ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനായ ടിക്ടോക്, യുസി ബ്രൗസർ, ഷെയർഇറ്റ്, ക്യാംസ്കാനർ ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനാണ് തിങ്കളാഴ്ച രാത്രിയോടെ ഇന്ത്യ നിരോധിച്ചത്. നിരോധനം എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ലെങ്കിലും, ലഡാക്കിലെ അതിർത്തി വിഷയത്തിൽ ചൈനയ്ക്കുള്ള വ്യക്തമായ സന്ദേശം തന്നെയാണ് ആപ്ലിക്കേഷനുകളുടെ നിരോധനം. ജൂണ്‍ 15-ന് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മിലേറ്റു മുട്ടുകയും 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ചൈനീസ് ആപ്ലിക്കേഷനുകളുടെ നിരോധനം ഇന്ത്യ എങ്ങനെ നടപ്പാക്കി?
ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 69 എ പ്രകാരമാണ്. ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും ആത്യന്തികമായി തടസ്സമാകുന്ന വിഷയങ്ങൾ വലിയ ആശങ്കയാണെന്നും ഇതിൽ അടിയന്തര നടപടി ആവശ്യമാണെന്നും കേന്ദ്രം പറയുന്നു.
“ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും 130 കോടി ഇന്ത്യക്കാരുടെ സ്വകാര്യത പരിരക്ഷിക്കുന്നതിലും ആശങ്കയുണ്ട്. ഇത്തരം ആശങ്കകൾ നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്ന് അടുത്തിടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളുള്ള സെർവറുകളിലേക്ക് ഉപയോക്താക്കളുടെ ഡാറ്റ അനധികൃതമായി മോഷ്ടിക്കുന്നതിനും രഹസ്യമായി കൈമാറുന്നതിനുമായി ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ലഭ്യമായ ചില മൊബൈൽ ആപ്ലിക്കേഷനുകൾ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകൾ ഉൾപ്പെടെ നിരവധി ഉറവിടങ്ങളിൽ നിന്ന് വിവര സാങ്കേതിക മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.” ഇക്കാരണത്താലാണ് ആപ്ലിക്കേഷനുകൾ നിരോധിക്കുന്നതെന്ന് കേന്ദ്രം വിശദീകരിക്കുന്നു.
നിരോധനം എങ്ങനെ നിലവിൽ വരും
നെറ്റ്‌വർക്ക് സേവനദാതക്കാൾക്കുള്ള അറിയിപ്പിന് ശേഷമായിരിക്കും ആപ്ലിക്കേഷനുകളുടെ നിരോധനം നിലവിൽ വരുക. ഇതിന് പിന്നാലെ ആപ്ലിക്കേഷൻസ് തുറക്കാൻ ശ്രമിക്കുമ്പോൾ ഉപഭോക്താക്കൾക്ക് സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം അപ്ലിക്കേഷനുകളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു എന്ന സന്ദേശം കാണാൻ സാധിക്കും.
ടിക്ടോക്കും യുസി ബ്രൗസറുമുൾപ്പടെ സജീവമായ ഇന്റർനെറ്റ് കണക്ഷൻ ആവശ്യമായ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിലയ്ക്കുമ്പോഴും ഇന്റർനെറ്റ് കണക്ഷൻ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ പ്രവർത്തനം തുടർന്നേക്കാം. എന്നാൽ ക്യാംസ്കാനർ ഉൾപ്പടെയുള്ള ആപ്ലിക്കേഷനുകളുടെ കൂടുതൽ ഡൗൺലോഡ് പ്ലേ സ്റ്റോറും ആപ് സ്റ്റോറും തടയാനുള്ള സാധ്യതയുമുണ്ട്.
നിരോധനത്തിന്റെ ആഘാതം
നിരോധിച്ച ചില ആപ്ലിക്കേഷനുകൾ ഇന്ത്യൻ ഉപയോക്താക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്, പ്രത്യേകിച്ചും രാജ്യത്ത് 100 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ടിക്ടോക്. പുതിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളായ ഹലോ, ലൈക്കീ, ബിഗോ ലൈവ് പോലെയുള്ളവയ്ക്കും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഇന്ത്യയിൽ കാലുറപ്പിക്കാൻ സാധിച്ചിരുന്നു. അതിനാൽ ഈ ഉപയോക്താക്കൾക്ക് ഇപ്പോൾ പുതിയ വഴികൾ തേടേണ്ടിവരും.
ഈ പ്ലാറ്റ്ഫോമുകളിലെ ക്രിയേറ്റർമാർ പലരും ഇന്ത്യക്കാരാണ്. ഇത് ഏക വരുമാനമാർഗമായി കാണുന്നവരുമുണ്ട്. ഇത്തരം ആപ്ലിക്കേഷനുകളുടെ ഇന്ത്യൻ ഓഫീസുകളും അടയ്ക്കേണ്ടി വരുമെന്നതിനാൽ ഇവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടും.