/indian-express-malayalam/media/media_files/uploads/2023/10/Mahua-Moitra-2.jpg)
ചോദ്യങ്ങൾ ഓൺലൈനായി സമർപ്പിക്കുന്ന രീതി സമീപകാലത്താണ് ആരംഭിച്ചത്. ഓൺലൈൻ വഴി ചോദ്യങ്ങൾ നൽകുമ്പോൾ, അതുസംബന്ധിച്ചുള്ള ചട്ടം ഭേദഗതി ചെയ്യണമായിരുന്നു. ഒരു നിയമം ഉണ്ടായിരുന്നെങ്കിൽ, ലംഘനങ്ങൾക്കെതിരായ ചില സുരക്ഷാ മുൻകരുതലുകളും മാനദണ്ഡങ്ങളും ഉണ്ടാകുമായിരുന്നു
തൃണമൂൽ കോൺഗ്രസ് എം പിയായ മഹുവ മൊയ്‌ത്ര, അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ കൈക്കൂലി വാങ്ങിയെന്ന് സ്പീക്കർ ഓം ബിർളയ്ക്ക് അയച്ച കത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെയും അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായിയും വ്യാഴാഴ്ച ഉച്ചയ്ക്ക് ലോക്‌സഭയിലെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി.
ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് ദുബെ, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിനെയും ലോക്പാലിനെയും സമീപിച്ചു. റിയൽ എസ്റ്റേറ്റ് ഡെവലപ്പർ ദർശൻ ഹിരാനന്ദാനി ഈ ആരോപണങ്ങൾ സ്ഥിരീകരിച്ചു. ദുബായിൽ താമസിക്കുന്ന തനിക്ക്, മഹുവാ മൊയ്ത്ര പാർലമെന്റ് ലോഗിനും പാസ്‌വേഡും നൽകിയെന്നും മഹുവാ മൊയ്ത്രയ്ക്ക് വേണ്ടി ചോദ്യങ്ങൾ ചോദിക്കാമെന്നും പറഞ്ഞതായും ഹീരാനന്ദാനി സത്യവാങ്മൂലം നൽകി.
നിഷികാന്ത് ദുബെയുടെ ആരോപണം എത്രത്തോളം ഗുരുതരമാണ്?
അടിസ്ഥാനപരമായി, ചില പ്രതിഫലം ലക്ഷ്യമാക്കി ഏതെങ്കിലും എംപി ഒരു ചോദ്യം ചോദിക്കുന്നുണ്ടോ, നിയമവിരുദ്ധമായ പ്രതിഫലം ഉൾപ്പെട്ടിട്ടുണ്ടോ എന്നതാണ് പ്രശ്നം. അങ്ങനെ തെളിഞ്ഞാൽ, അത് ഗുരുതരമായ പ്രശ്നമാണ്.
പ്രതിഫലം നൽകിയ ആരെയെങ്കിലും പ്രതിനിധീകരിച്ച് ഒരു എംപി ചോദ്യങ്ങൾ ചോദിക്കുകയും മറ്റ് പാർലമെന്ററി ജോലികൾ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ, അത് യഥാർത്ഥത്തിൽ പ്രിവിലേജസ് കമ്മിറ്റിയിൽ വരണം, കാരണം അത് ഗുരുതരമായ പ്രത്യേകാവകാശ ലംഘനവും സഭയോടുള്ള അവഹേളനവുമാണ്. പാർലമെന്ററി സംവിധാനമുള്ള എല്ലാ രാജ്യങ്ങളിലും ഇത് ബാധകമാണ്. അത്തരമൊരു സാഹചര്യത്തിൽ, അംഗത്തെ സഭയിൽ നിന്ന് പുറത്താക്കാനുള്ള അവകാശം പാർലമെന്റിന് വിനിയോഗിക്കാം.
ഇത്തരമൊരു വിഷയം പരിഗണിക്കേണ്ട യഥാർത്ഥ സംവിധാനം എത്തിക്‌സ് കമ്മിറ്റിയാണോ?
എന്റെ അഭിപ്രായത്തിൽ, അത് പ്രിവിലേജസ് കമ്മിറ്റിക്ക് റഫർ ചെയ്യണമായിരുന്നു, ആരോപിക്കപ്പെടുന്ന പ്രത്യേകാവകാശ ലംഘനങ്ങളും സഭയോടുള്ള അവഹേളനവും അന്വേഷിക്കാൻ അധികാരമുള്ള ഏക സമിതിയാണിത്. പ്രത്യേകാവകാശ ലംഘനം ആരോപിക്കപ്പെടുന്ന കേസുകളിലല്ല, ഔചിത്യവും മറ്റും സംബന്ധിച്ച ചില (ഗുരുതരമായ) വിഷയങ്ങൾ മാത്രമാണ് എത്തിക്‌സ് കമ്മിറ്റി കൈകാര്യം ചെയ്യുന്നത് - ഉദാഹരണത്തിന്, ഒരു പുരുഷൻ തന്റെ കാമുകിയെയോ മറ്റോ തന്റെ ഭാര്യയാണെന്ന് പറഞ്ഞ് ഒരു ഔദ്യോഗിക പര്യടനത്തിന് കൊണ്ടുപോയ ഒരു കേസ് ഉണ്ടായിരുന്നു, അത് എത്തിക്സ് കമ്മിറ്റി പരിശോധിച്ചു.
ഭാര്യയുടെയും കുട്ടിയുടെയും പാസ്‌പോർട്ടിൽ മറ്റൊരു സ്ത്രീയെയും കുട്ടിയെയും വിദേശത്തേക്ക് കൊണ്ടുപോയ സംഭവവുമുണ്ട്. അതൊരു ഗുരുതരമായ കേസായിരുന്നു - പാസ്‌പോർട്ട് നിയമത്തിന്റെ ലംഘനവും. ഇത് പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് അദ്ദേഹത്തെ സഭയിൽ നിന്ന് പുറത്താക്കി. അതിനാൽ, ഗൗരവമേറിയ കാര്യങ്ങൾക്കായി, പ്രിവിലേജസ് കമ്മിറ്റിയോ അല്ലെങ്കിൽ ആ പ്രത്യേക ആവശ്യത്തിനായി സഭ നിയോഗിക്കുന്ന പ്രത്യേക സമിതിയോ ആണ് പരിഗണിക്കേണ്ടത്.
പാർലമെന്റ് വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്യാനുള്ള അവകാശം എംപി മറ്റൊരാൾക്ക് കൈമാറിയതായി നേരത്തെ ആരോപണം ഉയർന്നിട്ടുണ്ടോ?
ഇല്ല. ഈ സംവിധാനം ഈയിടെ നിലവിൽ വന്നതാണ്. ലോക്‌സഭയുടെ നിയമങ്ങൾ അനുസരിച്ച്, ഒരു അംഗം അവരുടെ തിരിച്ചറിയൽ നമ്പർ സഹിതം ഒപ്പിട്ട ഒരു പ്രത്യേക ഫോമിൽ ഒരു ചോദ്യം സമർപ്പിക്കണം. ചോദ്യം അംഗത്തിന്റെ പേരിൽ ഒരാൾക്ക് നൽകാമെങ്കിലും അതിൽ അംഗം ഒപ്പിടണം. ഒപ്പ് പരിശോധിച്ചുറപ്പിച്ചാണ് ചോദ്യത്തിന് മേലുള്ള തുടർ നടപടികൾ സ്വീകരിക്കുന്നത്.
അംഗങ്ങളുടെ പാർലമെന്റ് ലോഗിനും പാസ്‌വേഡും മൂന്നാമതൊരാൾക്ക് നൽകുന്നതിൽ നിന്ന് പ്രത്യേകമായി വിലക്കുന്ന ഒരു നിയമമുണ്ടോ?
