കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച രാത്രി ഉണ്ടായ ദാരുണമായ വിമാനാപകടത്തില്‍ ഇത് വരെ പതിനെട്ടു പേരാണ് മരിച്ചത്. അനേകം പേര് കോഴിക്കോടും പരിസരത്തുമുള്ള വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. മഴയും വെളിച്ചക്കുറവുമുള്ള ഒരു രാത്രിയില്‍ ടേബിള്‍ടോപ്പ് റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ, വിമാനം സ്കിഡ് ചെയ്ത് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ വിമാനം രണ്ടു കഷണങ്ങളായി ചിതറി. രണ്ടു വൈമാനികരും കൊല്ലപ്പെട്ടു.
ഈ സംഭവം നടന്നത്തിന്റെ പാശ്ചാത്തലത്തില്‍ ടേബിള്‍ടോപ്പ് റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിന്റെ വെല്ലുവിളികളെക്കുറിച്ചും, മംഗലാപുരത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സമാനമായ അപകടത്തെക്കുറിച്ചും, കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയിലെ അപാകത, മെയിന്റനന്‍സിന്റെ കുറവ് തുടങ്ങിവയെക്കുറിച്ചൊക്കെ ചര്‍ച്ചകള്‍ ഉയരുന്നു.
മഴക്കാലത്താണ് അപകടങ്ങള്‍ നടന്നിട്ടുള്ളത് എന്നതാണ് ശ്രദ്ധേയം. 2019, 2018 വര്‍ഷങ്ങളില്‍ ജൂണ്‍ ഒന്നാം തീയതി അപകടങ്ങള്‍ ഉണ്ടായി. ഏറ്റവും ഒടുവില്‍, 2019 ജൂൺ 21നു നടന്ന അപകടം വെള്ളിയാഴ്ച സംഭവിച്ച അപകടത്തിനു സമാനമായ ഒന്നായിരുന്നു. അന്ന് റണ്‍വേയ്ക്ക് പുറത്തുള്ള ലൈറ്റുകളില്‍ വിമാനംകയറിയിറങ്ങുകാണ് ഉണ്ടായത്.
കരിപ്പൂരില്‍ മുന്‍പ് നടന്നിട്ടുള്ള വിമാനാപകടങ്ങള്‍
2019
- ജൂൺ 21: ലാൻഡിങ്ങിനിടെ ഇത്തിഹാദ് വിമാനം റൺവേയിൽ തെന്നി. റൺവേ പരിധിക്കു പുറത്തുള്ള ലൈറ്റുകൾക്കു മുകളിലൂടെ കയറിയിറങ്ങി വിമാനത്തിന്റെ ചക്രങ്ങൾക്കു കേടുപറ്റി.
- ജൂലൈ 1: ദമാമിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിനിടെ പിൻചിറകിന്റെ താഴ്ഭാഗം റൺവേയിൽ ഉരസി.
- ഡിസംബർ 24: ലാൻഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം പൊട്ടി, വിമാനം തെന്നി. റൺവേയിൽ സുരക്ഷിതമായി നിർത്താനായതിനാൽ വൻ അപകടം ഒഴിവായി.
2018
- ജൂൺ 1: പറക്കാന്‍ റൺവേയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ വാതിൽ തുറന്നു. ടേക് ഓഫിനു മുൻപായതിനാൽ അപകടം ഒഴിവായി.
2017
- ഏപ്രിൽ 24: എയർ ഇന്ത്യ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തകർന്ന് റൺവേയിൽ ചിതറി. നിയന്ത്രണം വിട്ടു തെന്നിമാറിയ വിമാനത്തിന്റെ ചക്രവും പൊട്ടിത്തെറിച്ചു. 172 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റ്, വിമാനം റൺവേയിലേക്ക് എത്തിച്ചു നിർത്തി ദുരന്തം ഒഴിവായി.
- ഓഗസ്റ്റ് 4: ലാൻഡിങ്ങിനിടെ വിമാനം റൺവേയിൽ നിന്നു തെന്നി, പക്ഷേ അപായം ഉണ്ടായില്ല. ചെന്നൈയിൽ നിന്നു കോഴിക്കോട്ട് എത്തിയ സ്പൈസ് ജെറ്റ് വിമാനത്തില്‍ 70 യാത്രക്കാരും 2 പൈലറ്റുമാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നു.
