യുഎസിലെ വെയിൽ കോർണെൽ മെഡിസിനിൽനിന്നുള്ള ഗവേഷകർ ഒരു പരീക്ഷണാത്മക ഗർഭനിരോധന മരുന്ന് (മെൻ പിൽ) സൃഷ്ടിച്ചിരിക്കുകയാണ്. ഈ മരുന്ന് “ബീജത്തെ അവയുടെ യാത്രയിൽ താൽക്കാലികമായി നിർത്തുകയും പ്രീക്ലിനിക്കൽ മോഡലുകളിൽതന്നെ ഗർഭധാരണം തടയുകയും ചെയ്യുന്നു.” പുരുഷന്മാർക്കു ഗർഭനിരോധ മാർഗങ്ങൾ (കോണ്ടങ്ങൾ) ഉപയോഗിക്കാനോ അല്ലെങ്കിൽ ശസ്ത്രക്രിയ (വാസക്ടമി)യ്‌ക്കോ ഉള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്. സ്ത്രീകൾക്കു ഗർഭനിരോധ ഗുളികകൾ നിലവിലുള്ളതു പോലെ പുതിയ മരുന്ന് വഴി പുരുഷന്മാർക്കും ഒരു പുതിയ തരം ഗർഭനിരോധന മാർഗം വികസിപ്പിക്കാൻ കഴിയും.
ഈ കണ്ടുപിടുത്തം ഗർഭനിരോധനത്തിനുള്ള ഒരു “ഗെയിം ചേഞ്ചർ” ആയിരിക്കുമെന്നു വെയിൽ കോർണൽ മെഡിസിനിലെ ഫാർമക്കോളജി പ്രൊഫസർമാരായ ഡോ ജോചെൻ ബക്കും ഡോ ലോണി ലെവിനും പറഞ്ഞു. ഫെബ്രുവരി 14നു നേച്ചർ കമ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച അവരുടെ പഠനത്തിന്റെ സംഗ്രഹത്തിൽ (‘ഓൺ-ഡിമാൻഡ് മെയിൽ കോൺട്രാസപ്ഷൻ വിയ അക്യൂട്ട് ഇൻഹിബിഷൻ ഓഫ് സോലുബിൾ അഡിനൈൽ സൈക്ലേസ്’) “ ഗർഭധാരണങ്ങളിൽ പകുതിയും ആഗ്രഹിക്കാത്തതാണ്. അതിനാൽ, നിലവിലുള്ള കുടുംബാസൂത്രണ മാർഗങ്ങൾ അപര്യാപ്തമാണ്,” എന്ന് അവർ പറഞ്ഞു.
പഠനം എന്താണ് പറയുന്നത്?
അടിസ്ഥാനപരമായി, ഈ പഠനം ഒരു ആശയം മുന്നോട്ടുവയ്ക്കാനും അത്തരമൊരു ഗുളികയുടെ ആശയം പ്രായോഗികമായി പ്രവർത്തിക്കുമോയെന്നതിന്റെ ശ്രമമായിരുന്നു. ബീജത്തിന്റെ ചലനം മന്ദഗതിയിലാക്കുകയായിരുന്നു ലക്ഷ്യം. ഇത് മനുഷ്യന്റെ പ്രത്യുത്പാദന സമയത്ത് അണ്ഡവുമായി ബീജസങ്കലനം ചെയ്യുന്നു.
ഒരൊറ്റ പ്രോട്ടീനിലാണ് പഠനം നടത്തിയതെന്നു വെയിൽ കോർണൽ മെഡിസിൻ ന്യൂസ്‌റൂം പറയുന്നു. “ബയോകെമിസ്റ്റുകൾ വളരെക്കാലമായി ഒഴിവാക്കിയിരുന്ന ലയിക്കുന്ന അഡെനൈൽ സൈക്ലേസ് (എസ്എസി) എന്ന സുപ്രധാന സെല്ലുലാർ സിഗ്നലിങ് പ്രോട്ടീൻ വേർതിരിച്ചെടുക്കാൻ ഡോ. ലെവിൻ, ഡോ ബക്കിനെ വെല്ലുവിളിച്ചു,” പിന്നീട് ഇരുവരും ഒരു ടീമിന്റെ ഭാഗമായി ഒരുമിച്ച് പ്രവർത്തിക്കാൻ തുടങ്ങി.
എസ് എ സി ഇല്ലാത്ത ജനിതക എൻജിനീയറിങ് എലികൾക്ക് വന്ധ്യതയുണ്ടെന്ന് അവർ കണ്ടെത്തി.എസ് എ സി നിർജ്ജീവമാക്കുന്ന ഒരു മരുന്ന് നൽകിയ എലികളിൽ ബീജത്തിനു സ്വയം മുന്നോട്ടുപോകാൻ കഴിയുന്നില്ലെന്ന്, അവരുടെ ലാബിലെ പോസ്റ്റ് ഡോക്ടറൽ അസോസിയേറ്റ് ആയ ഡോ.മെലാനൈൻ ബാൽബച്ച് കണ്ടെത്തി. അതിനാൽ, എസ്എസി ഇൻഹിബിഷൻ സാധ്യമായ സുരക്ഷിതമായ ഗർഭനിരോധന ഉപാധിയായി കാണപ്പെട്ടു. മറ്റൊരു ടീമിന്റെ റിപ്പോർട്ടിൽ എസ്എസി ജീൻ എൻകോഡിങ് ഇല്ലാത്ത പുരുഷന്മാർ വന്ധ്യതയുള്ളവരാണെന്നും എന്നാൽ ആരോഗ്യമുള്ളവരാണെന്നും പറയുന്നുണ്ട്.
എങ്ങനെയാണ് പഠനം നടത്തിയത്?
ടിഡിഐ-11861 എന്ന് വിളിക്കപ്പെടുന്ന ഒരു എസ് എ സി ഇൻഹിബിറ്ററിന്റെ ഒരു ഡോസ് രണ്ടര മണിക്കൂർ വരെ എലികളുടെ ബീജത്തെ നിശ്ചലമാക്കുന്നതായി കണ്ടെത്തി. ഇണചേരലിനു ശേഷവും അതു സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ അതേ സ്വാഭാവം കാണിക്കുന്നു. മൂന്നു മണിക്കൂറിനു ശേഷം, ചില ബീജങ്ങൾ ചലനശേഷി വീണ്ടെടുക്കാൻ തുടങ്ങുന്നു. 24 മണിക്കൂറിനുള്ളിൽ, മിക്കവാറും എല്ലാ ബീജങ്ങളും സാധാരണ ചലനം വീണ്ടെടുക്കുന്നു.
“ഞങ്ങളുടെ ഇൻഹിബിറ്റർ 30 മിനുറ്റ് മുതൽ ഒരു മണിക്കൂറിനുള്ളിൽ പ്രവർത്തിക്കുന്നു,” ഡോ ബാൽബാച്ച് പറഞ്ഞു. “മറ്റെല്ലാ പരീക്ഷണാത്മക ഹോർമോൺ അല്ലെങ്കിൽ നോൺ ഹോർമോണൽ, പുരുഷ ഗർഭനിരോധന മാർഗങ്ങളും ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനോ അണ്ഡങ്ങളെ ബീജസങ്കലനം ചെയ്യാതിരിക്കുന്നതിനോ ആഴ്ചകളെടുക്കും.”
ഈ പരീക്ഷണങ്ങൾ മറ്റൊരു പ്രീക്ലിനിക്കൽ മോഡലിൽ നടത്താൻ ടീം ഇപ്പോൾ പദ്ധതിയിടുന്നു. ഒടുവിൽ മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്കു പുരോഗമിക്കുമെന്നു പ്രതീക്ഷിക്കുന്നു.
പുരുഷ ഗർഭനിരോധന ഗുളിക വികസിപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്?
ഗർഭനിരോധന മാർഗങ്ങൾ പൊതുവെ സ്ത്രീകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. 1960 ൽ ഓറൽ ഗർഭനിരോധന ഗുളിക പുറത്തിറക്കാൻ അനുമതി ലഭിച്ചു. ഗുളിക പൂർണമായും തർക്കരഹിതമായിരുന്നില്ലെങ്കിലും പലപ്പോഴും രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ചില പഠനങ്ങൾ അനുസരിച്ച് കാൻസറിനുള്ള സാധ്യതയും പോലുള്ള പാർശ്വഫലങ്ങൾക്കു കാരണമാകുന്നു.
പ്രോജസ്റ്റിൻ, ഈസ്ട്രജൻ എന്നീ ഹോർമോണുകളുടെ നിയന്ത്രണം വഴി ബീജം അണ്ഡവുമായി ബീജസങ്കലനം നടത്തുന്നതു തടയുന്നു. എന്തുകൊണ്ടാണു പുരുഷന്മാർക്ക് ഇതു സംഭവിക്കാത്തതെന്നു യു എസിലെ ഗർഭനിരോധന ഗവേഷകയായ ക്രിസ്റ്റീന വാങ് വാഷിങ്‌ടൺ പോസ്റ്റിനോട് പറഞ്ഞു. സ്ത്രീകൾ പ്രതിമാസം ഒരു അണ്ഡം ഉത്പാദിപ്പിക്കുമ്പോൾ പുരുഷന്മാർ വളരെ വലിയ അളവിൽ ബീജം ഉത്പാദിപ്പിക്കുന്നു. അതിനാൽ, ഒരു രീതി വികസിപ്പിക്കുന്നതു കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്.
2016 ലെ ഒരു പഠനത്തിൽ മുഖക്കുരു അല്ലെങ്കിൽ മൂഡ് സ്വിങ് പോലുള്ള നേരിയ നേരിയ പാർശ്വഫലങ്ങൾ കണ്ടെത്തിയശേഷം പഠനങ്ങൾ ഉപേക്ഷിക്കപ്പെട്ടു. വർഷങ്ങളായി സ്ത്രീകൾ ഇവ കൈകാര്യം ചെയ്യുന്നുണ്ട്. എന്നാൽ 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പാശ്ചാത്യ രാജ്യങ്ങളിൽ സ്ത്രീകളുടെ ഗർഭനിരോധന മാർഗങ്ങൾ വികസിപ്പിച്ച കാലത്തെ അപേക്ഷിച്ച്, അത്തരം പരീക്ഷണങ്ങളിൽ ഇപ്പോൾ സ്വീകാര്യമായതുമായി ബന്ധപ്പെട്ടിരിക്കുന്നു.