/indian-express-malayalam/media/media_files/uploads/2023/06/Why-Indias-workforce-is-becoming-increasingly-male-dominated-udit-misra.jpg)
ഇന്ത്യയിലെ തൊഴിൽമേഖലയിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ പുരുഷാധിപത്യം കൂടുകയാണെന്ന് കണക്കുകൾ വെളിവാക്കുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2022 ഏപ്രിൽ മുതൽ-2023 മാർച്ച് വരെ) ഇന്ത്യയുടെ തൊഴിൽശക്തിയിലെ പങ്കാളിത്തം ലേബർ ഫോഴ്സ് പാർട്ടിസിപ്പേഷൻ റേറ്റ് അഥവാ എൽഎഫ്പിആർ 39.5 ശതമാനമായി താഴ്ന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ വിശകലനത്തിലാണ് ഇത് വ്യക്തമാകുന്നത്. ഇതനുസരിച്ച് പുരുഷന്മാരുടെ എൽഎഫ്പിആർ കഴിഞ്ഞ ഏഴുവർഷത്തിൽ ഏറ്റവും കുറവായ 66 ശതമാനമായപ്പോൾ സ്ത്രീകളുടേത് വെറും 8.8 ശതമാനമായി കൂപ്പുകുത്തി.
ഇത് വളരെ കുറവാണെന്നതിനപ്പുറം, ഇന്ത്യയിലെ തൊഴിൽമേഖലയിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ പുരുഷാധിപത്യം കൂടുകയാണെന്ന് ഈ കണക്കുകൾ വെളിവാക്കുന്നു.
തൊഴിലുള്ളവരും ഇല്ലാത്തവരുമായ, തൊഴിലെടുക്കാൻ പ്രായമായ, തൊഴിലെടുക്കാൻ സന്നദ്ധരും തൊഴിൽ തേടുന്നവരുമായ (15 വയസിനു മുകളിലേക്കുളള) വരുടെ വിഹിതമാണ് എൽഎഫ്പിആർ.
കുറച്ചുകൂടി വിശദമാക്കിയാൽ, 15 വയസിനു മുകളിലുളള ഇന്ത്യക്കാരിൽ ആകെ 39.5 ശതമാനമാണ് ജോലി ആവശ്യപ്പെടുന്നത്. പുരുഷന്മാരിൽ ഈ അനുപാതം 66 ശതമാനമാവുമ്പോള്‍ സ്ത്രീകളിൽ അത് വെറും 8.8 ശതമാനം മാത്രമാണ്.
എന്തുകൊണ്ടാണ് എൽഎഫ്പിആർ പ്രസക്തമാവുന്നത്
രാഷ്ട്ര തന്ത്രജ്ഞരും പൊതുജനങ്ങളും സമ്പദ് വ്യവസ്ഥയിലെ തൊഴിലില്ലായ്മയുടെ നിരക്കിലാണ് ശ്രദ്ധ കേന്ദ്രീകരിക്കാറുളളത്. തൊഴിൽ അന്വേഷിച്ചുകൊണ്ടിരിക്കുന്ന തൊഴിൽരഹിതരുടെ വിഭാഗമാണത്. തൊഴിൽ അന്വേഷിക്കുന്നവരുടെ അനുപാതം ഉയർന്നതും സ്ഥായിയായതും ആണെങ്കിൽ തൊഴിൽ വിപണിയിലെ ഞെരുക്കം കണക്കാക്കാൻ ഈ നിരക്ക് നല്ലൊരു മാർഗമാണ്.
എന്നാൽ ഇന്ത്യയുടെ കാര്യത്തിൽ തൊഴിലില്ലായ്മ നിരക്ക് അപര്യാപ്തമായൊരു മാനദണ്ഡമാണ്, കാരണം ഇന്ത്യയുടെ എൽഎഫ്പിആർ (അല്ലെങ്കിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ അനുപാതം) ആഗോള ശരാശരിയേക്കാൾ താഴെയാണെന്നു മാത്രമല്ല, കുറഞ്ഞുകൊണ്ടിരിക്കുകയുമാണ്.
താഴ്ന്നതും കുറഞ്ഞുകൊണ്ടിരിക്കുന്നതുമായ എൽഎഫ്പിആർ ഒരിക്കലും ഒരു വികസ്വര സമ്പദ് വ്യവസ്ഥയ്ക്കു ചേർന്നതല്ല. അത് വ്യക്തമാക്കുന്നത് താഴ്ന്ന വരുമാനത്തിനുപരി തൊഴിലാളികൾ തൊഴിൽവിപണിയിൽ നിന്നകന്നു കൊണ്ടിരിക്കുകയാണ് എന്നതാണ്. തൊഴിലാളികൾക്ക് ദീർഘകാലത്തേക്ക് തൊഴിൽ ലഭിക്കാതിരിക്കുകയും അതുവഴി തൊഴിലന്വേഷണത്തിൽ നിന്നവർ പിന്മാറുകയും ചെയ്യുമ്പോഴാണിത് സംഭവിക്കുന്നത്.
ദീർഘമായ ഇടിവ്
ഇടിവ് എത്രത്തോളമെന്ന് വ്യക്തമാക്കുന്ന ചാർട്ട്.
