തുലാമാസപൂജകൾക്കായി ശബരിമല ക്ഷേത്രം തുറന്നിരിക്കുകയാണ്. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണ ശബരിമല തീർത്ഥാടനം. തീർത്ഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. ശനിയാഴ്ച രാവിലെ അഞ്ചുമുതലാണ് ഭക്തർക്ക് ദർശനം ആരംഭിച്ചത് കോവിഡ് വ്യാപനത്തെത്തുടർന്ന് മാർച്ച് 25ന് ലോക്ക് ഡൗണ്‍ പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് നിയന്ത്രണങ്ങളിലായിരുന്ന ശബരിമലയിൽ അതിനുശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്.
ദർശനാനുമതി 250 പേർക്ക് വീതം
വെർച്ച്വൽക്യൂവഴി ബുക്കുചെയ്ത 250 പേർക്ക് വീതമാണ് പ്രതിദിനം ശബരിമല ദർശനത്തിന് അനുമതി നൽകുന്നത്. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദർശനം നടത്താനാവും. ഇന്നത്തേക്ക് 246 പേരാണ് വെർച്ച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തത്.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
ശബരിമലയിൽ എത്തുന്നതിനു 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് തീർത്ഥാടകർക്ക് നിർബന്ധമാണ്. ഇക്കാര്യം സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയിലില്ലാത്തവർക്ക് നിലയ്ക്കലിൽ ദ്രുത ആന്റിജൻ ടെസ്റ്റ് നടത്തും. ഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ ദർശനം നടത്താൻ അനുവദിക്കൂ.
മലകയറാൻ പ്രാപ്‌തരാണെന്ന് തെളിയിക്കുന്ന മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ദർശനത്തിനെത്തുന്ന ഭക്തരുടെ കൈയില്‍ വേണം.
പ്രവേശനം 10-നും 60-നും ഇടയിൽ പ്രായമുള്ളവർക്കു മാത്രം
10 വയസ്സിനു താഴെയുള്ളവർക്കും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കില്ല. 10നും 60നും ഇടയ്ക്ക് പ്രായമുള്ളവർക്കു മാത്രമാണ് പ്രവേശനം.

വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രം പ്രവേശനം
വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമാണ് ശബരിമല പ്രവേശനം അനുവദിച്ചിട്ടുള്ളത്. വെർച്വൽ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോൾ അനുവദിച്ച സമയത്തുതന്നെ ഭക്തർ എത്തണം. ഭക്തർ കൂട്ടംചേർന്ന് സഞ്ചരിക്കരുത്. സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ തങ്ങാൻ ഭക്തരെ അനുവദിക്കില്ല.
പമ്പ സർവീസുകളുണ്ടാവും, ചെയിൻ സർവീസ് ഇല്ല
കെഎസ്ആർടിസി പന്തളം, പത്തനംതിട്ട ഡിപ്പോകളിൽനിന്ന് സാധാരണ പമ്പ സർവീസുകൾ ഉണ്ടാകും. 30-ൽ കൂടുതൽ തീർഥാടകർ എത്തിയാൽമാത്രമേ അധിക ബസ് ഉണ്ടാകൂ. നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് ഇല്ല.
തീർഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ പമ്പയിലേക്ക് കടത്തിവിടും. പമ്പയിൽ തീർഥാടകരെ ഇറക്കിയശേഷം വാഹനങ്ങൾ തിരികെ നിലയ്ക്കലിൽ എത്തി പാർക്കുചെയ്യണം.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ
നിലയ്ക്കലിൽ കോവിഡ് പരിശോധന ഉണ്ടായിരിക്കും. 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർ നിലയ്ക്കലിൽ സ്വന്തം ചെലവിൽ ആന്റിജൻ പരിശോധന നടത്തണം. പോസിറ്റീവ് ആകുന്നവരെ മല കയറ്റില്ല. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ സജ്ജമാക്കിയിട്ടുണ്ട്.
മാസ്‌ക്, സാനിറ്റൈസര്‍, നിർബന്ധം
യാത്രയിൽ മാസ്‌ക് നിർബന്ധമാണ്, സാമൂഹിക അകലം പാലിക്കണം. കൈയിൽ കരുതിയിരിക്കുന്നതൊന്നും വഴിയിൽ ഉപേക്ഷിക്കരുത്. മല കയറുന്ന സമയത്ത് തീർത്ഥാടകർ കൂട്ടം കൂടരുത്. സാമൂഹിക അകലം പാലിക്കാൻ ശ്രദ്ധിക്കണം. മാസ്‌കിന് പുറമെ സാനിറ്റൈസര്‍, കൈയുറ എന്നിവ നിർബന്ധമാണ്. ഹോട്ടലുകളിലും അന്നദാന കൗണ്ടറുകളിലേയും ജീവനക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. പതിനെട്ടാം പടിയിലും സന്നിധാനത്തും ഭക്തർക്ക് സാമൂഹിക അകലം കർശനമാക്കും.
മല കയറുന്ന സമയത്ത് മാത്രം മാസ്‌ക് ഒഴിവാക്കാം. അല്ലാത്ത സമയത്തെല്ലാം മാസ്‌ക് ധരിച്ചിരിക്കണം.
പമ്പാ സ്‌നാനം ഇല്ല
പമ്പാ സ്‌നാനം ഇത്തവണ അനുവദിക്കില്ല. ഷവർ സജ്ജമാക്കിയിട്ടുണ്ട്. സത്രീകൾക്ക് പ്രത്യേക കുളിമുറി ഉണ്ടായിരിക്കും. 150 ശൗചാലയങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
പമ്പയിൽനിന്ന് 100 രൂപയ്ക്ക് ചൂടുവെള്ളം സ്റ്റീൽകുപ്പിയിൽ നൽകും. ദർശനം കഴിഞ്ഞുമടങ്ങുമ്പോൾ കുപ്പി തിരികെനൽകി പണം വാങ്ങാം. കാനന പാതയിൽ ഇടയ്ക്കിടയ്ക്ക് ചുക്കുവെള്ള വിതരണവും ഉണ്ടായിരിക്കും.
ഗണപതി കോവിലിൽ കെട്ടുനിറയ്ക്കൽ ഇല്ല
ത്രിവേണിപ്പാലം കടന്ന് സർവീസ് റോഡുവഴി ആയിരിക്കും യാത്ര. ഗണപതി കോവിലിൽ കെട്ടുനിറയ്ക്കൽ ഇത്തവണ ഉണ്ടാവില്ല. വെർച്ച്വൽക്യൂ ബുക്കിങ് രേഖകൾ ഗണപതി ക്ഷേത്രത്തിനടുത്തുള്ള പോലീസ് കൗണ്ടറിൽ പരിശോധിക്കും.
പതിനെട്ടാംപടിക്ക് താഴെ സാനിറ്റൈസ് ചെയ്യാൻ സൗകര്യം
പതിനെട്ടാംപടിക്ക് താഴെ കൈ കാലുകൾ സാനിറ്റൈസ് ചെയ്യാം. പതിനെട്ടാംപടിയിൽ പോലീസ് സേവനത്തിന് ഉണ്ടാകില്ല. കൊടിമരച്ചുവട്ടിൽനിന്ന് ഫ്ലൈഓവർ ഒഴിവാക്കി ദർശനത്തിന് കടത്തിവിടും. ശ്രീകോവിലിന് പിന്നിൽ നെയ്‌ത്തേങ്ങ സ്വീകരിക്കാൻ കൗണ്ടർ ഉണ്ടായിരിക്കും.
സന്നിധാനത്ത് മറ്റ് പ്രസാദങ്ങൾ ഒന്നുമുണ്ടായിരിക്കില്ല. മാളികപ്പുറത്തെ വഴിപാട് സാധനങ്ങൾ പ്രത്യേക ഇടത്ത് നിക്ഷേപിക്കാം. മാളികപ്പുറം ദർശനം കഴിഞ്ഞ് വടക്കേനടവഴി വരുമ്പോൾ ആടിയശിഷ്ടം നെയ്യ് പ്രസാദമായി ലഭിക്കും. അപ്പം, അരവണ ആഴിക്ക് സമീപമുള്ള കൗണ്ടറിൽ നിന്നും ലഭിക്കും. ഭക്തർക്ക് സന്നിധാനത്ത് തങ്ങാൻ അനുവാദമില്ല.