/indian-express-malayalam/media/media_files/uploads/2020/12/explained-1.jpg)
കൊറോണ വൈറസിനെതിരായ വിവിധ വാക്സിനുകൾ പ്രത്യാശ നൽകുന്നതിനിടെയാണ്, കഴിഞ്ഞ വാരാന്ത്യത്തിൽ ഇംഗ്ലണ്ടിൽ പ്രചരിക്കുന്ന കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചുവെന്നും പുതിയ വകഭേദം അതിവേഗത്തിൽ പടരുന്നുവെന്നും ബ്രിട്ടനിലെ ഔദ്യോഗിക വൃത്തങ്ങൾ​ മുന്നറിയിപ്പ് നൽകിയത്.
ലണ്ടനിലൂടെയും പരിസര പ്രദേശങ്ങളിലൂടെയും വൈറസ് അതിവേഗം വ്യാപിക്കുന്നത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ബോറിസ് ജോൺസൺ മാർച്ചിന് ശേഷമുള്ള രാജ്യത്തെ ഏറ്റവും കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തി.
“വൈറസ് അതിന്റെ ആക്രമണ രീതി മാറ്റുമ്പോൾ, നാം നമ്മുടെ പ്രതിരോധ രീതിയും മാറ്റണം,” ബോറിസ് ജോൺസൺ പറഞ്ഞു.
നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നതോടെ നഗരം വിട്ട് പോകുന്നതിനായി ലണ്ടനിലെ ട്രെയിൻ സ്റ്റേഷനുകളിൽ ആളുകളിൽ തിങ്ങിനിറഞ്ഞു. രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾ ബ്രിട്ടിനിൽ നിന്നുമെത്തുന്നവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും അതിർത്തികൾ അടയ്ക്കുകയും ചെയ്തു.
ലണ്ടൻ മേഖലയിലും തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലുമാണ് രോഗവ്യാപനം നടന്നിരിക്കുന്നത്. മേഖലയിൽ ടയർ-ഫോർ നിയന്ത്രണങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചു. എല്ലാ ക്രിസ്തുമസ് ആഘോഷങ്ങളും റദ്ദാക്കിയതായും പൊതുസമൂഹം ആഗോഷങ്ങൾ വീടുകളിലേക്ക് മാറ്റണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം വേഗത്തിലാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വെളിപ്പെടുത്തിയത്. ഞായറാഴ്ച മാത്രം 13000 പേർക്കാണ് പുതിയ തരം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ കൊറോണ വൈറസിനേക്കാൾ 70 ശതമാനം വ്യാപന ശേഷികൂടുതലാണെന്നാണ് കണ്ടെത്തൽ. എന്നാൽ ആഗോളതലത്തിൽ വികസിപ്പിച്ച എല്ലാ വാക്‌സിനുകളും ജനിതകമാറ്റം വന്നിരിക്കുന്ന വൈറസിനെതിരേയും ഫലപ്രദമാണെന്നാണ് കേംബ്രിഡ്ജ് സർവ്വകലാശാല അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ, വൈറസിന്റെ സമാനമായ ഒരു പതിപ്പ് പുറത്തുവന്നിട്ടുണ്ട്. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച വൈറസുകളിൽ ഒന്നാണിതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നവംബർ പകുതി മുതൽ ദക്ഷിണാഫ്രിക്കയിൽ ജനിതക ക്രമങ്ങൾ വിശകലനം ചെയ്ത 90% സാമ്പിളുകളിലും ആ വൈറസ് കണ്ടെത്തി.
ഈ വകഭേദങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർക്ക് ആശങ്കയുണ്ടെങ്കിലും അവയിൽ അതിശയിക്കാനില്ല. കൊറോണ വൈറസിന്റെ ജനിതക ഘടനയിൽ ആയിരക്കണക്കിന് ചെറിയ മാറ്റങ്ങൾ ഗവേഷകർ രേഖപ്പെടുത്തിയിട്ടുണ്ട്.
ചില വകഭേദങ്ങൾ ഒരു ജനസംഖ്യയിൽ കൂടുതൽ സാധാരണമാകുന്നത് ഭാഗ്യം കൊണ്ടാണ്. രോഗകാരിക്ക് അതിജീവിക്കാൻ കൂടുതൽ ബുദ്ധിമുട്ടാകുമ്പോൾ - പ്രതിരോധ കുത്തിവയ്പ്പുകളും മനുഷ്യ ജനസംഖ്യയിൽ വർദ്ധിച്ചുവരുന്ന പ്രതിരോധശേഷിയും കാരണം വൈറസിന് ഉപയോഗപ്രദമായ ജനിതകമാറ്റം സംഭവിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
നമ്മൾ കൂടുതൽ ശ്രദ്ധ​ ചെലുത്തേണ്ടതുണ്ട് എന്നതിന്റെ മുന്നറിയിപ്പാണിതെന്ന് സിയാറ്റിലിലെ ഫ്രെഡ് ഹച്ചിൻസൺ കാൻസർ റിസർച്ച് സെന്ററിലെ പരിണാമ ജീവശാസ്ത്രജ്ഞനായ ജെസ്സി ബ്ലൂം പറഞ്ഞു: “നാം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. ജനിതക വ്യതിയാനം സംഭവിച്ച ഈ വൈറസുകൾ തീർച്ചയായും വ്യാപിക്കും. ഞങ്ങൾ ശാസ്ത്രജ്ഞർ അതിനെ കൂടുതൽ നിരീക്ഷിക്കുകയും പഠിക്കുകയും ഏതിനാണ് കൂടുതൽ ആഘാതം സൃഷ്ടിക്കാൻ സാധിക്കുക എന്ന് കണ്ടു പിടിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.”
ബ്രിട്ടനിലെ കൊറോണ വൈറസിന് 20ഓളം ജനിതക വ്യതിയാനങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അവയിൽ പലതും മനുഷ്യകോശങ്ങളിലേക്ക് പ്രവേശിക്കുകയും അവയെ ബാധിക്കുകയും ചെയ്യുന്നു. ഈ പരിവർത്തനങ്ങൾ വൈറസിനെ കാര്യക്ഷമമായി വ്യാപിക്കാൻ അനുവദിച്ചേക്കുമെന്ന് സ്കോട്ട്‌ലൻഡിലെ സെൻറ് ആൻഡ്രൂസ് സർവകലാശാലയിലെ വിദഗ്ധനും ബ്രിട്ടീഷ് സർക്കാരിന്റെ ശാസ്ത്ര ഉപദേശകനുമായ മുഗെ സെവിക് പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലും, ശാസ്ത്രജ്ഞർ മനുഷ്യരുടെ പെരുമാറ്റം പകർച്ചവ്യാധിയെ സ്വാധീനിക്കുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇപ്പോൾ പുറത്തിറങ്ങുന്ന വാക്‌സിനുകളെ പ്രതിരോധിക്കാൻ പാകത്തിന് വൈറസ് പരിണമിച്ചേക്കുമെന്ന ആശങ്കയും ബ്രിട്ടനിൽ നിലനിൽക്കുന്നുണ്ട്.
നിലവിലെ വാക്‌സിനുകളെ ബലഹീനമാക്കുന്നതിന് വൈറസ് പര്യാപ്തമാകുന്നതിന് മാസങ്ങളല്ല വർഷങ്ങളോളം സമയമെടുക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
“എല്ലാ രോഗപ്രതിരോധ ശേഷിയും ആന്റിബോഡികളും പെട്ടെന്ന് ഉപയോഗശൂന്യമാക്കുന്ന ഒരൊറ്റ വിനാശകരമായ പരിവർത്തനം ഉണ്ടാകുമെന്ന് ആരും വിഷമിക്കേണ്ടതില്ല,” ബ്ലൂം പറഞ്ഞു. “ഇത് ഒന്നിലധികം വർഷം സമയമെടുത്ത് സംഭവിക്കുന്ന ഒരു പ്രക്രിയയാണ്.”
ബ്രിട്ടനിൽ കൊറോണ വൈറസിന് ജനിത ജനിതക മാറ്റം സംഭവിക്കുകയും പുതിയ തരം കൊവിഡ് വൈറസിന്റെ വ്യാപനം ചില വിദേശരാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്ത പശ്ചാത്തലത്തിൽ സൗദി അറേബ്യ രാജ്യാതിർത്തികൾ അടയ്ക്കുകയും വിമാന സർവീസുകൾ നിർത്തലാക്കുകയും ചെയ്തു.
എല്ലാ അന്താരാഷ്ട്ര വിമാന സർവിസുകളും താൽകാലികമായി ഒരാഴ്ചത്തേക്ക് നിർത്തലാക്കുമെന്നും അത്യാവശ്യ വിമാന സർവിസുകൾ മാത്രം അനുവദിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ സൗദിയിലുള്ള വിദേശ വിമാനങ്ങളെ തിരിച്ചുപോകാൻ അനുവദിക്കും. ഈ തീരുമാനം വീണ്ടും ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പുതിയ കൊറോണ വൈറസ് വ്യാപനം നടക്കുന്ന മറ്റിടങ്ങളിൽ നിന്നും സൗദി അറേബ്യയിലെത്തിയ എല്ലാ ആളുകളും രണ്ടാഴ്ച ഹോം ക്വാറന്റൈനിൽ പോകേണ്ടി വരും. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർ കോവിഡ് -19 പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുമെന്നും എസ്‌പിഎ റിപ്പോർട്ട് ചെയ്യുന്നു. ഒരോ അഞ്ച് ദിവസത്തിലും പരിശോധന ആവർത്തിക്കണം.
കര, നാവിക, വ്യോമമാർഗങ്ങളിലൂടെ രാജ്യത്തേക്കുള്ള പ്രവേശനത്തിനും ഒരാഴ്ചത്തേക്ക് വിലക്കുണ്ടാവും. ഇതും വീണ്ടും ഒരാഴ്ച കൂടി നീട്ടിയേക്കാം. എന്നാൽ പുതിയ വൈറസ് ബാധ റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിൽ നിന്നുള്ള ചരക്ക് ഗാതഗതത്തെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യുകെ, ഡെൻമാർക്ക്, നെതർലാൻഡ്‌സ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് തുർക്കി അധികൃതർ അറിയിച്ചു.
“കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചതോടെ യുകെയിൽ വ്യാപന നിരക്ക് വർദ്ധിച്ചതായി റിപ്പോർട്ടുണ്ട്. ഞങ്ങളുടെ പ്രസിഡന്റിന്റെ നിർദേശപ്രകാരം ഞങ്ങളുടെ ഗതാഗത, അടിസ്ഥാന സൌകര്യ മന്ത്രാലയത്തിന്റെ ഏകോപനത്തോടെ ഇംഗ്ലണ്ടിൽ നിന്നുള്ള വിമാനങ്ങൾക്ക് താൽക്കാലിക സസ്പെൻഷൻ നൽകിയിട്ടുണ്ട്, ഡെൻമാർക്ക്, നെതർലാന്റ്സ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നമ്മുടെ രാജ്യത്തേക്ക് പ്രവേശനമില്ല.” തുർക്കി ആരോഗ്യമന്ത്രി ഫഹ്രെറ്റിൻ കോക ട്വിറ്ററിൽ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.