കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ അത്രയും പഴക്കമുണ്ട് അതിന്റെ വികസന സാധ്യതകൾ സംബന്ധിച്ച ചർച്ചകൾക്കും. ഇതിനൊപ്പം തന്നെ ടേബിള്‍ ടോപ്പ് റൺവേ അപകടഭീഷണി ഉയർത്തുന്നുണ്ടോ എന്ന ചോദ്യവും ഏറെ കാലമായി ചർച്ചയിലുള്ളതാണ്. 2010ൽ മംഗലൂരുവിലുണ്ടായ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരിപ്പൂരിലെ ടേബിൾടോപ്പ് റൺവേയെക്കുറിച്ചുള്ള ചർച്ച കൂടുതൽ സജീവമായി.
കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് നേരിട്ട ബുദ്ധിമുട്ടുകളും മംഗലൂരു വിമാന അപകടത്തിന് ശേഷം ഉയർന്ന സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച ആശങ്കയുമാണ് കോഴിക്കോടിന് മറ്റൊരു വിമാനത്താവളം എന്ന സാധ്യതയെക്കുറിച്ചുള്ള ചർച്ചകളിലേക്ക് നയിച്ചത്. തിരുവമ്പാടിയിൽ ഗ്രീൻ ഫീൽഡ് വിമാനത്താവളം നിർമിക്കുക എന്ന നിർദേശം ഈ ദിശയിലേക്കുള്ള ചർച്ചകൾ സജീവമാവാൻ കാരണമാവുകയും ചെയ്തു. ഒപ്പം കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ സംസ്ഥാനത്തെ പൊതു സ്വകാര്യ പങ്കാളിത്തത്തിലുള്ള കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന ലോബികൾ ശ്രമിക്കുന്നുവെന്ന തരത്തിലുള്ള സംവാദങ്ങളും കഴിഞ്ഞ പതിറ്റാണ്ടിന്റെ അവസാന പകുതിയിൽ ശക്തമായി ഉയർന്നു വന്നിരുന്നു.
മലബാർ ഡെവലപ്മെന്റ് കൗൺസിൽ എന്ന സംഘടനയാണ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ വിമാനത്താവളം നിർമിക്കുന്ന പദ്ധതി മുന്നോട്ട് വച്ചത്. നിലവിൽ കോഴിക്കോട് വിമാനത്താവളം നിലനിൽക്കുന്ന കരിപ്പൂരിലെ വികസന സാധ്യതയ്ക്ക് പരിമിതിയുള്ളത് കാരണമായിരുന്നു പുതിയ വിമാനത്താവളം എന്ന ആശയം മുന്നോട്ട് വച്ചിരുന്നതെന്ന് കൗൺസിൽ ചെയർമാൻ സിഇ ചാക്കുണ്ണി പറഞ്ഞു. 2010 മംഗലൂരു വിമാനാപകടത്തിന് ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതും ബദൽ സാധ്യതയെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് കാരണമായതായും കൗൺസിൽ നേതാക്കൾ പറയുന്നു.

“പദ്ധതിയുമായി കേന്ദ്ര വ്യോമയാന വകുപ്പിനെ സമീപിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വഴി നിര്‍ദ്ദേശം വയ്ക്കാന്‍ പറഞ്ഞു. പക്ഷേ, സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ അവര്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. മാറിമാറി വരുന്ന സംസ്ഥാന സർക്കാരുകൾക്ക് താൽപര്യമില്ലാത്തതിനാൽ തുടർനടപടികളുമായി മുന്നോട്ട് പോവാനായില്ല,” ചാക്കുണ്ണി പറഞ്ഞു.
2600 ഏക്കറായിരുന്നു തിരുവമ്പാടിയിൽ വിമാനത്താവളം നിർമിക്കുന്നതിനുള്ള പദ്ധതിയ്ക്കായി വാദിച്ചിരുന്നവര്‍ മനസ്സില്‍ കണ്ടിരുന്നത്. 2300 ഏക്കർ തിരുവമ്പാടി എസ്റ്റേറ്റിന്റെ ഭൂമിയും സമീപത്തെ 300 ഏക്കർ ഭൂമിയുമാണ് ഇതിനായി ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. ഭൂമി ഇപ്പോഴും ലഭ്യമാണ്. 2000 കോടി രൂപയ്ക്ക് തിരുവമ്പാടിയിൽ വിമാനത്താവളം നിർമിക്കാൻ അന്ന് കഴിയുമായിരുന്നെന്ന് കൗൺസിൽ ചെയർമാൻ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.