ടേബിള്‍ടോപ്പ് റണ്‍വേ വൈമാനികന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍
കുന്നു വെട്ടിയാണ് ടേബിള്‍ടോപ്പ് റൺവേകൾ സാധാരണയായി നിർമ്മിക്കുന്നത്. റൺവേ ഓവർഷൂട്ടിംഗിന് മാർജിൻ ഇല്ലാത്തതിനാൽ ഇവിടത്തെ ലാൻഡിംഗുകൾ റിസ്കി ആയി കരുതപ്പെടുന്നു.
കോഴിക്കോട് റൺവേയ്ക്ക് ചുറ്റും ഇരുവശത്തും ആഴത്തിലുള്ള മലയിടുക്കുകളുണ്ട്. ഇന്നലെ നടന്ന അപകടത്തില്‍ വിമാനത്തിനു തീ പിടിക്കാത്തതിനാല്‍ അപകടങ്ങൾ കുറയുമെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ‘വിമാനം താഴേക്കിറങ്ങിയപ്പോള്‍ സാധാരണയില്‍ കവിഞ്ഞ വേഗത ഉണ്ടായിക്കാണും അത് കൊണ്ട് തന്നെ പൈലറ്റുമാർക്ക് റൺവേ ഉദ്ദേശിച്ചയിടത്ത് നിർത്താനാവാതെ പോയി,’ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
പൈലറ്റുമാരുടെ അഭിപ്രായത്തിൽ, ടേബിൾടോപ്പ് റൺവേകളിൽ ലാൻഡിംഗ് ചെയ്യുന്നതിന് കൃത്യമായ മുന്നൊരുക്കം ആവശ്യമാണ്. 2010 ലെ മംഗളൂരു സംഭവത്തിന് തൊട്ടു പിന്നാലെ, വലിയ വിമാനങ്ങൾ (wide-bodied aircraft) കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങുന്നത് ഡിജിസിഎ നിരോധിച്ചിരുന്നു. ഇറങ്ങുമ്പോള്‍ വേഗത കുറയ്ക്കാനായി ഉയർന്ന പേലോഡുകൾ ഉള്ള ഇത്തരം വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഉള്ളതിനേക്കാള്‍ ദൂരം ആവശ്യമാണ് എന്നത് കണക്കിലെടുത്തായിരുന്നു നിരോധനം.
കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലെ വിമാനത്താവളങ്ങൾക്ക് പുറമേ, മിസോറാമിലെ ലെങ്പുയി വിമാനത്താവളം, സിക്കിമിലെ പക്യോങ് വിമാനത്താവളം, ഹിമാചൽ പ്രദേശിലെ സിംല, കുളു എന്നിവയില്‍ ടേബിള്‍ടോപ്പ് ആണ്. ഭൂട്ടാനിലെ പരോ, നേപ്പാളിലെ കാഠ്മണ്ഡു എന്നിവയാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ടേബിള്‍ടോപ്പ് വിമാനത്താവളങ്ങൾ.
2,860 മീറ്ററുള്ള കോഴിക്കോട് റൺവേ മംഗളൂരുവിനേക്കാൾ 400 മീറ്റർ ദൈർഘ്യമുള്ളതാണ്. പട്ന റൺവേയ്ക്ക് 2,072 മീറ്റർ നീളമുണ്ട്. 4,430 മീറ്ററിൽ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയതാണ് ഡൽഹിയുടെ റൺവേ 29/11.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡു ചെയ്യാൻ ശ്രമിക്കുന്ന സമയത്ത് കോഴിക്കോട് വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന മോശം കാലാവസ്ഥ ലാന്‍ഡിംഗ് വഷളാക്കിയതായി കരുതപ്പെടുന്നു. മഴ പെയ്യുന്ന നേരത്ത് റൺവേയുടെ ഉപരിതലത്തിൽ ഒരു പാളി വെള്ളമുണ്ടാകുകയും, ലാന്‍ഡ് ചെയ്യുന്ന നേരത്ത് വിമാനത്തിന്റെ ടയറുകള്‍ക്ക് വേണ്ട സംഘർഷം അത് മൂലം ഇല്ലാതെയാവുകയും, ബ്രേക്കുകൾ പ്രയോഗിക്കുമ്പോള്‍ വിമാനം സ്കിഡ് ചെയ്യുന്നു.