കേരളത്തിൽ അധികം വൈകാതെ ഹൈഡ്രജൻ ബസുകൾ ഓടിത്തുടങ്ങും. മോട്ടർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ കേരളത്തിലാദ്യമായി ഹൈഡ്രജൻ ബസുകൾ വാങ്ങാൻ തീരുമാനമായിട്ടുണ്ട്. പരീക്ഷണാർത്ഥം ആദ്യം 10 ബസുകളാണ് വാങ്ങിക്കുക. രാജ്യത്ത് ആദ്യമായാണു പൊതുഗതാഗത മേഖലയിൽ പൂർണമായി സർവീസിനു ഹൈഡ്രജൻ ബസ് വാങ്ങുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം-കൊച്ചി റൂട്ടിൽ ഹൈഡ്രജൻ ബസുകൾ ഓടിക്കാനാണു പദ്ധതി.
എന്താണ് ഹൈഡ്രജൻ ബസ്?
വിവിധ രാജ്യങ്ങളിൽ ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ബസുകൾ നിരത്തുകളിലുണ്ട്. 2018 ൽ മുംബൈയിൽ ടാറ്റ മോട്ടോഴ്സും ഇന്ത്യൻ ഓയിൽ കോർപറേഷനും ചേർനാനണ് ഇന്ത്യയിൽ ഹൈഡ്രജൻ ബസുകൾ പുറത്തിറക്കിയത്. ഈ ബസുകൾ ഓടുന്നത് ഹൈഡ്രജൻ ഫ്യുവൽ സെല്ലും കപ്പാസിറ്ററും ഉപയോഗിച്ചാണ്.
എന്താണ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍?
ഹൈഡ്രജന്‍ ഇന്ധന സെല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ഹൈഡ്രജന്റെ രാസ ഊര്‍ജം ഉപയോഗിക്കുന്നു. ഇത് ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിച്ച വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ നടക്കുന്ന ഇലക്ട്രോ-കെമിക്കൽ രാസപ്രവർത്തനത്തിലൂടെ ഉണ്ടാകുന്ന വൈദ്യുതോർജമാണ് വാഹനങ്ങളെ ചലിപ്പിക്കുന്നത്. ഉയർന്ന കാര്യക്ഷമതയും പെട്ടെന്നു റീഫ്യുവൽ ചെയ്യാമെന്നതുമാണ് ഹൈഡ്രജൻ ഫ്യുവൽ സെല്ലുകളുടെ പ്രത്യേകത.
ഹൈഡ്രജൻ ബസിന്റെ ഗുണങ്ങൾ?
വെള്ളമാണ് ഇവ മാലിന്യമായി പുറന്തള്ളുന്നത്. ഹൈഡ്രജൻ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വാഹനങ്ങളിൽ നിന്നു കാർബൺ ഡയോക്സൈഡ് പോലെയുള്ള വാതകങ്ങൾ പുറംതള്ളില്ല. അതിനാൽ തന്നെ പരിസ്ഥിതി മലിനീകരണം ഉണ്ടാക്കില്ല എന്നതാണ് ഇവയുടെ പ്രത്യേകത. ഉയർന്ന ഊർജക്ഷമതയാണ് മറ്റൊരു പ്രത്യേകത. കിലോഗ്രാമിനു 130 മെഗാജ്യൂളാണ് ഹൈഡ്രജന്റെ ഊർജസാന്ദ്രത. അതുപോലെ ഹൈഡ്രജൻ നിറയ്ക്കാൻ 7മിനിറ്റ് മതി. പമ്പുകളിൽ നിന്നു പെട്രോളോ ഡീസലോ നിറയ്ക്കുന്നതിനു സമാനമാണിത്.
ചെലവ്?
ഒരു ബസിന് ഒന്നരക്കോടി രൂപയെങ്കിലും ചെലവു വരുമെന്നാണ് വിവരം. നിലവിലെ കണക്കു പ്രകാരം ഒരു കിലോഗ്രാം ഹൈഡ്രജൻ ഉൽപാദിപ്പിക്കണമെങ്കിൽ ശരാശരി 140 രൂപ ചെലവുണ്ട്. ഒരു കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് കാറുകൾക്ക് പരമാവധി 100 കിലോമീറ്റർ വരെ സഞ്ചരിക്കാം. ബസുകളാകുമ്പോൾ ഈ ദൂരം പിന്നെയും കുറയും. ഒരു കിലോഗ്രാം ഹൈഡ്രജൻ ഉപയോഗിച്ച് കാറുകൾക്ക് പരമാവധി 100 കിലോമീറ്റർ വരെ പോകാം. ബസുകളാകുമ്പോൾ ഈ ദൂരം കുറയും. ഹൈഡ്രജൻ സൂക്ഷിക്കുന്നതിനും വിവിധ സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നതും ചെലവേറെയാണ്. മാത്രമല്ല, സുരക്ഷിതമായ ചാർജിങ് സ്റ്റേഷനുകൾക്കും ചെലവുണ്ട്.
Read More: മിഷനറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സൂപ്പീരിയർ ജനറൽ; ആരാണ് സിസ്റ്റർ മേരി ജോസഫ്?