വയനാടുമായുള്ള അടുപ്പവും തിരുവമ്പാടി വിമാനത്താവളത്തിന്റെ സാധ്യതകളിലൊന്നായി അന്ന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ തിരുവമ്പാടി വിമാനത്താവള പദ്ധതിയോട് അനുകൂല നിലപാടായിരുന്നില്ല സ്വീകരിച്ചത്. കണ്ണൂരിൽ വിമാനത്താവളം വന്നതിനാൽ തിരുവമ്പാടി വിമാനത്താവളം അനാവശ്യമാണെന്നെന്നായിരുന്നു സംസ്ഥാന സർക്കാർ നിലപാടെന്ന് ചാക്കുണ്ണി പറഞ്ഞു.

മുൻ എയർപോർട്ട് ഡയരക്ടർ വിജയകുമാർ അടക്കമുള്ള വിദഗ്ധർ പരിശോധിച്ചപ്പോൾ എല്ലാ കാലാവസ്ഥയിലും വിമാനം ഇറക്കാൻ പറ്റുന്ന വിമാനത്താവളത്തിന് പറ്റിയ ഭൂമിയാണ് തിരുവമ്പാടിയിലേതെന്ന് വിലയിരുത്തിയതായും ചാക്കുണ്ണി പറഞ്ഞു.
കരിപ്പൂർ വിമാനത്താവളത്തിന് എതിരായാണ് തിരുവമ്പാടി വിമാനത്താവള പദ്ധതിയുമായി മലബാർ ഡെവലപ്മെന്റ് കൗൺസിൽ മുന്നോട്ട് പോവുന്നതെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ കരിപ്പൂരിൽ വികസന സാധ്യതകൾ കുറവാണെന്നതും അവിടെ വികസനത്തിനായി കുറഞ്ഞ അളവ് ഭൂമി ഏറ്റെടുക്കാൻ തന്നെ തിരുവമ്പാടിയിൽ പുതിയ വിമാനത്താവളം ഏറ്റെടുക്കുന്നതിന്റെ മൂന്നിരട്ടി പണം വേണ്ടിവരുമെന്നതിനാലാണ് ഗ്രീൻഫീൽഡ് പദ്ധതി മുന്നോട്ട് വച്ചതെന്നും കൗൺസിൽ നേതാക്കൾ പറഞ്ഞു. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ധാരാളം പ്രചാരണങ്ങള്‍ നടത്തിയിരുന്നു.
കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ കോഴിക്കോട്-കൊല്ലെഗൽ ദേശീയ പാതയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ വയനാട് അതിർത്തിയോട് ചേർന്നാണ് തിരുവമ്പാടി ഗ്രാമം. കോഴിക്കോട് നഗരത്തിൽ നിന്ന് കുന്ദമംഗലം, കൊടുവള്ളി ഓമശ്ശേരി വഴി 36 കിലോമീറ്റർ സഞ്ചരിച്ചാൽ തിരുവമ്പാടിയിലെത്താം.
കൊയിലാണ്ടി-എടവണ്ണ ദേശീയ പാതവഴി പെരിന്തൽമണ്ണ, പാലക്കാട് എന്നിവിടങ്ങളിൽനിന്നും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, വടകര താലൂക്കുകളിലെ വിവിധ സ്ഥലങ്ങളിൽ നിന്നും തിരുവമ്പാടിയിലേക്ക് റോഡ് മാർഗം എത്തിച്ചേരാം. കാപ്പാട്-തുഷാരഗിരി അടിവാരം സംസ്ഥാന പാത വഴിയും കുന്നമംഗലം-എൻഐടി-മുക്കം റോഡ് വഴിയും തിരുവമ്പാടിയിൽഎത്തിച്ചേരാം. 35 കിലോമീറ്ററാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് തിരുവമ്പാടിയിലേക്കുള്ള ദൂരം.
