ജലന്ധർ ആസ്ഥാനമായുള്ള വിദേശത്ത് പഠിക്കാൻ സഹായം നൽകുന്ന ഏജൻസി, കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നൽകിയ അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് തെളിഞ്ഞതോടെ, നിരവധി വിദ്യാർഥികളുടെ ഭാവി ആശങ്കയിലാണ്. ഇന്ത്യയില്‍ നിന്നുള്ള എഴുനൂറോളം വിദ്യാര്‍ഥികളാണ് കാനഡയിൽ നാടുകടത്തൽ ഭീഷണി നേരിടുന്നത്. കൂടുതൽ വിദ്യാർഥികൾ വിദേശപഠനം തിരഞ്ഞെടുക്കുമ്പോൾ, പലരും ഇതുപോലെയുള്ള വ്യാജ ഏജന്റുമാരുടെ ഇരകളായി മാറുന്നു.
ആറ് വർഷത്തെ ഉയർന്ന നിരക്ക്
ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിൽ ഇന്ത്യക്കാർ പഠിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ മാസം രാജ്യസഭയെ അറിയിച്ചിരുന്നു. കാനഡ, ഓസ്‌ട്രേലിയ, യുകെ, യുഎസ് എന്നിവ ഇന്ത്യൻ വിദ്യാർഥികളുടെ പ്രിയപ്പെട്ട രാജ്യങ്ങളായി തുടരുന്നു. ഉസ്‌ബെക്കിസ്ഥാൻ, ഫിലിപ്പീൻസ്, റഷ്യ, അയർലൻഡ്, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ എന്നിവിടങ്ങളും വിദ്യാർഥികൾ പഠനത്തിനായി തിരഞ്ഞെടുക്കുന്നുണ്ട്.
കോവിഡിനുശേഷം വിദേശത്ത് പഠനത്തിനായി പോകുന്നവരുടെ എണ്ണം വർധിക്കുകയാണ് ചെയ്തതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം, 2022-ൽ ആറ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.5 ലക്ഷത്തിലെത്തിയതായി വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ മാസം പാർലമെന്റിൽ അറിയിച്ചു. അമേരിക്കയിൽ ഏറ്റവുമധികം അന്താരാഷ്ട്ര വിദ്യാർത്ഥികളുള്ള രാജ്യമായ ചൈനയെ കഴിഞ്ഞ വർഷം ഇന്ത്യ മറികടന്നു.
ക്രമാനുഗതമായി ഉയരുന്നു
സർക്കാരിന്റെ കണക്കുകൾ പ്രകാരം വിദേശ പഠനം തിരഞ്ഞെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 2017ലെ 4.5 ലക്ഷത്തിൽനിന്നു 2018ൽ 5.2 ലക്ഷമായി ഉയർന്നു. 2019ൽ അത് ഏകദേശം 5.86 ലക്ഷമായിരുന്നു. പകർച്ചവ്യാധിയുടെ ഫലമായി 2020ൽ എണ്ണം 2.6 ലക്ഷമായി കുറഞ്ഞു.
വിദ്യാർഥികളുടെ പ്രിയപ്പെട്ട രാജ്യങ്ങൾ
യുകെ: 2022ൽ ഇന്ത്യൻ വിദ്യാർഥികൾക്ക് 1.4 ലക്ഷം സ്‌പോൺസേർഡ് സ്റ്റഡി വിസ അനുവദിച്ചതായി യുകെ ഗവൺമെന്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. 2019ലെ 34,261 സ്റ്റഡി വിസയിൽ നിന്നായിരുന്നു ഈ വർധന. അതേവർഷം യുകെ സ്പോൺസർ ചെയ്ത പഠന വിസ ലഭിച്ച രണ്ടാമത്തെ വലിയ ഗ്രൂപ്പ് ചൈനീസ് വിദ്യാർത്ഥികളായിരുന്നു.
2019 സെപ്തംബറിൽ, യുകെ “ഗ്രാജ്വേറ്റ് റൂട്ട്” എന്ന പേരിൽ ഒരു പോസ്റ്റ്-സ്റ്റഡി വർക്ക് വിസ പ്രഖ്യാപിച്ചു. ഇതിലൂടെ ഇന്ത്യയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികൾക്ക് പഠനം വിജയകരമായി പൂർത്തിയാക്കിയതിനുശേഷം രണ്ടു വർഷത്തേക്ക് എന്തെങ്കിലും ജോലി ചെയ്യാനോ ജോലി അന്വേഷിക്കാനോ സാധിക്കും.
കാനഡ: 2019 ലെ കണക്കനുസരിച്ച്, കാനഡയിൽ 2.2 ലക്ഷത്തിലധികം ഇന്ത്യൻ സ്റ്റഡി പെർമിറ്റ് ഉടമകളുണ്ടായിരുന്നു, അത് അവിടുത്തെ വിദേശ വിദ്യാർത്ഥി ജനസംഖ്യയുടെ 34 ശതമാനം വരും. 2021-ൽ, പകർച്ചവ്യാധി കാരണം കാനഡ യാത്രാ വിലക്ക് ഏർപ്പെടുത്തിയപ്പോൾ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ, പ്രത്യേകിച്ച് പഞ്ചാബിൽ നിന്നുള്ളവർ റഷ്യ, സെർബിയ, ഖത്തർ, ദുബായ് എന്നിവിടങ്ങളിലൂടെ രാജ്യത്തേക്ക് യാത്ര ചെയ്യാൻ ശ്രമിച്ചു.
2021ൽ ഓസ്‌ട്രേലിയയും ന്യൂസിലൻഡും അന്താരാഷ്‌ട്ര വിദ്യാർത്ഥികളെ സ്വീകരിക്കാത്തതും കാനഡയിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് വർധിക്കാൻ കാരണമായതായി ഇമിഗ്രേഷൻ വിദഗ്ധർ പറഞ്ഞു.
ഉക്രെയ്ൻ, ചൈന: റഷ്യൻ അധിനിവേശം ഉക്രെയ്നിലെ 18,000 ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിലാക്കി. ചൈനയിൽ പഠിച്ചിരുന്ന 23,000 ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പകർച്ചവ്യാധി ബാധിച്ചതിനെത്തുടർന്ന് ആ രാജ്യത്തേക്ക് മടങ്ങാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, 2022 ഓഗസ്റ്റിൽ ചൈന സ്റ്റുഡന്റ് വിസ ആരംഭിച്ചതോടെ അവരിൽ 6,200 പേർ വിസ നേടിയതായി പറയപ്പെടുന്നു.
മറ്റ് രാജ്യങ്ങൾ: ഇന്ത്യക്കാർക്ക് സ്റ്റുഡന്റ് വിസകൾ ലഭ്യമാക്കാൻ പല രാജ്യങ്ങളും ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. 2019ൽ ഫ്രാൻസിൽ 10,000 ഇന്ത്യൻ വിദ്യാർത്ഥികളുണ്ടായിരുന്നു. 2025-ഓടെ 20,000 ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്. 2021 ജൂലൈയിൽ, പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുത്ത ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയന്ത്രണങ്ങളില്ലാതെ രാജ്യത്തേക്ക് യാത്ര ചെയ്യാമെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചിരുന്നു.
ഗ്രീസിലെ പഠനസാധ്യതകൾ പ്രചരിപ്പിക്കാൻ “സ്റ്റഡി ഇൻ ഗ്രീസ്” പ്ലാറ്റ്‌ഫോം വഴി ഇന്ത്യൻ അക്കാദമിക് സ്ഥാപനങ്ങളിലേക്ക് എത്താൻ പദ്ധതികൾ രൂപപ്പെടുത്തിയിട്ടുണ്ട്. 2022-2026ലെ സാംസ്കാരിക വിദ്യാഭ്യാസ വിനിമയ പരിപാടിയിൽ ഇന്ത്യയും ഗ്രീസും ഒപ്പുവച്ചിട്ടുണ്ട്.