scorecardresearch
Latest News

ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലെ ക്ഷേത്രകാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നത്?

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തളളിയിരുന്നു

ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തിലെ ക്ഷേത്രകാര്യങ്ങള്‍ എങ്ങനെയാണ് നടക്കുന്നത്?

കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ വരുമാനം ലക്ഷ്യം വെച്ച് ക്ഷേത്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്ന മുന്‍ സുപ്രീം കോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ പഴയ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാല്‍ ക്ഷേത്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സഹായങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തളളിയിരുന്നു.

കേരളത്തിലെ ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്നത് ആരാണ്?

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്ര ബോര്‍ഡുകള്‍, സ്വകാര്യ ക്ഷേത്ര ബോര്‍ഡുകള്‍, അല്ലെങ്കില്‍ നായര്‍ സര്‍വീസ് സൊസൈറ്റി (എന്‍എസ്എസ്), ശ്രീനാരായണ ധര്‍മ പരിപാലന (എസ്എന്‍ഡിപി) യോഗം, അഖില ഭാരത അയ്യപ്പ സേവാസംഘം, ഗൗഡ സാരസ്വത ബ്രാഹ്മണ സഭ, ധീവര സഭ, വിശ്വകര്‍മ സഭ, അയ്യപ്പ സേവാ സമിതി, ബിജെപി അനുകൂല കേരള ക്ഷേത്ര സംരക്ഷണ സമിതി. തുടങ്ങിയ സംഘടനകള്‍ കൂടാതെ കുടുംബങ്ങള്‍ക്കും ട്രസ്റ്റുകളും നിയന്ത്രിക്കുന്ന ക്ഷേത്രങ്ങളും കേരളത്തിലുണ്ട്.

കേരളത്തില്‍ 3,058 ക്ഷേത്രങ്ങള്‍ നിയന്ത്രിക്കാന്‍ അഞ്ച് സംസ്ഥാന സ്വയംഭരണ ദേവസ്വം (ക്ഷേത്രം) ബോര്‍ഡുകളുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് (പ്രസിദ്ധമായ ശബരിമല ഉള്‍പ്പെടെ 1,250 ക്ഷേത്രങ്ങള്‍), കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് (406 ക്ഷേത്രങ്ങള്‍), മലബാര്‍ ദേവസ്വം ബോര്‍ഡ് (1,357 ക്ഷേത്രങ്ങള്‍), ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് (11), കൂടല്‍മാണിക്യം ബോര്‍ഡ് (12) എന്നിവയാണവ.

ഈ ക്ഷേത്ര ബോര്‍ഡുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ഭരിക്കുന്ന പാര്‍ട്ടികള്‍ അവരുടെ നോമിനികളായ രാഷ്ട്രീയക്കാരെ ക്ഷേത്ര ഭരണസമിതിയുടെ പ്രസിഡന്റായും അംഗങ്ങളായും നിയമിക്കുന്നു. ക്ഷേത്രങ്ങളുടെ ഭരണം, ക്ഷേത്ര സ്വത്തുക്കളുടെ പരിപാലനം, ഭക്തര്‍ക്ക് സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കല്‍ എന്നിവ ഈ സംഘടനകളുടെ പങ്ക് ഉള്‍ക്കൊള്ളുന്നു. അതേസമയം, അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെ പരിഗണിക്കാതെ ക്ഷേത്രങ്ങള്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്നു. തിരുവിതാംകൂര്‍, കൊച്ചിന്‍ ബോര്‍ഡുകളും സര്‍ക്കാര്‍-എയ്ഡഡ് കോളേജുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു. ക്ഷേത്ര കലാരൂപങ്ങളില്‍ പരിശീലനം നല്‍കുന്നതിനുള്ള സ്ഥാപനങ്ങളും ബോര്‍ഡുകള്‍ നടത്തുന്നുണ്ട്.

പൂജാരികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അതാത് ബോര്‍ഡുകളാണ് നിയമിക്കുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണം ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് കൊണ്ടുവന്ന് നടപടികള്‍ കാര്യക്ഷമമാക്കി. 2017ല്‍ തിരുവിതാംകൂര്‍ ബോര്‍ഡ് ആദ്യമായി ദളിതരെ വിവിധ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിച്ചു. പിന്നീട് കൊച്ചിന്‍ ബോര്‍ഡ് ബ്രാഹ്മണേതരായവരെയും നിയമിച്ചു.

1951-ലെ ഹിന്ദു മത സ്ഥാപന നിയമം പ്രകാരമാണ് ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ്. പരമ്പരാഗതമായി കുടുംബാംഗങ്ങള്‍ക്ക് ഇഷ്ടദാനം നല്‍കുന്ന തസ്തികകള്‍ ഒഴികെ, നിലവിലുള്ള മാനദണ്ഡമനുസരിച്ച്, പട്ടികജാതിക്കാര്‍ക്ക് 10% സംവരണം ലഭിക്കുമ്പോള്‍, റിക്രൂട്ട്മെന്റില്‍ എസ്ടികള്‍ക്ക് 2% വിഹിതം ലഭിക്കും.

ക്ഷേത്രവരുമാനത്തെക്കുറിച്ച്?

കേരളത്തിലെ ക്ഷേത്രങ്ങള്‍ അവരുടെ വരുമാനം സംസ്ഥാന സര്‍ക്കാരുമായി പങ്കിടുന്നില്ല. പകരം അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ക്കും എല്ലാ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതമുണ്ട്. 2016-17 മുതല്‍ 2019-2020 സാമ്പത്തിക വര്‍ഷം വരെ കേരളത്തിലെ വിവിധ ക്ഷേത്രങ്ങള്‍ക്കായി 351 കോടി രൂപയാണ് സംസ്ഥാനം അനുവദിച്ചത്. ഈ വകയിരുത്തലിന് പുറമെ, 2018ലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനും പകര്‍ച്ചവ്യാധികള്‍ക്കുമായി തിരുവിതാംകൂര്‍ ബോര്‍ഡിന് 120 കോടി രൂപയുടെ അധിക സഹായം ലഭിച്ചു. സമാനമായ പ്രതിസന്ധി സഹായത്തിന്റെ ഭാഗമായി കൊച്ചിന്‍ ബോര്‍ഡിന് 25 കോടിയും മലബാര്‍ ബോര്‍ഡിന് 20 കോടിയും കൂടല്‍മാണിക്യം ബോര്‍ഡിന് 15 ലക്ഷം രൂപയും അനുവദിച്ചു. കൂടാതെ, 2021 മെയ് മാസത്തില്‍ നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം തിരുവിതാംകൂര്‍ ബോര്‍ഡിന് 20 കോടി രൂപ സഹായം നല്‍കുകയും മലബാര്‍ ബോര്‍ഡിന് 44 കോടി രൂപ ലഭിക്കുകയും ചെയ്തു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Indu malhotra padmanabhaswamy temple case kerala temple affairs explained