scorecardresearch

സൈനിക പതാകകളും ബാഡ്ജുകളും: ഇന്ത്യ സ്വീകരിച്ച മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ നിര്‍ദേശങ്ങള്‍ എന്തൊക്കെ?

കൊളോണിയൽ പാരമ്പര്യം പേറുന്ന പതാകയ്ക്കു പകരം പുതിയ നാവിക പതാക ഇന്ന് നിലവിൽ വന്നിരിക്കുകയാണ്

കൊളോണിയൽ പാരമ്പര്യം പേറുന്ന പതാകയ്ക്കു പകരം പുതിയ നാവിക പതാക ഇന്ന് നിലവിൽ വന്നിരിക്കുകയാണ്

author-image
WebDesk
New Update
സൈനിക പതാകകളും ബാഡ്ജുകളും: ഇന്ത്യ സ്വീകരിച്ച മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ നിര്‍ദേശങ്ങള്‍ എന്തൊക്കെ?

പുതിയ നേവല്‍ എന്‍സൈന്‍ (നാവിക പതാക) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍ അനാച്ഛാദനം ചെയ്തിരിക്കുകയാണ്. ഐ എന്‍ എസ് വിക്രാന്തിന്റെ കമ്മിഷനിങ് വേളയിലാണ് പുതിയ പതാക അനാച്ഛാദനം ചെയ്തത്. ദേശീയപാകയും അശോകസ്തംഭവും ഉൾക്കൊള്ളുന്നതാണു പുതിയ നാവിക പതാക. പതാകയിലെ മാറ്റം, സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ സൈന്യം സ്വീകരിച്ച പതാകകളും റാങ്കുകളും വീണ്ടും ശ്രദ്ധയില്‍കൊണ്ടുവരികയാണ്.

Advertisment

1950 ജനുവരി 26-ന് ഇന്ത്യ റിപ്പബ്ലിക്കായി മാറുമ്പോള്‍ പുതിയ സൈനിക പതാകകളും റാങ്ക് ബാഡ്ജുകളും നിര്‍ദേശിക്കുന്നതില്‍ മുന്‍ വൈസ്രോയിയും ഗവര്‍ണര്‍ ജനറലുമായ ലോര്‍ഡ് ലൂയി മൗണ്ട് ബാറ്റണ്‍ പ്രധാന പങ്കുവഹിച്ചതായി നാഷണല്‍ ആര്‍ക്കൈവ്‌സ് ഓഫ് ഇന്ത്യയില്‍നിന്ന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

ബ്രിട്ടീഷ് കാലത്തെ പതാകകളിലും റാങ്കുകളിലും ഇന്ത്യ മാറ്റം വരുത്തിയത് എപ്പോള്‍?

ഇന്ത്യ റിപ്പബ്ലിക്കായതോടെ ബ്രിട്ടീഷ് കാലത്തെ പതാകകളിലും സൈനിക റാങ്കുകളിലും മാറ്റം വരുത്തി. അതിനുമുന്‍പ് സൈന്യത്തിന്റെ പതാകകളും ബാഡ്ജുകളും ബ്രിട്ടീഷ് മാതൃകയിലായിരുന്നു.

Advertisment

കര, നാവിക, വ്യോമസേനകളുടെ പതാകകളുടെയും കരസേനയുടെ റെജിമെന്റല്‍ പതാകകളുടെയും മൂന്നു സൈനിക വിഭാഗങ്ങളുടെ റാങ്കുകളുടെ ബാഡ്ജുകളുടെയും പുതിയ ഇന്ത്യന്‍ മാതൃക 1950 ജനുവരി 26-ന് അംഗീകരിച്ചു. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിരുന്ന 'കിങ്‌സ് കമ്മിഷന്‍' 1950 ജനുവരി 26ന് 'ഇന്ത്യന്‍ കമ്മിഷന്‍' എന്നാക്കി മാറ്റുകയും ചെയ്തു. പിന്നീട് വിവിധ റെജിമെന്റുകളുടെ 'കിങ് കളേഴ്‌സ്' ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ചടങ്ങില്‍വച്ച് ഒഴിവാക്കി.

എപ്പോഴാണു മൗണ്ട് ബാറ്റണ്‍ പ്രഭു ചിത്രത്തിലേക്കു വന്നത്?

സായുധ സേനയുടെ പേരുകള്‍, പതാകകള്‍, റാങ്കുകള്‍ എന്നിവയെക്കുറിച്ചുള്ള മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ വിശദമായ കുറിപ്പും മൗണ്ട് ബാറ്റന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പ്രതിരോധ മന്ത്രി ബല്‍ദേവ് സിങ്ങിനയച്ച കത്തും 1949-ലെ നാഷണല്‍ ആര്‍ക്കൈവ്‌സ് ഫയലുകലുകളിലുണ്ട്.