ഇതുവരെ അത്തരം നിയമങ്ങളൊന്നുമില്ല - കാരണം ചോദ്യങ്ങൾ ഓൺലൈനായി സമർപ്പിക്കുന്ന രീതി സമീപകാലത്താണ് ആരംഭിച്ചത്. ഓൺലൈൻ വഴി ചോദ്യങ്ങൾ നൽകുമ്പോൾ, അതുസംബന്ധിച്ചുള്ള ചട്ടം ഭേദഗതി ചെയ്യണമായിരുന്നു. ഒരു നിയമം ഉണ്ടായിരുന്നെങ്കിൽ, ലംഘനങ്ങൾക്കെതിരായ ചില സുരക്ഷാ മുൻകരുതലുകളും മാനദണ്ഡങ്ങളും ഉണ്ടാകുമായിരുന്നു.
കമ്മിറ്റി നടപടികൾ ആരംഭിച്ചാൽ എന്ത് സംഭവിക്കും?
ബന്ധപ്പെട്ട വ്യക്തികൾ, ഇതുമായി ബന്ധപ്പെട്ടവർ - പരാതി നൽകിയ വ്യക്തി, മൊഴി നൽകിയവർ, സത്യവാങ്മൂലം സമർപ്പിച്ചവർ എന്നിവരെ സമിതി വിളിച്ചുവരുത്തി അവരിൽ നിന്നും തെളിവെടുപ്പ് നടത്തും. അതിനുശേഷം, പരാതി നൽകിയ അംഗത്തെ കമ്മിറ്റി വിളിക്കും. പരാതിക്കാരിയെ ക്രോസ് വിസ്താരം ചെയ്യാൻ ആരോപണവിധേയർക്ക് അവകാശമുണ്ട്. ക്രോസ് വിസ്താരം ചെയ്യാൻ കഴിയുന്ന അഭിഭാഷകൻ മുഖേന ഹാജരാകാൻ അവർക്ക് സ്പീക്കറുടെ അനുമതിയും തേടാം.
കമ്മിറ്റിക്ക് ഒരു തീരുമാനത്തിലെത്താൻ എത്ര സമയമെടുക്കും, അവർ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ, ശിപാർശ ചെയ്യാൻ കഴിയുന്ന പരമാവധി ശിക്ഷ എന്താണ്?
എത്ര സമയം വേണ്ടിവരുമെന്നത് കേസിന്റെ സങ്കീർണ്ണതയെ ആശ്രയിച്ചിരിക്കുന്നു. സാധാരണ നിലയിൽ, രണ്ട് മാസത്തെ സമയം നൽകാം, ആവശ്യമെങ്കിൽ കമ്മിറ്റിക്ക് കൂടുതൽ സമയം തേടാം.
അംഗത്തെ നിശ്ചിത കാലത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ എത്തിക്സ് കമ്മിറ്റി ശിപാർശ ചെയ്ത സംഭവം നേരത്തെ ഉണ്ടായിട്ടുണ്ട്. കാമുകിയെ വിനോദയാത്രയ്ക്ക് കൊണ്ടുപോയ അംഗത്തെ 30 സിറ്റിങ്ങുകളിലേക്ക് സസ്‌പെൻഡ് ചെയ്യുകയാണ് ചെയ്തത്. സസ്‌പെൻഷൻ ശിപാർശ ചെയ്യാൻ മാത്രമേ എത്തിക്‌സ് കമ്മിറ്റിക്ക് കഴിയൂ എന്ന് ഞാൻ കരുതുന്നു.
കമ്മറ്റിക്ക് വിഷയം സിബിഐ അല്ലെങ്കിൽ പൊലീസ് പോലുള്ള ഒരു അന്വേഷണ ഏജൻസിക്ക് കൈമാറാൻ കഴിയുമോ?
ഇല്ല. ഈ (എത്തിക്സ്) കമ്മിറ്റിക്ക് അങ്ങനെയൊരു അധികാരമില്ല.
എത്തിക്‌സ് കമ്മിറ്റിക്ക് “ബിജെപി അംഗങ്ങളുടെ കേവലഭൂരിപക്ഷം” ഉണ്ടെന്ന് മഹുവ മൊയ്‌ത്ര ചൂണ്ടിക്കാട്ടിയിട്ടുണ്ട്
പാർലമെന്റിന്റെ എല്ലാ കമ്മിറ്റികളിലും ഭരണകക്ഷിക്ക് ഭൂരിപക്ഷം ഉണ്ടായിരിക്കും - അങ്ങനെയാണ് കമ്മിറ്റികളുടെ ഘടന. പാർലമെന്ററി കമ്മിറ്റികൾ രാഷ്ട്രീയതീതമായി പ്രവർത്തിക്കണം, പ്രശ്നങ്ങൾ പരിശോധിക്കുമ്പോൾ പാർട്ടി പരിഗണനകൾക്ക് അതീതമായി ഉയരണം. അതാണ് പാരമ്പര്യം, കമ്മറ്റി പ്രശ്നങ്ങളെ നിഷ്പക്ഷവും വസ്തുനിഷ്ഠവുമായ രീതിയിൽ അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
കമ്മിറ്റിക്ക് എക്സിക്യൂട്ടീവ് അധികാരമില്ല; അതിന് അംഗത്തെ ശിക്ഷിക്കാനാവില്ല. അതിന്റെ ശിപാർശ സഭയുടെ മുമ്പാകെ പോകും, സഭയാണ് തീരുമാനമെടുക്കുക. സഭയ്ക്ക് ശിപാർശ അംഗീകരിക്കാനും നിർദ്ദേശിച്ച ശിക്ഷയോട് യോജിക്കാനും കഴിയും, അല്ലെങ്കിൽ കണ്ടെത്തലുകളോട് യോജിക്കാം, പക്ഷേ ശിക്ഷയോട് വിയോജിക്കുകയും ചെയ്യാം - അതിന് കർക്കശമല്ലാത്ത സമീപനം സ്വീകരിക്കാം.
പ്രതികൂലമായ തീരുമാനത്തിനെതിരെ ഏതെങ്കിലും കോടതിയിൽ എംപിക്ക് അപ്പീൽ നൽകാനാകുമോ?
അംഗത്തെ പുറത്താക്കിയാൽ, അംഗത്തിന് കോടതിയെ സമീപിക്കാൻ കഴിയും. കമ്മറ്റിയുടെ മുഴുവൻ പ്രവർത്തനങ്ങളും നടന്ന രീതിയെക്കുറിച്ച് എന്തെങ്കിലും നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ ആയ കാര്യമുണ്ടെങ്കിൽ, സ്വാഭാവിക നീതിയുടെ നിഷേധം ഉണ്ടായിട്ടുണ്ടെങ്കിൽ, ആ സാഹചര്യത്തിൽ അതിന് കഴിയും.
കോടതിക്ക് ഇടപെടാനുള്ള സാധ്യത വളരെ കുറവാണ് . ഭരണഘടനാ വിരുദ്ധവും കടുത്ത നിയമവിരുദ്ധതയും സ്വാഭാവിക നീതി നിഷേധവുമുണ്ടായതായി അടിസ്ഥാനമുണ്ടെങ്കിൽ മാത്രമേ ഇത്തരത്തിൽ കോടതിയെ സമീപിക്കാൻ കഴിയുകയുള്ളൂ
- ലോകസഭാ സെക്രട്ടറി ജനറലായിരുന്നു പിഡിടി ആചാരി. പാർലമെന്ററി നടപടിക്രമങ്ങളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിദഗ്ധരിൽ ഒരാളാണ് അദ്ദേഹവുമായി സംസാരിച്ച് മനോജ് സിജി തയ്യറാക്കിയ റിപ്പോർട്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.