/indian-express-malayalam/media/media_files/uploads/2021/03/Kerala-minority-scholarships.jpg)
കേരളത്തിൽ പരമ്പരാഗതമായി യുഡിഎഫിന് വോട്ടുചെയ്ത ക്രിസ്ത്യൻ സമൂഹത്തെ ആകർഷിക്കാൻ എൽഡിഎഫും ബിജെപിയും ശ്രമം തുടരുന്നതിനിടെ ചർച്ചയായ വിഷയങ്ങളിലൊന്നാണ് ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്. കേരള ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിൽ “വിവേചനം” ഉള്ളതായാണ് ഇത് സംബന്ധിച്ച് ഉയരുന്ന ആരോപണം. പ്രബല ക്രിസ്ത്യൻ സമൂഹമായ കത്തോലിക്കാ വിഭാഗം ഈ വിഷയം ഇതിനകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. യുഡിഎഫിനെ “മുസ്‌ലിം അനുകൂലികൾ” എന്ന് പറഞ്ഞ് ബിജെപി കുറ്റപ്പെടുത്തുന്ന സാഹചര്യവും ഇതിനൊപ്പം സംസ്ഥാനത്ത് നിലവിലുണ്ട്.
സ്കോളർഷിപ്പുകൾ
കേരള ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് വിദ്യാർത്ഥികൾക്കായി എട്ട് തരം സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നുണ്ട്. ഇതിനായി പ്രതിവർഷം 14 കോടി രൂപ ചിലവഴിക്കുന്നു. മുസ്‌ലിം സമുദായങ്ങൾക്കിടയിലെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് യുപിഎ സർക്കാർ രൂപീകരിച്ച സച്ചാർ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ സ്കോളർഷിപ്പുകൾ ആരംഭിച്ചത്. റിപ്പോർട്ട് അടിസ്ഥാനമാക്കി നിർദേശങ്ങൾ നൽകുന്നതിനായി 2007 ൽ അന്നത്തെ എൽഡിഎഫ് സർക്കാർ സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിച്ചിരുന്നു.
പാലോളി കമ്മിറ്റി റിപ്പോർട്ട്
കോളേജ് പ്രവേശനം അടക്കമുള്ള കാര്യങ്ങളിൽ ക്രിസ്ത്യൻ സമുദായത്തെയും മറ്റു സമുദായങ്ങളെയും അപേക്ഷിച്ച് അപേക്ഷിച്ച് മുസ്ലീം സമുദായം പിറകിൽ നിൽക്കുന്നതായാണ് 2001 ലെ ദേശീയ സാമ്പിൾ സർവേ റിപ്പോർട്ടിനെ വലിയ തോതിൽ ആശ്രയിച്ചിരുന്ന പാലോളി കമ്മിറ്റി കണ്ടെത്തിയത്.
Read More: കോ ലീ ബി സഖ്യം -1991ൽ നിന്നും 2021ൽ എത്തുമ്പോൾ
മുസ്ലിങ്ങളിൽ തൊഴിലില്ലായ്മ 58.2ശതമാനം ആണെന്നും കമ്മിറ്റി കണ്ടെത്തി. ക്രിസ്ത്യാനികളിൽ 37.9 ശതമാനം, ഹിന്ദുക്കളിൽ 40.2 ശതമാനം എന്നിങ്ങനെയായിരുന്നു തൊഴിലില്ലായ്മാ നിരക്ക്. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് 2008 ൽ എൽഡിഎഫ് സർക്കാർ മുസ്ലിങ്ങൾക്ക് സ്കോളർഷിപ്പ് നൽകാൻ തീരുമാനിച്ചത്.
സ്കോളർഷിപ്പിലെ സാമുദായിക പങ്കാളിത്തം
തുടക്കത്തിൽ മുസ്ലിങ്ങൾക്ക് മാത്രമായിരുന്ന ഈ സ്കോളർഷിപ്പിൽ 20 ശതമാനം ലത്തീൻ വിഭാഗക്കാരായ ക്രിസ്ത്യാനികൾക്കും മതം മാറിയ ക്രിസ്ത്യാനികൾക്കും നൽകാൻ 2011 ൽ സർക്കാർ തീരുമാനിച്ചു. എന്നാൽ ഈ 80:20 അനുപാതത്തിനുപകരം, ജനസംഖ്യയുടെ അടിസ്ഥാനത്തിൽ (ജനസംഖ്യയിൽ മുസ്ലിങ്ങൾ 26 ശതമാനവും ക്രിസ്ത്യാനികൾ 18 ശതമാനവും) സ്കോളർഷിപ്പുകൾ വിതരണം ചെയ്യണമെന്ന് ക്രിസ്ത്യൻ സമൂഹം ഇപ്പോൾ ആവശ്യപ്പെടുന്നു
രാഷ്ട്രീയം
ജനസംഖ്യാ അനുപാതത്തിൽ സ്കോളർഷിപ്പുകൾ വിഭജിക്കണമെന്ന ആവശ്യത്തെ പിന്തുണച്ചുകൊണ്ട് ബിജെപിയാണ് ഈ വിഷയം ആദ്യം ഉന്നയിച്ചത്. അടുത്തിടെ നടന്ന വിജയയാത്രയിൽ ബിജെപി “ലവ് ജിഹാദ്”, “യുഡിഎഫിലെ മുസ്ലിം ലീഗിന്റെ ആധിപത്യം” എന്നിങ്ങനെയുള്ള വിഷയങ്ങൾ ഉന്നയിച്ചിരുന്നു.
Read More: നേമത്തെ രാഷ്ട്രീയ പോര്; വോട്ട് കണക്കുകൾ ഇങ്ങനെ
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ നിശബ്ദത പുലർത്തുന്ന എൽഡിഎഫും "കോൺഗ്രസിനെ ലീഗ് നിയന്ത്രിക്കുന്നു” എന്ന പ്രചാരണം ഏറ്റുപിടിച്ചു. അതേസമയം, കേരളത്തിലെ ക്രിസ്ത്യാനികളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ എൽഡിഎഫ് അടുത്തിടെ നിയമിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ ബി കോശിയുടെ നേതൃത്വത്തിലാണ് ഈ സമിതി.
ഈ വിഷയത്തിൽ യുഡിഎഫ് ഒരു നിലപാടും എടുത്തിട്ടില്ല. എങ്കിലും ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ വിതരണത്തെക്കുറിച്ച് ഒരു ധവളപത്രം ഇറക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.