ലണ്ടനില്‍ വച്ച് കണ്ടുമുട്ടിയപ്പോള്‍ മൗണ്ട് ബാറ്റണ്‍ പ്രഭു നെഹ്റുവിനു കൈമാറിയതാണു കുറിപ്പെന്ന് ആര്‍ക്കൈവ്‌സ് വ്യക്തമാക്കുന്നു. 1949 മേയ് 24നു പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് അന്നത്തെ ഗവര്‍ണര്‍ ജനറല്‍ സി രാജഗോപാലാചാരിയുടെ ഓഫീസിലേക്ക് കുറിപ്പ് അയച്ചു. ഇന്ത്യ റിപ്പബ്ലിക്കായശേഷം 'ഇന്ത്യന്‍ സായുധ സേനയുടെ പേരും ചിഹ്നങ്ങളും' എന്ന വിഷയത്തിലുള്ളതാണു കുറിപ്പെന്നു അതില്‍ പറയുന്നു. കുറിപ്പ് ഗവര്‍ണര്‍ ജനറലിനു സമര്‍പ്പിക്കണമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുറിപ്പില്‍ എന്താണ് മൗണ്ട് ബാറ്റണ്‍ പ്രഭു പറഞ്ഞത്?

റിപ്പബ്ലിക്കാകുന്നതോടെ ഇന്ത്യയുടെ കരസേന, നാവികസേന, വ്യോമസേനകള്‍ പേരില്‍നിന്ന് 'റോയല്‍' എന്ന വാക്ക് ഒഴിവാക്കപ്പെടുമെന്ന് പറഞ്ഞുകൊണ്ടാണ് ആറ് പേജ് കുറിപ്പ് ആരംഭിക്കുന്നത്. 1949 മേയ് ഒന്ന് തിയതിയിലുള്ള കുറിപ്പില്‍ 'എം ഓഫ് ബി' (ബര്‍മയുടെ മൗണ്ട് ബാറ്റണ്‍) എന്ന പേരിലാണു ഒപ്പിട്ടിരിക്കുന്നത്.

'സ്‌റ്റേറ്റ്' ഓഫ് 'റിപ്പബ്ലിക്കന്‍' പോലെയുള്ള മറ്റൊരു പദവും 'റോയല്‍' എന്ന വാക്കിന് പകരമാകരുതെന്ന് മൗണ്ട് ബാറ്റണ്‍ ലോര്‍ഡ് ശക്തമായി ശിപാര്‍ശ ചെയ്തു. അത്തരമൊരു നടപടി 'ഇന്ത്യന്‍ സേനളെ കോമണ്‍വെല്‍ത്തിലെ മറ്റ് സൈന്യങ്ങളില്‍നിന്ന് മനഃശാസ്ത്രപരമായി വേര്‍തിരിക്കുന്ന ഫലമുണ്ടാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സൈനിക ചിഹ്നങ്ങളില്‍നിന്നു കിരീടം മാറ്റി പകരം 'അശോകന്റെ മൂന്ന് സിംഹങ്ങള്‍' ഉള്‍പ്പെടുത്താന്‍ അദ്ദേഹം കത്തില്‍ നിര്‍ദേശിച്ചു.

New Naval Ensign, India military flags, India military badges
മൗണ്ട് ബാറ്റന്‍ പ്രഭു. ഫൊട്ടോ: എക്‌സ്പ്രസ് ആര്‍ക്കെവ്‌സ്‌

നാവിക പതാകയുടെ കാര്യത്തില്‍, എല്ലാ കോമണ്‍വെല്‍ത്ത് നാവികസേനകളും ഒരേ പതാകയാണു വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റെഡ് ക്രോസും യൂണിയന്‍ ജാക്കുമുള്ള വലിയ വെള്ള പതാക 'വൈറ്റ് എന്‍സൈന്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. പുതിയ എന്‍സൈനില്‍ റെഡ് ക്രോസ് തുടരണമെന്നും എന്നാല്‍ യൂണിയന്‍ ജാക്കിനു പകരം ഇന്ത്യന്‍ ദേശീയ പതാക ഉപയോഗിക്കണമെന്നും കുറിപ്പില്‍ നിര്‍ദേശിച്ചു.

അതുപോലെ, വ്യോമസേനയ്ക്കുവേണ്ടി വെള്ളയും നീലയും വൃത്താകൃതികളും ഉള്‍പ്പെടുന്ന യൂണിയന്‍ ജാക്കും ചുവപ്പുമുള്ള ഇളം നീല പതാകയ്ക്കു പകരവും അദ്ദേഹം നിര്‍ദേശിച്ചു. ദേശീയപതാകയും പച്ച, വെള്ള, കാവി വൃത്താകൃതികളും ഉള്‍പ്പെടുന്ന ഇളം നീല പതാകയാണു നിര്‍ദേശിച്ചത്. ഇതു കോമണ്‍വെല്‍ത്ത് പതാകകളുമായി സാമ്യം നിലനിര്‍ത്താന്‍ ഉപകരിക്കുമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

യൂണിഫോമില്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ എന്തൊക്കെ?