മലപ്പുറം ജില്ലയിലെ നിലമ്പൂർ അടക്കമുള്ള കിഴക്കൻ മേഖലകളോട് അടുത്ത പ്രദേശമായ തിരുവമ്പാടിയിൽ വിമാനത്താവളം യാഥാർഥ്യമായാൽ കോഴിക്കോട്, വയനാട്, മലപ്പുറം,പാലക്കാട്, തമിഴ്നാട്ടിലെ നീലഗിരി, കർണാടകയിലെ മൈസൂരു, ചാമരാജ നഗർ ജില്ലകളിലെ യാത്രക്കാർക്ക് പ്രയോജനപ്രദമാവുമെന്ന് പദ്ധതിയെ അനുകൂലിക്കുന്നവർ പറയുന്നു. നിർദിഷ്ട നിലമ്പൂർ- നഞ്ചൻഗോഡ് റെയിൽപാത, ആനക്കാംപൊയിൽ- കല്ലാടി-മേപ്പാടി തുരങ്കപാത എന്നിവയുടെ പദ്ധതി പ്രദേശങ്ങളോട് അടുത്താണ് തിരുവമ്പാടിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
തിരുവമ്പാടിയിൽ വിമാനത്താവളം വരുന്നതിനെ കോഴിക്കോട് നഗര വികസനത്തിനു വേണ്ടി ശ്രമിക്കുന്ന മറ്റൊരു സംഘടനയായ മലബാർ ഡെവലപ്മെന്റ് ഫോറം എതിർത്തിരുന്നു. എന്നാൽ കരിപ്പൂരിനെ നശിപ്പിക്കാൻ കണ്ണൂർ എയർപോർട്ട് ലോബി ശ്രമിക്കുന്നതായി ഇരു സംഘടനകളും പലപ്പോഴായി ആരോപിക്കുകയും ചെയ്തിരുന്നു.
Read More: എയര്‍ ഇന്ത്യ വിമാന അപകടം: കരിപ്പൂരിന്റെ ഭാവിയെ ഇരുളില്‍ ആക്കാന്‍ സാധ്യത
കരിപ്പൂർ വിമാന അപകടത്തിൽ റൺവേയും പ്രശ്നമാണെയെന്ന തരത്തിൽ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇത്തരം വാദം ഉയർത്തുന്നതിലൂടെ ഈ അവസരത്തെ പിപിപി വിമാനത്താവളങ്ങൾക്കായി പ്രവർത്തിക്കുന്ന ലോബി ഉപയോഗപ്പെടുത്തുകയാണെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം ആരോപിക്കുന്നു.
കോഴിക്കോട് വിമാനത്താവളത്തിലെ റൺവേയുടെ നീളം വർധിപ്പിച്ചാൽ ടേബിൾടോപ്പ് ഘടന പ്രകാരമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാമെന്ന തരത്തിലുള്ള ചർച്ചകളും നടന്നിരുന്നു. എന്നാൽ നിലവിലെ റൺവേ പ്രകാരം തന്നെ കോഴിക്കോട്ട് ഭൂരിപക്ഷം വിമാനങ്ങളും സുരക്ഷിതമായി ഇറക്കാനാവുമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം നേതാവ് കെഎം ബഷീർ പറഞ്ഞു.
“വൈഡ് ബോഡി വിമാനങ്ങൾക്ക് വരെ കരിപ്പൂർ സുരക്ഷിതമാണ്. വിമാനം സുരക്ഷിതമല്ലെന്ന് പറയുന്നത് അത് തകർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്,” കെഎം ബഷീർ ഇന്ത്യൻ എക്സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു. തിരുവമ്പാടി വിമാനത്താവള നിർദേശത്തെ എതിർത്ത സംഘടനയാണ് മലബാർ ഡെവലപ്മെന്റ് ഫോറം. തിരുവമ്പാടിയിൽ കണ്ടെത്തിയ ഭൂമി വിമാനത്താവള നിർമാണത്തിന് അനുയോജ്യമല്ലെന്ന് കെഎം ബഷീർ പറഞ്ഞു. കരിപ്പൂരിൽ വികസനത്തിന് ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ അത്യാവശ്യമായ സ്ഥലങ്ങളിൽ മാത്രം ഭൂമി ഏറ്റെടുക്കാനാണ് ശ്രമം നടത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ 2015 മുതൽ തന്നെ ശ്രമങ്ങൾ ശക്തമായതായി നടന്നിട്ടുണ്ടെന്നും സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ കക്ഷികളും പ്രദേശത്തെ ജനപ്രതിനിധികളും കരിപ്പൂരിനെ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Read More: 2010ൽ മംഗലാപുരം, 2020ൽ കോഴിക്കോട്: ടേബിൾ ടോപ്പ് റൺവേയിലെ രണ്ട് അപകടങ്ങൾ
ടേബിൾടോപ്പ് റൺവേകളെല്ലാം വലിയ അപകടം സൃഷ്ടിക്കുമെന്ന ധാരണ ശരിയല്ലെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലും അഭിപ്രായപ്പെട്ടു. ഇവയ്ക്ക് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. കഴിഞ്ഞ പ്രളയസമയത്ത് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിടേണ്ടി വന്നപ്പോൾ കേരളത്തിന് കരുത്തായത് കരിപ്പൂർ വിമാനത്താവളമാണ്. പ്രളയങ്ങൾ ഇത്തരം വിമാനത്താവളങ്ങളെ ബാധിക്കില്ല. നിരവധി ഇന്റർനാഷണൽ വിമാനക്കമ്പനികൾ കരിപ്പൂരിലേക്ക് എത്താനിരിക്കേ റൺവേയ്ക്കെതിരായ പ്രചാരണം ദോഷം ചെയ്യുമെന്നും കൗൺസിൽ വ്യക്തമാക്കി.
അതേസമയം കരിപ്പൂർ അപകടത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ യാത്രക്കാർ കണ്ണൂരിനെ ആശ്രയിക്കുകയും കരിപ്പൂരിന്റെ ഭാവി അനിശ്ചിതത്വത്തിലാവുകയും ചെയ്യുമോ എന്ന ആശങ്കയും സംഘടനകൾ പങ്കുവയ്ക്കുന്നുണ്ട്.
Read More: കരിപ്പൂര്‍ കണ്ട അപകടങ്ങള്‍
1988 ഏപ്രിൽ 13നായിരുന്നു കരിപ്പൂരിൽ വിമാനത്താവളം ആരംഭിച്ചത്. അന്ന് 386 ഏക്കറിലായിരുന്നു വിമാനത്താവളം. പിന്നീട് ഈ സ്ഥലവിസ്തൃതിയിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല.
ആഭ്യന്തര അന്താരാഷ്ട്ര സർവീസുകളുടെ കാര്യത്തിലും, സർവീസ് നടത്തുന്ന വിമാനക്കമ്പനികളുടെ കാര്യത്തിലും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിന് ലഭിക്കുന്ന വിഹിതം കുറവാണെന്ന് പരാതികൾ ഉയർന്നിരുന്നു. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ കരിപ്പൂരിൽ നിന്ന് ആരംഭിക്കണമെന്ന് മുൻപ് ആവശ്യമുയർന്നിരുന്നെങ്കിലും അത് സംബന്ധിച്ച് പുരോഗതിയൊന്നുമുണ്ടായില്ല. രാജ്യത്തിനകത്തേക്കും വിദേശത്തേക്കുമുള്ള ചിലവ് കുറഞ്ഞ വിമാന സർവീസുകൾ കരിപ്പൂരിൽ വർധിപ്പിക്കണമെന്ന ആവശ്യവും കാര്യമായി നടപ്പായില്ല.
വിമാനത്താവളത്തിലേക്കുള്ള റോഡ്, റെയിൽ സൗകര്യങ്ങളുടെ കാര്യത്തിലും കരിപ്പൂർ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. കൊണ്ടോട്ടി വഴി കടന്നു പോവുന്ന രാമനാട്ടുകര- പാലക്കാട് ദേശീയ പാതയ്ക്ക് പോലും വേണ്ടത്ര വീതിയില്ലാത്തത് റോഡ് ഗതാഗതത്തിന്റെ കാര്യത്തിൽ തിരിച്ചടിയാവുന്നു. വിമാനത്താവളം വഴി കടന്നുപോവുന്ന നിർദിഷ്ട ഫറോക്ക്- അങ്ങാടിപ്പുറം- ഒറ്റപ്പാലം റെയിൽപാതയെക്കുറിച്ചുള്ള ചർച്ചകളും പാതിവഴിയിൽ നിന്നുപോയിരുന്നു.
Read More: Quixplained: What are tabletop runways?