/indian-express-malayalam/media/media_files/uploads/2023/06/Indias-Labour-Force-Participation-Rate-.jpg)
രണ്ടുകാര്യങ്ങളാണ് വ്യക്തമാകുന്നത്
ഒന്ന്, 2016-17 മുതൽ എൽഎഫ്പിആർ സ്ഥിരമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. 2022-23ൽ അതേറ്റവും താഴ്ന്ന നിരക്കിലെത്തി. സമ്പദ് വ്യവസ്ഥ അതിവേഗം വളർന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ ഇടിവ് സംഭവിച്ചതെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഉദാഹരണത്തിന് 2022-23ലെ ജിഡിപി നിരക്ക് 7.2% അധികമായിരുന്നു.
രണ്ടാമതായി, ഇന്ത്യയിലെ സ്ത്രീ എൽഎഫ്പിആർ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 8.8 ശതമാനമായി താഴ്ന്നു. മറ്റൊരുതരത്തിൽ, തൊഴിലെടുക്കാൻ പ്രാപ്തിയുളള പ്രായത്തിലെ ഇന്ത്യൻ സ്ത്രീകളിൽ 90 ശതമാനവും തൊഴിലിനായി ശ്രമിക്കുന്നതുപോലുമില്ല.
ആഗോളതലത്തിൽ പിന്നിൽ
മറ്റുളളവരേക്കാൾ കണിശമായ രീതിയിലാണ് തങ്ങൾ എൽഎഫ്പിആർ കണക്കാക്കുന്നതെന്ന് സിഎംഐഇ അവകാശപ്പെടുന്നു. ഉദാഹരണത്തിന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽ ഒ) യുടെ കണക്കുപ്രകാരം 2022ലെ ഇന്ത്യയുടെ എൽഎഫ്പിആർ 49 ശതമാനമാണ്. സിഎംഐഇ കണക്കനുസരിച്ച് 40 ശതമാനവും.
അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ കണക്കു പ്രകാരമായാലും ഇന്ത്യയുടെ എൽഎഫ്പിആർ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാണ്.
സിഎംഐഇ പറയുന്നതനുസരിച്ച്, അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ മാതൃകയനുസരിച്ച് വലിയ അളവിലുളള തൊഴിൽപങ്കാളിത്ത നിരക്ക് കണക്കാക്കിയിട്ടുളള ചില ലാറ്റിനമേരിക്കൻ, ഏഷ്യൻ സമ്പദ് വ്യവസ്ഥകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ എൽഎഫ്പിആർ നിരാശാജനകമായ വിധം കുറവാണ്. ഉദാഹരണത്തിന്, 2022ൽ ഇന്തോനേഷ്യയിൽ തൊഴിലെടുക്കാൻ അഭികാമ്യമായ പ്രായത്തിലുളളവരുടെ ഏകദേശം 67 ശതമാനം തൊഴിലന്വേഷണത്തിലേക്കു കടന്നു. ദക്ഷിണ കൊറിയ, ബ്രസീൽ എന്നിവിടങ്ങളിൽ തൊഴിൽ പങ്കാളിത്ത നിരക്ക് 63-64 ശതമാനമാണ്. അർജന്റീന, ബംഗ്ലാദേശ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ എൽപിആർ നിരക്ക് 58-60 ശതമാനം രേഖപ്പെടുത്തി. ശ്രീലങ്കൻ ജനസംഖ്യയിലെ 51 ശതമാനത്തിലധികം പേർ 2022ൽ തൊഴിലുളളവരാണ്. എന്നാൽ ഇന്ത്യയിൽ തൊഴിലെടുക്കാൻ പ്രാപ്തിയുളളവരുടെ എണ്ണത്തിൽ പകുതിപോലും തൊഴിൽ ചെയ്യുന്നവരോ, തൊഴിൽ തേടാൻ സന്നദ്ധതയുളളവരോ അല്ല.
പ്രധാന സൂചനകൾ
ഒന്ന്, ജിഡിപി വളർച്ചാനിരക്ക് ഉയരുമ്പോഴും എൽഎഫ്പിആറിലുളള കുറവ് ശക്തമായി തുടരുന്നു.
രണ്ട്, ഡേറ്റ കാണിക്കുന്നത് വലിയ അളവിലുളള ഇടിവ് സംഭവിച്ചിട്ടുളളത് കോവിഡ് മഹാമാരിക്കു ശേഷമാണ്. സമ്പദ് വ്യവസ്ഥയിലുളള മന്ദത പ്രകടമായ സമയമായിരുന്നു അത്. 2019-20ൽ ജിഡിപി വളർച്ചാനിരക്ക് നാല് ശതമാനത്തിൽ കുറവായിരുന്നു.
മൂന്ന്, ഇന്ത്യയിലെ തൊഴിൽമേഖലയിൽ വലിയതോതിൽ പുരുഷ മേധാവിത്വം വർദ്ധിക്കുകയാണ്, ഇന്ത്യയിലെ വളരെ കുറഞ്ഞനിരക്കിലാണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം. 2016-17ലെ സിഎംഐഇ കണക്കുപ്രകാരം ഇന്ത്യയിലെ തൊഴിൽമേഖലയിൽ 15.3 ശതമാനമായിരുന്നു സ്ത്രീകൾ ഉണ്ടായിരുന്നത്. 2019-20ൽ ഇത് 12 ശതമാനവും 2022-23ൽ 10.3 ശതമാനവുമായി കുറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.