ഇന്ത്യയില്‍ ഉള്‍പ്പെടുന്ന ലിംപിയാധുര, ലിപുലേക്, കാലാപാനി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് നേപ്പാള്‍ സ്വന്തം മാപ് വിപുലീകരിക്കുകയും അതിന് രാജ്യത്തിന്റെ പാര്‍ലമെന്റ് അംഗീകാരം നല്‍കുകയും ചെയ്തത് കഴിഞ്ഞയാഴ്ച്ചയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി പറഞ്ഞത് ഈ പ്രദേശങ്ങളെ തങ്ങളുടെ അധീനതയിലേക്ക് കൊണ്ടുവരുമെന്നും. പൊതുവായ പാരമ്പര്യം, സംസ്‌കാരം, ചരിത്രം, ഭൂമി ശാസ്ത്രം എന്നിവയില്‍ ഉറപ്പിച്ച കാലം തെളിയിച്ച ബന്ധമെന്നായിരുന്നു ഇന്ത്യ-നേപ്പാള്‍ ബന്ധത്തെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴത് കലങ്ങിമറിഞ്ഞിരിക്കുകയാണ്.
മുമ്പുണ്ടായിട്ടുള്ള തര്‍ക്കങ്ങള്‍ നേരിട്ടുള്ള ചര്‍ച്ചകളിലൂടെയും പിന്‍വാതില്‍ നയതന്ത്രത്തിലൂടെയും ഇരുപക്ഷത്തിനും ഉള്‍ക്കൊള്ളാനാകുന്ന മനസ്സും കൊണ്ട് പരിഹരിച്ചിരുന്നു.
1960-കളില്‍ നേപ്പാളിനേയും ടിബറ്റിനേയും ബന്ധിപ്പിച്ചു കൊണ്ട് നിര്‍മ്മിച്ച റോഡിന് വികസനപരമായ പ്രധാന്യം മാത്രമേയുള്ളൂവെന്നും തന്ത്രപ്രധാനം അല്ലെന്നും മഹേന്ദ്ര രാജാവ് ഇന്ത്യയ്ക്ക് ഉറപ്പ് നല്‍കിയിരുന്നു.
Read Also: തെറ്റായ വിവരങ്ങൾ നയതന്ത്രത്തിന് പകരം വയ്ക്കാനുള്ളതല്ല: ഗൽവാൻ വിഷയത്തിൽ നരേന്ദ്ര മോദിയോട് മൻമോഹൻ സിങ്
1980-കളില്‍ ആഗോള ടെണ്ടറിലൂടെ 210 കിലോമീറ്റര്‍ ദൂരമുള്ള കോഹല്‍പൂര്‍ ബന്‍ബാസ റോഡ് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ചൈന നേടിയത് വീരേന്ദ്ര രാജാവ് റദ്ദാക്കിയിരുന്നു. ഇന്ത്യയുടെ അതിര്‍ത്തിക്ക് സമീപത്ത് കൂടെ പോകുന്ന ഈ പാത സുരക്ഷ പ്രശ്‌നമുണ്ടാക്കുമെന്ന രാജീവ് ഗാന്ധിയുടെ ആശങ്കയെ തുടര്‍ന്നാണ് വീരേന്ദ്ര കരാര്‍ റദ്ദ് ചെയ്ത് നിര്‍മ്മാണം ഇന്ത്യയെ ഏല്‍പ്പിച്ചത്.
1962-ല്‍ നേപ്പാളിന്റെ ആഭ്യന്തര മന്ത്രിയായിരുന്ന വിശ്വബന്ധു ഥാപ്പ പറയുന്നത് അനുസരിച്ച് മഹേന്ദ്ര രാജാവ് കാലാപാനി തല്‍ക്കാലത്തേക്ക് ഇന്ത്യയ്ക്ക് നല്‍കുകയായിരുന്നുവെന്നാണ്. ചൈനയുമായുള്ള യുദ്ധത്തില്‍ തിരിച്ചടി നേരിട്ട ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കാലാപാനി ഇന്ത്യയ്ക്ക് നല്‍കിയതെന്നാണ് ഥാപ്പ പറയുന്നത്. എന്നാല്‍ ഇന്ത്യയുടെ ഔദ്യോഗികമായ കാഴ്ച്ചപ്പാട് ഇതല്ല. ഇന്ത്യാ വിരുദ്ധ ദേശീയത രുചിച്ചാണ് മഹേന്ദ്ര, വീരേന്ദ്ര രാജാക്കന്‍മാര്‍ തഴച്ചതെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി ശ്യാം ശരണ്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയിരുന്നു.
നേപ്പാളിന്റെ സര്‍വേ വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ ജനറലായിരുന്ന പുണ്യ പ്രസാദ് ഒലി പറയുന്നത് 1970-കളില്‍ കാലാപാനി തര്‍ക്കത്തില്‍ ഒന്നും ചെയ്യരുതെന്ന് വീരേന്ദ്ര രാജാവ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ്.
ഇതെല്ലാം കാണിക്കുന്നത് നേപ്പാള്‍ ഭരണാധികാരികള്‍ അയല്‍പക്കത്തെ രണ്ട് വമ്പന്‍മാരുമായുള്ള ബന്ധം ഞാണിന്‍മേല്‍ കളി പോലെ കൊണ്ടു പോകുകയായിരുന്നുവെന്നാണ്. എങ്കിലും ഇന്ത്യയും ചൈനയും തമ്മിലെ താല്‍പര്യ സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്ത്യയെ അനുകൂലിച്ചിരുന്നു.
ടേണിങ് പോയിന്റ്
2005-ല്‍ ഡല്‍ഹിയില്‍ വച്ച് മാവോയിസ്റ്റുകള്‍ അടക്കമുള്ള നേപ്പാളിലെ എട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ ധാരണ രാജഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ളതായിരുന്നു.
Read Also: കേരളത്തിൽ ഇന്ന് 138 പേർക്ക് കോവിഡ്; രോഗം ഭേദമായത് 88 പേർക്ക്
നേപ്പാളിലെ ആഭ്യന്തര രാഷ്ട്രീയത്തില്‍ വളരെക്കാലം ഇന്ത്യമാത്രമായിരുന്നു ഏക വിദേശ കളിക്കാരന്‍. എന്നാല്‍, നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രത്തില്‍ നിന്നും മതേതര റിപ്പബ്ലിക്ക് ആയി രൂപാന്തരപ്പെടുത്തുന്നതില്‍ ഇന്ത്യ പരസ്യമായി നേതൃ സ്ഥാനം വഹിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളും കാരണം നേപ്പാളിനുമേല്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന സ്വാധീനവും പങ്കാളിത്തവും മങ്ങലേറ്റു തുടങ്ങി.
2008-ല്‍ രാജഭരണം അവസാനിച്ച് നേപ്പാള്‍ മതേതര രാജ്യമായി മാറുകയും നേപ്പാള്‍ ഫെഡറലിസത്തിലേക്ക് യാത്ര ആരംഭിക്കുകയും ചെയ്തു. ഈ നിര്‍ണായ വിഷയങ്ങളൊന്നും പാര്‍ലമെന്റില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല.
പുതിയ ഭരണഘടനയില്‍ മതം മാറ്റത്തിനുള്ള അവകാശം ഉള്‍പ്പെടുത്തിയിരുന്നില്ല. മതം മാറ്റുന്നത് കുറ്റകരവുമാണ്. മതം മാറുന്നതിനുള്ള അവകാശമില്ലാത്ത മതേതരത്വം കൊണ്ട് അര്‍ത്ഥമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ നിലപാട് എടുക്കുകയും ചെയ്തു. അടിച്ചേല്‍പ്പിക്കപ്പെട്ട മതേതരത്വം ഭൂരിപക്ഷം ജനതയിലും അതൃപ്തി സൃഷ്ടിച്ചു. പൗര സമൂഹവും പുതിയ ശാക്തിക കേന്ദ്രങ്ങളും അന്താരാഷ്ട്ര ശക്തികളും അവയെ പിന്തിരിപ്പന്‍ ശക്തികളെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞപ്പോള്‍ പരിഷ്‌കരണവാദങ്ങള്‍ പിന്തള്ളിപ്പോയി.
2005-06-ല്‍ നേപ്പാളിന്റെ രൂപാന്തരണത്തില്‍ ഇന്ത്യയുടെ പങ്കാളികളായി വളര്‍ന്ന യൂറോപ്യന്‍ യൂണിയനും അമേരിക്കയും പരിഷ്‌കരണവാദ ഫെഡറലിസത്തെ പിന്തുണച്ചു. വംശീയതയേയും ഉയര്‍ന്ന സ്വയംഭരണാവകാശവും സ്വയം നിര്‍ണയാവകാശവും ആയിരുന്നു ഈ ഫെഡറലിസത്തിന്റെ അടിസ്ഥാനം. തുടക്കത്തില്‍ മാവോയിസ്റ്റുകളുടെ പിന്തുണയും ലഭിച്ചിരുന്നു.
നേപ്പാളില്‍ ഇന്ത്യ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവരുടെ സാന്നിദ്ധ്യവും അവര്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്നതും ചൈനയെ ആശങ്കപ്പെടുത്തി. അവര്‍ ഭൂകമ്പത്തിനുശേഷം പുനര്‍നിര്‍മ്മാണത്തിനും വ്യാപാരത്തിലും ഊര്‍ജ്ജ രംഗത്തും നേപ്പാളില്‍ നിക്ഷേപം നടത്തുകയും സാന്നിദ്ധ്യം ശക്തിപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെയോ അതിന്റെ പങ്കാളികളുടെയോ താല്‍പര്യങ്ങളെക്കാള്‍ കുറഞ്ഞതൊന്നും തങ്ങള്‍ക്കുമില്ലെന്ന സന്ദേശമാണ് ചൈന നല്‍കിയത്.
Read Also: ആഗോള സമ്പന്നരുടെ എക്‌സ്‌ക്ലൂസീവ് ക്ലബ്ബില്‍ ഇടം നേടി മുകേഷ് അംബാനി
2005-06-ലെ മാറ്റങ്ങള്‍ക്കുവേണ്ടി ഇന്ത്യയുടെ പിന്തുണ സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ ന്യൂഡല്‍ഹിയില്‍ നിന്നും അകന്നു. ഒലിയും പ്രചണ്ഡയും പങ്കാളികളായ ഭരണകക്ഷിയായ എന്‍സിപിയുടെ ഭാഗമായ മാവോയിസ്റ്റുകളും ഇപ്പോള്‍ ഇന്ത്യയുടെ സ്വാധീനത്തിലില്ല.
ബന്ധങ്ങള്‍ അന്നുമിന്നും
ഉഭയകക്ഷി ബന്ധത്തിന്റെ സാഹചര്യത്തില്‍ രണ്ട് ചോദ്യങ്ങള്‍ ഉയര്‍ന്ന് വരുന്നു. രാജഭരണം പുറത്താകുന്നത് നേപ്പാളില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുമെന്ന് ഇന്ത്യ കണക്കുകൂട്ടിയിട്ടും ഈയൊരളവിലേക്ക് ചൈനയുടെ സ്വാധീനം വളര്‍ന്നതെങ്ങനെയാണ്. 2005-ന് മുമ്പ് രാജവംശവുമായും നേപ്പാളി കോണ്‍ഗ്രസവുമായും ഇന്ത്യയ്ക്കുണ്ടായിരുന്നത് പോലൊരു പങ്കാളി ഇപ്പോഴുണ്ടോ.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയിലാണ് നേപ്പാളി കോണ്‍ഗ്രസ് രൂപം കൊള്ളുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ആ പാര്‍ട്ടിയുടെ നേതാക്കള്‍ പങ്കെടുത്തു. സ്വതന്ത്രവും ജനാധിപത്യപരവുമായ ഇന്ത്യ തങ്ങളുടെ നാട്ടില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ സഹായിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. നേപ്പാള്‍ ബഹു പാര്‍ട്ടി രാഷ്ട്രീയ സംവിധാനത്തിനുവേണ്ടി നേപ്പാളി കോണ്‍ഗ്രസ് പേരാടിയിട്ടും കമ്മ്യൂണിസ്റ്റുകള്‍ അവരെ ഇന്ത്യാ-അനുകൂലികള്‍ എന്ന് വിളിച്ചു.
എന്നിരുന്നാലും, 2005-ലെ 12 പോയിന്റ് ധാരണ പ്രകാരം മാവോയിസ്റ്റ് (കമ്മ്യൂണിസ്റ്റ്) നേതൃത്വം സ്വീകരിക്കാന്‍ നേപ്പാൡകോണ്‍ഗ്രസ് നിര്‍ബന്ധിതരായി.
1970-കള്‍ മുതലുള്ള മൂന്ന് പ്രധാന വ്യാപാര തര്‍ക്കങ്ങള്‍ക്കുംും നിര്‍ണായക സുരക്ഷാ പ്രശ്‌നങ്ങള്‍ക്കും നേപ്പാളിലെ രാജാക്കന്‍മാരും ഇന്ത്യന്‍ പ്രധാനമന്ത്രിമാരും നേരിട്ടും പിന്‍വാതിലിലൂടേയും നടത്തിയ ശ്രമങ്ങളിലൂടെ പരിഹാരം കാണാന്‍ സാധിച്ചിരുന്നു. ഇന്ത്യയിലെ മുന്‍-രാജ വംശങ്ങളേയും ശങ്കരാചാര്യരെ വരെ ഉപയോഗിച്ചിരുന്നു. പക്ഷേ, അന്ന് നേപ്പാള്‍ ഒരു ഹിന്ദു രാഷ്ട്രമായിരുന്നു.
എന്നാല്‍, ഇക്കാലമത്രയും നേപ്പാളിനുമേലുള്ള ഇന്ത്യയുടെ ശ്രദ്ധയെ നയിച്ചിരുന്നത് സുരക്ഷാ ആശങ്കകളും ഒരു മൃദു-ശക്തിയെന്ന പ്രതിച്ഛായയെ വര്‍ദ്ധിപ്പിക്കുന്നതും ആയിരുന്നു.
ഇപ്പോഴത്തെ തര്‍ക്കത്തില്‍, ഇന്ത്യ പൊതുവായ സാംസ്‌കാരിക, ചരിത്രപരമായ ബന്ധങ്ങള്‍ക്ക് മൂല്യം കല്‍പ്പിച്ചിരുന്നു.
ഇന്ത്യയുടെ പഴയ പങ്കാളികളുടെ ഇന്നത്തെ നില
മാവോയിസ്റ്റുകളുമായി കൈകോര്‍ത്തതില്‍ ഇന്ത്യയുടെ പഴയ പങ്കാളികള്‍ ഖേദിക്കുന്നു.
മാവോയിസ്റ്റുകള്‍ വളര്‍ന്നുവരുന്ന ശക്തികളാണെന്നും അവരെ നേപ്പാള്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി പ്രതിഷ്ഠിക്കുന്നതും അധികാരത്തിലെത്തിക്കുന്നതും ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന ഇന്ത്യയുടെ വിലയിരുത്തലിനേക്കാള്‍ വലിയൊരു തെറ്റ് വേറെയില്ലെന്ന് ഒരു മുതിര്‍ന്ന നേപ്പാളി കോണ്‍ഗ്രസ് നേതാവ് പറയുന്നു. 2005-ലെ 12 പോയിന്റ് ധാരണ പുനപരിശോധിക്കാനും മാവോയിസ്റ്റുകളെ പിന്തുടരുന്നതിന് പകരം നേപ്പാളി രാഷ്ട്രീയത്തിലെ നായകത്വം തിരിച്ചു പിടിക്കുന്നതിനുമുള്ള സമയം ആയെന്ന് ധാരണയില്‍ ഒപ്പിട്ട ഗോപാല്‍ മന്‍ ശ്രേഷ്ഠ പറയുന്നു.
Read Also: തിരുവനന്തപുരത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കും; പുതിയ നിർദേശങ്ങൾ ഇങ്ങനെ
രാജവംശത്തെ കൂടാതെ നേപ്പാളി കോണ്‍ഗ്രസും ഒരു പരിധിവരെ മധേശ പാര്‍ട്ടികളേയും കൂടാതെ നേപ്പാള്‍ സൈന്യവുമാണ് ഇന്ത്യയുടെ പങ്കാളികള്‍. ഇരുരാഷ്ട്രങ്ങളുടേയും സൈനിക തലവന്‍മാര്‍ക്ക് പരസ്പരം ഹോണററി ജനറല്‍ പദവി നല്‍കിയിരുന്നു. 1950 മുതലാണിത്. 2006 ഏപ്രിലില്‍ ഒലിയെ ഇന്ത്യ സന്ദര്‍ശനത്തിന് ക്ഷണിച്ചപ്പോള്‍ അദ്ദേഹമത് നിരസിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സമയമായിരുന്നു അത്. അതൊഴിവാക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത് രണ്ടു രാജ്യങ്ങളുടേയും സൈനികരായിരുന്നു.
ഈ തര്‍ക്കത്തിനുശേഷം ഒലി ദേശീയവാദിയാകുകയും രാജ്യത്ത് ജനപ്രിയനാകുകയും ചെയ്തു. ഇപ്പോള്‍ ഒലിയാണ് ഇന്ത്യ-നേപ്പാള്‍ ബന്ധത്തെ നിയന്ത്രിക്കുന്നത്.
Read Also: Explained: What changed in India-Nepal ties?
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook