ലിബറേഷൻ ടൈഗേർസ് ഓഫ് തമിഴ് ഈഴത്തിന്റെ (എൽടിടിഇ) സ്ഥാപകനും തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന് വേൾഡ് ഫെഡറേഷൻ ഓഫ് തമിഴ് സംഘടനയുടെ പ്രസിഡന്റ് പി.നെടുമാരന്റെ വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് തമിഴ്നാട് കേട്ടത്. ശ്രീലങ്കയിൽ രാജപക്സെ ഭരണം അവസാനിച്ചതിനാലാണ് ഈ വെളിപ്പെടുത്തലെന്ന് നെടുമാരൻ വ്യക്തമാക്കി. പ്രഭാകരൻ ആരോഗ്യവാനാണെന്നും വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെയും കുടംബാഗങ്ങളുടെയും അറിവോടെയാണെന്നും നെടുമാരൻ പറഞ്ഞു.
എൽ.ടി.ടി.ഇ നേതാവ് സുഖമായി ഇരിക്കുന്നവെന്ന് നെടുമാരൻ ഉറപ്പിച്ച് പറഞ്ഞു. ശ്രീലങ്കയിലെ ഈലം തമിഴരുടെ ഉദയത്തിനായുള്ള ഒരു പദ്ധതി ഉടൻ പ്രഖ്യാപിക്കാൻ പ്രഭാകരൻ ഒരുങ്ങുകയാണെന്നും നെടുമാരൻ പറഞ്ഞു. പ്രഭാകരൻ ഉടൻ തന്നെ തന്റെ പദ്ധതികൾ തുറന്ന് പറയുമെന്നും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട അദ്ദേഹത്തിന്റെ കുടുംബത്തിലെ പല അംഗങ്ങളും ജീവിച്ചിരിപ്പുണ്ടെന്നും നെടുമാരൻ അവകാശപ്പെട്ടു.
തിങ്കളാഴ്ച, 89കാരനായ നെടുമാരൻ തഞ്ചാവൂരിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇതിനെപ്പറ്റി പറഞ്ഞത്. പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് പറഞ്ഞ നെടുമാരൻ അതിനെക്കുറിച്ച് തമിഴ് പ്രവാസികളോട് പറയുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. “പ്രഭാകരനെക്കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും അങ്ങനെ ഉത്തരം ലഭിച്ചേക്കാം. തമിഴ് ഈഴത്തെ മോചിപ്പിക്കാനുള്ള തന്റെ അടുത്ത പദ്ധതി അദ്ദേഹം ഉടൻ തന്നെ പ്രഖ്യാപിക്കും. ലോകമെമ്പാടുമുള്ള തമിഴർ പ്രഭാകരനെ സ്വാഗതം ചെയ്യാൻ പുറത്തുവരണമെന്നും,” നെടുമാരൻ പറഞ്ഞു. 2009ലാണ് ശ്രീലങ്കൻ സൈന്യം പ്രഭാകരനെ കൊലപ്പെടുത്തിയത്.
“എൽടിടിഇ ചുറ്റളവിൽ ഉണ്ടായിരുന്നപ്പോൾ, അവർ ഒരിക്കലും ഒരു ഇന്ത്യൻ വിരുദ്ധ ശക്തികളെയും ശ്രീലങ്കൻ ഭൂമി ഉപയോഗിക്കാൻ അനുവദിച്ചില്ല. എന്നാൽ ശ്രീലങ്കയിൽ ചൈനയുടെ സ്വാധീനം വർധിച്ചിരിക്കുന്നതും ചൈന ഇപ്പോൾ ശ്രീലങ്കയെ നിയന്ത്രിക്കുന്നതും നമുക്ക് കാണാൻ കഴിയും. ഇന്ത്യൻ മഹാസമുദ്രത്തിൽ അവർക്ക് കൂടുതൽ അധികാരം ലഭിക്കുന്നു. ഈ ഭൗമരാഷ്ട്രീയ സാഹചര്യം തടയാൻ ചെയ്യേണ്ടത് ചെയ്യാൻ ഞാൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെടുന്നു, ”നെടുമാരൻ പറഞ്ഞു. ആരാണ് നെടുമാരൻ? നെടുമാരന്റെ വെളിപ്പെടുത്തൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നത്? പ്രഭാകരൻ കൊല്ലപ്പെട്ടതെങ്ങനെയെന്നറിയാം.
ആരാണ് പി നെടുമാരൻ?
പഴ നെടുമാരൻ എഴുത്തുകാരനും ആക്ടിവിസ്റ്റും തെൻ സെയ്ദി എന്ന തമിഴ് വാരികയുടെ ചീഫ് എഡിറ്ററും കോൺഗ്രസ് പാർട്ടിയുടെ മുൻ അംഗവുമാണ്. മുൻ തമിഴ്നാട് മുഖ്യമന്ത്രി കെ.കാമരാജുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നെടുമാരൻ കാമരാജിന്റെ മരണശേഷം പാർട്ടി വിട്ടു. 2000ൽ വീരപ്പനിൽ നിന്ന് കന്നഡ സൂപ്പർസ്റ്റാർ രാജ്കുമാറിന്റെ മോചനം മോചിപ്പിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.
നെടുമാരൻ പ്രഭാകരനുമായി നല്ല ബന്ധം പുലർത്തിയിരുന്നു. കൂടാതെ യുദ്ധസമയത്ത് എൽ.ടി.ടി.ഇ നേതാവിനെ കാണാൻ ശ്രീലങ്കയിലേക്ക് പോവുകയും ചെയ്തിരുന്നു. 1992ൽ ‘എൽടിടിഇ അനുകൂല പ്രസംഗത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടു, രണ്ടുവർഷത്തിന്ശേഷം 1994ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും കേസ് വിചാരണയ്ക്ക് വന്നില്ല. 2002ൽ നെടുമാരൻ പ്രഭാകരനെക്കുറിച്ച് മറ്റൊരു പ്രസംഗം നടത്തുകയും തീവ്രവാദ നിരോധന നിയമപ്രകാരം അന്ന് നെടുമാരനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇത്തവണ, 1992-ലെ രാജ്യദ്രോഹക്കുറ്റവും ഇതിനൊപ്പം ചേർത്തു. 15 മാസം ജയിലിൽ കിടന്ന നെടുമാരനെ 2003ൽ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു.
ശ്രീലങ്കയിലെ യുദ്ധസമയത്ത്, തമിഴ് അനുഭാവികളുടെയും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകരുടെയും കമ്മിറ്റിയുടെ തലവനെന്ന നിലയിൽ നെടുമാരൻ വെടിനിർത്തലിന് വേണ്ടി ഇന്ത്യൻ അധികാരികളുമായി ചർച്ച നടത്തി. പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് നേരത്തെയും അദ്ദേഹം അവകാശപ്പെട്ടിരുന്നു. “പ്രഭാകരൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് വിശ്വസനീയമായ വിവരങ്ങൾ ഉണ്ട്, അദ്ദേഹം ഒരിക്കലും പിടിക്കപ്പെട്ടിട്ടില്ല … ഓടിപ്പോയി,” 2018ൽ നെടുമാരൻ ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
എഞ്ചിനീയറായ നെടുമാരന്റെ മകൻ പളനി കുമനൻ ദി വാൾ സ്ട്രീറ്റ് ജേണലിൽ ജോലി ചെയ്യുന്നു. 2015ൽ, അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുലിറ്റ്‌സർ സമ്മാനം നേടിയ ഡബ്ള്യുഎസ്ജെ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.
പ്രഭാകരൻ എങ്ങനെയാണ് മരിച്ചത്?
2009 മെയ് 18ന് ശ്രീലങ്ക പ്രഭാകരനെ കൊന്നതായി പ്രഖ്യാപിച്ചു. മാസങ്ങൾക്ക് മുൻപ്, ശ്രീലങ്കൻ സൈന്യം എൽടിടിയ്ക്കെതിരെ സമ്പൂർണ ആക്രമണം അഴിച്ചുവിട്ടിരുന്നു, വടക്കൻ ശ്രീലങ്കയിലെ ശക്തികേന്ദ്രങ്ങളിലേക്ക് അവരെ സാവധാനം തള്ളിവിട്ടു. മുല്ലത്തീവ് മേഖലയിലെ പ്രഭാകരന്റെ ഒളിത്താവളം സൈന്യം വളഞ്ഞിരുന്നു. ശ്രീലങ്കൻ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഇരുമ്പ് കവചമുണ്ടായിരുന്ന വാനിൽ ഒരു കൂട്ടം അനുയായികളോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രഭാകരൻ കൊല്ലപ്പെട്ടത്. കൂടുതൽ കമാൻഡർമാർ ഒരു ബസിൽ അവരെ അനുഗമിച്ചു. രണ്ട് മണിക്കൂർ നീണ്ട വെടിവയ്പ്പിന് ശേഷം, ശ്രീലങ്കൻ സൈന്യം തൊടുത്തുവിട്ട റോക്കറ്റ് വാനിലേക്ക് ഇടിക്കുകയും വിമത നേതാവ് കൊല്ലപ്പെടുകയും ചെയ്തു.
ഇതിനും ഏകദേശം ഒരാഴ്ചയ്ക്ക് ശേഷമാണ് പ്രഭാകരന്റെ മരണം എൽ.ടി.ടി.ഇ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2009 മെയ് 24ന് എൽ.ടി.ടി.ഇയുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ തലവൻ സെൽവരസ പത്മനാഥൻ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ “അതുല്യനായ നേതാവ് രക്തസാക്ഷിത്വം വഹിച്ചു” എന്ന് പറഞ്ഞു.
ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയും അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി പ്രണബ് മുഖർജിയെ ഫോണിൽ വിളിച്ച് പ്രഭാകരന്റെ മരണം സ്ഥിരീകരിച്ചിരുന്നു.