/indian-express-malayalam/media/media_files/uploads/2023/09/Economic-Corridor.jpg)
പദ്ധതിയില്‍ ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, അമേരിക്ക എന്നി രാജ്യങ്ങളാണ് ഭാഗമാകുന്നത്
ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സംയുക്ത സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് നാമെല്ലാവരും സുപ്രധാനവും ചരിത്രപരവുമായ ഒരു പങ്കാളിത്തത്തിൽ എത്തിയിരിക്കുന്നു. വരും കാലങ്ങളിൽ, ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവയ്‌ക്കിടയിലുള്ള സാമ്പത്തിക സംയോജനത്തിന്റെ പ്രധാന ഇടനാഴിയായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ സുസ്ഥിര വികസനത്തിന് ഇടനാഴി പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ സംരംഭത്തിൽ ഇന്ത്യ, യുഎഇ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഇറ്റലി, ജർമ്മനി, അമേരിക്ക എന്നി രാജ്യങ്ങളാണ് ഭാഗമാകുന്നത്. സാമ്പത്തിക ഇടനാഴി വലിയൊരു കാര്യമാണെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്. വരും ദശകത്തിൽ സാമ്പത്തിക ഇടനാഴി എന്ന വാചകം കൂടുതൽ തവണ കേൾക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയെക്കുറിച്ച്
ആഗോള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റിന്റെ (പിജിഐഐ) പങ്കാളിത്തത്തിന്റെ ഭാഗമാണ് റെയിൽ, ഷിപ്പിങ് ഇടനാഴി. വികസ്വര രാജ്യങ്ങളിലെ ഇൻഫ്രാസ്ട്രക്ചർ പദ്ധതികള്‍ക്ക് ധനസഹായം നൽകുന്നതിന് ജി 7 രാജ്യങ്ങളുടെ സഹകരണത്തോടെയുള്ള ശ്രമമാണിത്. ഊർജ ഉൽപന്നങ്ങൾ ഉൾപ്പെടെ പദ്ധതിയില്‍ ഉള്‍പ്പെട്ട രാജ്യങ്ങൾക്കിടയിൽ കൂടുതൽ വ്യാപാരം സാധ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്
യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ തയ്യാറാക്കിയ രേഖ പ്രകാരം, ഇടനാഴിയിൽ ഒരു റെയിൽ ലിങ്ക്, ഒരു വൈദ്യുതി കേബിൾ, ഹൈഡ്രജൻ പൈപ്പ്ലൈൻ, അതിവേഗ ഡാറ്റാ കേബിൾ എന്നിവ ഉൾപ്പെടുന്നു.
പദ്ധതിയുടെ ആവശ്യകത
അസോസിയേറ്റഡ് പ്രസിനോട് സംസാരിച്ച അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ പ്രിൻസിപ്പൽ ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ഫിനർ ഇടനാഴി വികസിപ്പിക്കുന്നതിന് മൂന്ന് പ്രധാന കാരണങ്ങൾ വിശദീകരിച്ചു.
ഒന്നാമതായി, ഊർജത്തിന്റെയും ഡിജിറ്റൽ കമ്മ്യൂണിക്കേഷന്റേയും ഉയര്‍ന്ന സാധ്യതകള്‍ രാജ്യങ്ങളുടെ അഭിവൃദ്ധി വര്‍ധിപ്പിക്കും. രണ്ടാമതായി, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കൈകാര്യം ചെയ്യാൻ പദ്ധതി സഹായിക്കും. മൂന്നാമതായി, മിഡിൽ ഈസ്റ്റില്‍ നിന്ന് വരുന്ന പ്രക്ഷുബ്ധതയിലും അരക്ഷിതാവസ്ഥയിലും ശമനം കാണാനും പദ്ധതി കാരണമായേക്കും.
കൂടാതെ, ചൈനയുടെ ഷി ജിൻപിങ്ങിന്റെയും റഷ്യയുടെ വ്‌ളാഡിമിർ പുടിന്റെയും ആധിപത്യത്തെ പ്രതിരോധിക്കാൻ ജി 20 ഗ്രൂപ്പിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ബൈഡന്റെ ശ്രമമായി ഈ പദ്ധതിയെ കാണാൻ കഴിയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us