കോവിഡിന് കാരണമാവുന്ന സാർസ് കോവി-2 വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി പുതിയ സമ്പ്രദായം കണ്ടെത്തി യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (എൻഐഎച്ച്) ശാസ്ത്രജ്ഞർ. ഈ രീതി വഴി വൈറസിന്റെ ജനിതക ആർഎൻഎ മെറ്റീരിയൽ വേർതിരിച്ചെടുക്കുന്നത് ഒഴിവാക്കുന്നു. ഇത് പരീക്ഷണ സമയവും ചെലവും കുറയ്‌ക്കാൻ സാധ്യതയുണ്ട്.
യുഎസ് നാഷണൽ ഐ ഇൻസ്റ്റിറ്റ്യൂട്ട് (എൻഇഐ), എൻഐഎച്ച് ക്ലിനിക്കൽ സെന്റർ (സിസി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ ആൻഡ് ക്രാനിയോഫേഷ്യൽ റിസർച്ച് (എൻഐഡിസിആർ) എന്നിവയിലെ ഗവേഷകരുടെ ഒത്തുചേർന്നുള്ള ഗവേഷണത്തിലാണ് ഈ രീതി കണ്ടത്തിയത്.
സ്റ്റാൻഡേർഡ് ടെസ്റ്റുകളിൽ വൈറൽ ആർഎൻഎയെ ആർടി-ക്യുപിസിആർ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് അവയെ കണ്ടെത്താവുന്ന നിലയിലേക്ക് മാറ്റുന്നത് ഉൾപ്പെടുന്നു. എന്നാൽ അതിനായി അവയെ ആദ്യം, ആർഎൻഎ സാമ്പിളിൽ നിന്ന് വേർതിരിച്ചെടുക്കണം. ആർഎൻഎ എക്‌സ്‌ട്രാക്ഷൻ കിറ്റുകളുടെ നിർമ്മാതാക്കൾക്ക് കോവിഡ് പകർച്ചവ്യാധി സമയത്ത് അവ ആവശ്യത്തിനനുസരിച്ച് വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നു.
Read More: രണ്ട് വാക്സിനുകൾ മിക്സ് ചെയ്യാമോ? ഐസിഎംആർ പഠനം വ്യക്തമാക്കുന്നത് എന്താണ്?
ആർടി-ക്യുപിസിആർ വഴി കണ്ടുപിടിക്കുന്നതിനായി സാമ്പിളുകളിൽ സാർസ്-കോവി-2 ആർഎൻഎ സംരക്ഷിക്കാൻ ലാബ് വിതരണ കമ്പനിയായ ബയോ-റാഡ് നിർമ്മിച്ച ‘ചെലക്സ് 100 റെസിൻ’ എന്ന ഏജന്റിനെ ഗവേഷകർ ഉപയോഗിച്ചു.
“നേരിട്ടുള്ള ആർഎൻഎ കണ്ടെത്തലിന് അവ ഉപയോഗിക്കാനാകുമോ എന്ന് വിലയിരുത്താൻ ഞങ്ങൾ മൂക്കിൽ നിന്നുള്ളതോ, ഉമിനീരിന്റേതോ ആയ വിവിധ വൈറൽ സാന്ദ്രതകളുള്ള സാമ്പിളുകൾ ഉപയോഗിച്ചു. ഉയർന്ന സംവേദനക്ഷമതയോടെ അവ ഉപയോഗിക്കാം എന്നായിരുന്നു ഉത്തരം. കൂടാതെ, ഈ തയ്യാറെടുപ്പ് വൈറസിനെ നിർജ്ജീവമാക്കി, ലാബ് ഉദ്യോഗസ്ഥർക്ക് പോസിറ്റീവ് സാമ്പിളുകൾ കൈകാര്യം ചെയ്യുന്നത് സുരക്ഷിതമാക്കി, ”യുഎസ് നാഷണൽ ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രധാന എഴുത്തുകാരൻ ബിൻ ഗ്വാനെ ഉദ്ധരിച്ച് എൻഐഎച്ച് പറഞ്ഞു. പേപ്പർ ഐസയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.