നിലവിലുള്ള യൂണിഫോമുകള്‍ കഴിയുന്നത്ര മാറ്റണമെന്ന് ശക്തമായി നിര്‍ദേശിക്കുന്നു' എന്ന് അദ്ദേഹം കുറിപ്പില്‍ പറഞ്ഞു. മേജര്‍മാരുടെയും അതിനുമുകളിലുള്ള ഉദ്യോഗസ്ഥരുടെ ബാഡ്ജുകളില്‍ ധരിക്കുന്ന ക്രൗണിനു പകരം 'അശോകത്തിന്റെ മൂന്ന് സിംഹങ്ങള്‍' നല്‍കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. സ്റ്റാര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബാത്തിനു പകരം സ്റ്റാര്‍ ഓഫ് ഇന്ത്യ അല്ലെങ്കില്‍ സ്റ്റാറിന്റെ മറ്റൊരു രൂപമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനറല്‍മാരുടെ റാങ്കിലുള്ള ബാഡ്ജുകളിലെ രണ്ട് വാളുകള്‍ കുറുകെയുള്ള രൂപവും ബാറ്റണും നിലനിര്‍ത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. 'പ്രത്യേകിച്ചൊരു മാറ്റം ആഗ്രഹിക്കുന്നുവെങ്കില്‍, ബാറ്റണിനു പകരം രണ്ട് വാളുകള്‍ കുറുകെയുള്ള ഒരു രൂപം കൂടി നല്‍കാം,''അദ്ദേഹം പറഞ്ഞു.

നാവികസേനയിലെയും വ്യോമസേനയിലെയും റാങ്കുകള്‍ നിലനിര്‍ത്താന്‍ നിര്‍ദേശിച്ച അദ്ദേഹം ഇവ അന്താരാഷ്ട്രതലത്തില്‍ ഏതാണ്ട് സമാനമാണെന്നു ചൂണ്ടിക്കാട്ടി. യൂണിഫോമുകളുടെ ക്യാപ് ബാഡ്ജുകളിലും ബട്ടണുകളിലും ഏറ്റവും ചെറിയ വിശദാംശങ്ങളില്‍ അദ്ദേഹം മാറ്റങ്ങള്‍ നിര്‍ദേശിച്ചു.

മൗണ്ട് ബാറ്റന്റെ നിര്‍ദേശങ്ങളോട് ഇന്ത്യ പ്രതികരിച്ചത് എങ്ങനെ?

1949 സെപ്്റ്റംബറില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അന്നത്തെ പ്രതിരോധ മന്ത്രിക്ക് കത്തെഴുതി. കഴിയുന്നത്ര മാറ്റം വേണമെന്ന മുന്‍ ഗവര്‍ണര്‍ ജനറലിന്റെ നിര്‍ദേശങ്ങളോട് താന്‍ യോജിക്കുന്നതായി നെഹ്‌റു കത്തില്‍ പറഞ്ഞു. നാവികസേനയുടെ കാര്യത്തില്‍ മൗണ്ട് ബാറ്റണ്‍ നിര്‍ദേശിച്ച മാറ്റങ്ങളെ നെഹ്‌റു പ്രത്യേകം പരാമര്‍ശിച്ചു.

New Naval Ensign, India military flags, India military badges
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിൽ അനാച്ഛാദനം ചെയ്ത പുതിയ നാവിക പതാക

തുടര്‍ന്ന് മൗണ്ട് ബാറ്റന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതായി പറഞ്ഞുകൊണ്ട് ഗവര്‍ണര്‍ ജനറല്‍ സി രാജഗോപാലാചാരി 1949 മേയില്‍ നെഹ്റുവിനു തിരിച്ച് കത്തെഴുതി. സ്റ്റാര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബാത്ത് മാറ്റിസ്ഥാപിക്കണമെന്ന നിര്‍ദേശത്തില്‍ അദ്ദേഹം ആദ്യം അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ഹോളി ട്രിനിറ്റി അല്ലെങ്കില്‍ മൂന്ന് രാജ്യങ്ങളുടെ യുണൈറ്റഡ് കിങ്ഡം എന്നിവയെ പരാമര്‍ശിക്കുന്ന ഒരു ലാറ്റിന്‍ ലിഖിതം സ്റ്റാറിലുണ്ടെന്നും അഞ്ച് പോയിന്റ്ഡ് സ്റ്റാര്‍ ഓഫ് ഇന്ത്യ ഉചിതമായ പകരക്കാരനാകുമെന്നും വ്യക്തമാക്കി അദ്ദേഹം നെഹ്റുവിന് മറ്റൊരു കത്ത് നല്‍കി. 'അതിനാല്‍ ഡിക്കി എല്ലാം ശരിയാണ്' എന്ന വാചകത്തോടെയാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.

ഒടുവില്‍, മൗണ്ട് ബാറ്റന്റെ നിര്‍ദേശങ്ങള്‍ ഫലത്തില്‍ സ്വീകരിക്കപ്പെടുകയും 1950 ജനുവരി 26 മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.

Army Airforce Indian Navy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: