/indian-express-malayalam/media/media_files/uploads/2021/08/Scrap-explained.jpg)
Express photo by Praveen Khanna
രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹന പൊളിക്കല്‍ നയം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരിക്കുകയാണ്. കാര്യക്ഷമതയില്ലാത്തതും മലിനീകരണമുണ്ടാക്കുന്നതുമായ വാഹനങ്ങള്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനും ചലിക്കുന്ന സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും പുതിയ നയം സഹായിക്കുമെന്നാണു പ്രധാനമന്ത്രി പറഞ്ഞത്.
പുതിയ നയം രാജ്യത്തെ മൊബിലിറ്റിക്കും വാഹനമേഖലയ്ക്കും പുതിയ സ്വത്വം നല്‍കുമെന്നു പരിപാടിയില്‍ ചേരാന്‍ യുവാക്കളെയും സ്റ്റാര്‍ട്ടപ്പുകളെയും പ്രേരിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. നയം, നഗര റോഡുകളിലെ വാഹനപ്പെരുപ്പം നവീകരിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്നും നഗരങ്ങളിലെ മലിനീകരണം കുറയ്ക്കുന്നതിനു സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നയത്തിന്റെ പ്രധാന സവിശേഷതകള്‍
- പഴയ വാഹനങ്ങളുടെ ഉടമകള്‍ക്ക് അവരുടെ അനുയോജ്യമല്ലാത്ത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സ്‌ക്രാപ്പിങ് സെന്ററുകളിലൂടെ പൊളിക്കാന്‍ പദ്ധതി പ്രോത്സാഹനം നല്‍കും
- പഴയ വാഹനം പൊളിക്കുമ്പോള്‍ ഉടമയ്ക്ക് സ്‌ക്രാപ്പിങ് സെന്റര്‍ കണക്കാക്കുന്ന മൂല്യം ലഭിക്കും. ഇത് പുതിയ വാഹനത്തിന്റെ എക്‌സ് ഷോറൂം വിലയുടെ 4-6 ശതമാനം വരും.
- സ്‌ക്രാപ്പിങ് സെന്റര്‍ നല്‍കുന്ന സ്‌ക്രാപ്പിങ് സര്‍ട്ടിഫിക്കറ്റ് പുതിയ വാഹനം വാങ്ങുമ്പോള്‍ ഹാജരാക്കിയാല്‍ വാഹന നിര്‍മാതാക്കള്‍ അഞ്ച് ശതമാനം കിഴിവ് നല്‍കാന്‍ നയം നിര്‍ദേശിക്കുന്നു
- സ്‌ക്രാപ്പിങ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പുതിയ വാഹനത്തിനു റജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കാം
- പഴയവ പൊളിക്കാന്‍ നല്‍കി പുതിയവ വാങ്ങുമ്പോള്‍ വ്യക്തിഗത വാഹനങ്ങള്‍ക്ക് 25 ശതമാനം വരെയും വാണിജ്യ വാഹനങ്ങള്‍ക്ക് 15 ശതമാനം വരെയും റോഡ് നികുതി ഇളവ് നല്‍കാനും നയം നിര്‍ദേശിക്കുന്നു.
- സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷത്തിനുശേഷം ഗതാഗത യോഗ്യമല്ലെന്ന് കണ്ടെത്തുകയോ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്താല്‍ റജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നയം നിര്‍ദേശിക്കുന്നു.
- സ്വകാര്യ വാഹനങ്ങള്‍ക്ക് ആദ്യ റജിസ്‌ട്രേഷന്‍ തിയതി മുതല്‍ 15 വര്‍ഷം പൂര്‍ത്തിയായാല്‍ വര്‍ധിച്ച റീ-രജിസ്‌ട്രേഷന്‍ ഫീസ് ബാധകമാകും
- വാണിജ്യ വാഹനങ്ങള്‍ക്ക്, 15 വര്‍ഷത്തിനുശേഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തില്‍ റജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ പ്രക്രിയ ആരംഭിക്കും
- ഓട്ടമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങളില്‍ ഫിറ്റ്‌നസ് പരിശോധിച്ചശേഷമായിരിക്കും വാഹനങ്ങള്‍ പൊളിക്കുക. ടെസ്റ്റിങ് കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കും
- പൊളിക്കാനുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന് ഏകജാലക സംവിധാനം വരും. പൊളിക്കാന്‍ 70 പുതിയ കേന്ദ്രങ്ങള്‍ തുടങ്ങും
ഫിറ്റ്‌നസ് പരിശോധന അടുത്ത ഏപ്രിൽ മുതൽ
വാണിജ്യ വാഹനങ്ങളുടെ നിര്‍ബന്ധിത ഫിറ്റ്‌നസ് പരിശോധന 2023 ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ വ്യക്തിഗത വാഹനങ്ങള്‍ക്ക് 2024 ജൂണ്‍ ഒന്നു മുതല്‍ ഘട്ടം ഘട്ടമായി ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച കരട് വിജ്ഞാപനം റോഡ് ഗതാഗത, ദേശീയപാതാ മന്ത്രാലയം ഈ വര്‍ഷം ആദ്യം അവതരിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.