിർമ്മിത ഉൽപ്പന്നങ്ങളുടെ ലിസ്റ്റിങ്ങിൽ നിർമ്മാതാവിന്‍റെ കോൺടാക്ട് വിശദാംശങ്ങൾ ഇല്ലെന്ന് കണ്ടെത്തി, അതായത് ഇന്ത്യയിലും പാകിസ്ഥാനിലും നിർമ്മിച്ച സിറപ്പുകൾ തമ്മിൽ വേർതിരിച്ചറിയാൻ ഉപഭോക്താവിന് ബുദ്ധിമുട്ടായിരിക്കും.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഉൽപ്പന്ന ലിസ്റ്റിങ്ങിൽ ‘ഹംദർദ് സ്റ്റോർ സന്ദർശിക്കുക’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തപ്പോൾ, ഉപയോക്താവിനെ ഹംദർദ് ലബോറട്ടറീസ് ഇന്ത്യ വെബ്‌സൈറ്റിലേക്ക് നയിക്കുകയാണെന്ന് സെപ്റ്റംബർ അഞ്ചിലെ ഉത്തരവിൽ കോടതി പറഞ്ഞു. ഇത് ഉപഭോക്താക്കളെ അവർ വാങ്ങുന്ന ഉൽപ്പന്നത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിച്ചേക്കാം, അല്ലെങ്കിൽ പാകിസ്ഥാൻ ഹംദർദ്, ഇന്ത്യൻ ഹംദർദ് ലബോറട്ടറികളുമായി ബന്ധപ്പെട്ടതാണെന്ന് അവർ തെറ്റിദ്ധരിച്ചേക്കാം.
ആളുകൾ തമ്മിലുള്ള ആശയവിനിമയത്തിന് വേദി നൽകുന്ന ഒരു മാധ്യമമാണ് ഞങ്ങള്‍ എന്ന് ഇടനിലക്കാരനായ ആമസോൺ അവകാശപ്പെടുന്നതിനാൽ, വിൽപ്പനക്കാരുടെ പേരുകളും അവരുടെ കോൺടാക്ട് വിവരങ്ങളും ഉൽപ്പന്ന ലിസ്റ്റിങ്ങിൽ വെളിപ്പെടുത്താൻ ആമസോണിന് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. റൂഹ് അഫ്സ ഉൽപ്പന്ന ലിസ്റ്റിങ്ങുകളിലും ഇൻവോയ്സുകളിലും ഉൽപ്പന്ന ലേബലുകളിലും അത്തരം വിശദാംശങ്ങൾ പരാമർശിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ഫയൽ ചെയ്യാനും ആമസോണിനോട് നിർദ്ദേശിച്ചു.
നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ആമസോണിനോട് ആവശ്യപ്പെട്ടതായി ലൈവ് ലോ റിപ്പോർട്ട് ചെയ്യുന്നു. ഒക്ടോബർ 31നാണ് കേസിൽ അടുത്ത വാദം കേൾക്കുന്നത്.
Read Here: ഫ്രഞ്ച് ന്യൂവേവ്; പ്രേക്ഷകനെ ജ്ഞാനസ്നാനം ചെയ്യിച്ച സിനിമാ തരംഗം