scorecardresearch

അവസാനിക്കാത്ത പ്രഹസനങ്ങള്‍; ഇന്ത്യയിലെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ ഹ്രസ്വ ചരിത്രം

റിസോര്‍ട്ട് രാഷ്ട്രീയം നിയമസഭകളുടെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഈ മാസം ആദ്യം, രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജസ്ഥാനിലെ 70 കോണ്‍ഗ്രസ് എം എല്‍ എമാരെ ഉദയ്പൂരിലെ ഒരു റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു

Maharashtra, Shiv Sena, Eknath Shinde, Resort politics

നാല് ദിവസമായി രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയനാടകത്തിന്റെ കേന്ദ്രബിന്ദുവാണ് ഗുവാഹതിയിലെ ഒരു ഹോട്ടല്‍. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേനയിലെ, മുഖ്യന്ത്രി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ വിമത നീക്കം നടത്തിയ ഭൂരിപക്ഷം എം എല്‍ എമാരും മുംബൈയിലെ രാഷ്ട്രീയ പ്രക്ഷുബ്ധതയില്‍നിന്നുമാറി ഈ ഹോട്ടലില്‍ കഴിയുകയാണ്.

ശിവസേനയില്‍നിന്നുള്ള 40 പേര്‍ ഉള്‍പ്പെടെ 50 എം എല്‍ എമാര്‍ തനിക്കൊപ്പമുണ്ടെന്നാണു വിമത നേതാവായ മഹാരാഷ്ട്ര നഗരവികസന, പൊതുമരാമത്ത് വമന്ത്രി ഏകനാഥ് ഷിന്‍ഡെ വെള്ളിയാഴ്ച അവകാശപ്പെട്ടത്. വിമതക്കൂട്ടം 22ന് അസമിലെ ഗുവാഹതിയിലേക്കു പറക്കുന്നതിനു മുമ്പ് ഷിന്‍ഡെയും ഈ എം എല്‍ എമാരില്‍ പലരും ബി ജെ പി തന്നെ ഭരിക്കുന്ന ഗുജറാത്തിലെ സൂറത്തില്‍ രണ്ട് രാത്രി ചെലവഴിച്ചിരുന്നു.

നിലവിലെ സാഹചര്യം പല തരത്തില്‍ അസാധാരണമാണ്. ഉദാഹരണത്തിന്, പാര്‍ട്ടി ഒന്നാകെ തന്റെ മൂക്കിനു താഴെനിന്ന് കവര്‍ന്നതിന്റെ അപകടത്തിലാണ് താക്കറെ. എന്നാല്‍ റിസോര്‍ട്ട് രാഷ്ട്രീയം രാജ്യത്തെ ഏതെങ്കിലും പാര്‍ട്ടിക്കോ സംസ്ഥാനത്തിനോ പുതിയതോ അസാധരണമായതോ അല്ല.

കൂട്ടുകക്ഷി സര്‍ക്കാരുകള്‍ സാധാരണമായതോടെ, 1980-കള്‍ മുതലെങ്കിലും റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങള്‍ വീണ്ടും വീണ്ടും രാജ്യം കണ്ടു. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടി എം എല്‍ എമാരെ കൂടെ നിര്‍ത്താന്‍ ഇത് സാധാരണയായി പ്രയോഗിക്കപ്പെടുന്നു. എം എല്‍ എ മാര്‍ എതിരാളികളുമായോ ഗ്രൂപ്പുകളുമായോ പിന്നണിയില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമെന്ന ഭയവും ഇതിനു പിന്നിലുണ്ട്.

Also Read: സ്‌കൂളുമില്ല ആശുപത്രിയുമില്ല, ഷിൻഡെയുടെ ഗ്രാമത്തിലുള്ളത് രണ്ട് ഹെലിപാഡുകൾ

ഒരു പാര്‍ട്ടിയിലോ സംസ്ഥാനത്തിലോ നേതൃപോരാട്ടങ്ങള്‍ ഉണ്ടാകുമ്പോഴും സഭയിലെ അംഗസംഖ്യ പ്രത്യേകിച്ച് ഒരു പാര്‍ട്ടിക്കും അനുകൂലമാകാതിരിക്കുമ്പോഴും റിസോര്‍ട്ട് നാടകം പലപ്പോഴും സംഭവിക്കാറുണ്ട്.

എന്നാല്‍ റിസോര്‍ട്ട് രാഷ്ട്രീയം നിയമസഭകളുടെ കാര്യത്തില്‍ മാത്രം ഒതുങ്ങുന്നില്ല. ഈ മാസം ആദ്യം, രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി രാജസ്ഥാനിലെ 70 കോണ്‍ഗ്രസ് എം എല്‍ എമാരെ ഉദയ്പൂരിലെ ഒരു റിസോര്‍ട്ടിലേക്കു മാറ്റിയിരുന്നു. ഐതിരാളികളുടെ ചാക്കിട്ടുപിടിത്തം പ്രതിരോധിക്കുന്നതിനായിരുന്നു ഈ നീക്കം. രാജസ്ഥാനിലെ നാലില്‍ മൂന്ന് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു. ഇതിനെമുഖ്യമന്ത്രി അശോക് ഗെലോട്ട് ‘ജനാധിപത്യത്തിന്റെ വിജയം’ എന്നാണ് വിശേഷിപ്പിച്ചത്.

ഇത്തരം സംഭവങ്ങളില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്കു സമ്മിശ്ര ഫലങ്ങള്‍ നല്‍കിയ രാജ്യത്തെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ ഹ്രസ്വ ചരിത്രം വിവിധ വര്‍ഷങ്ങളിലൂടെ ഇതാ.

2022 മാര്‍ച്ച്: ഗോവയില്‍ വിഫലമായ കോണ്‍ഗ്രസ് മുന്നൊരുക്കം

അടുത്തിടെ തിരഞ്ഞെടുപ്പ് അഞ്ച് സംസ്ഥാനങ്ങളില്‍ ഗോവയിലും ഉത്തരാഖണ്ഡിലും കടുത്ത മത്സരമാണ് നടന്നത്. ഫലം വരുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് തങ്ങളുടെ നേതാക്കളെ വടക്കന്‍ ഗോവയിലെ റിസോര്‍ട്ടിലേക്കു മാറ്റി. നേതാക്കള്‍ ”ജന്മദിന ആഘോഷങ്ങളുടെ പരമ്പര”യില്‍ പങ്കെടുക്കുന്നുവെന്നാണ് ഇതുസംബന്ധിച്ച് പറഞ്ഞത്.

Also Read: വിമാനക്കൂലി മാത്രം 50 ലക്ഷത്തിലേറെ; ഏകനാഥ് ഷിന്‍ഡെയുടേത് കാശ് പൊടിച്ച ‘ഓപ്പറേഷന്‍’

ഇത്രയൊക്കെ മുന്‍കരുതല്‍ നടത്തിയിട്ടും ഫലം കോണ്‍ഗ്രസിനു നിരാശയാണു സമ്മാനിച്ചത്. 40 സീറ്റുകളില്‍ ഇരുപതും നേടിയ ബി ജെ പി സുഖകരമായി വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ചു. 2017-ല്‍, സമാനമായ കടുത്ത പോരാട്ടത്തിലും ബി ജെ പിക്കായിരുന്നു നേട്ടം. അന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരിട്ടും കോണ്‍ഗ്രസിനു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ഒന്നിലധികം എം എല്‍ എമാര്‍ ബി ജെ പിയിലേക്കു കൂടുമാറുകയും ചെയ്തു.

2020 ജൂലൈ: മധ്യപ്രദേശ് ആവര്‍ത്തിക്കുന്നത് തടഞ്ഞ് രാജസ്ഥാന്‍ കോണ്‍ഗ്രസ്

കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള മധ്യപ്രദേശ് സര്‍ക്കാരിന്റെ പതനത്തിലേക്കു നയിച്ച അന്നത്തെ കോണ്‍ഗ്രസ് എംഎല്‍എ ജ്യോതിരാദിത്യ സിന്ധ്യയുടെ സമാനമായ കലാപത്തിനു തൊട്ടുപിന്നാലെ, രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് അതൃപ്തിയുടെ ലക്ഷണങ്ങള്‍ കാണിച്ചു. തുടര്‍ന്ന് കൂറുമാറ്റം തടയാനായി കോണ്‍ഗ്രസ് തങ്ങളുടെ എം എല്‍ എമാരെ സംസ്ഥാനത്തെ ഫെയര്‍മോണ്ട് ഹോട്ടലില്‍ വിളിച്ചുകൂട്ടി.

ഡല്‍ഹിയിലായിരുന്ന പൈലറ്റിനെ അനുകൂലിക്കുന്ന എം എല്‍ എമാര്‍ പിന്നീട് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ റിസോര്‍ട്ടിലേക്കു മാറി. നാടകത്തിന്റെ അവസാനം അധികാരത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തരംതാഴ്ത്തിയപ്പോള്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടര്‍ന്നു.

2020 മാര്‍ച്ച്: രാജസ്ഥാന്‍ എം എല്‍ എമാര്‍ റിസോര്‍ട്ടിലേക്ക്, സര്‍ക്കാര്‍ വീണു

രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതോടെ, എം എല്‍ എമാര്‍ ബിജെപി ഭരിക്കുന്ന കെര്‍ണാടകത്തിലെ ബെംഗളൂരു പ്രസ്റ്റീജ് ഗോള്‍ഫ് ക്ലബ്ബിലേക്കു നീങ്ങി. കമല്‍നാഥ് സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ട. കൂറുമാറിയ എം എല്‍ എമാരുടെ പിന്തുണയോടെ ബി ജെ പിയിലെ ശിവരാജ് സിങ് ചൗഹാന്‍ നാലാം തവണ മുഖ്യമന്ത്രിയായി. ബി.ജെ.പിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യ പിന്നീട് രാജ്യസഭയിലേക്കുെ തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോള്‍ കേന്ദ്ര വ്യോമയാന മന്ത്രിയാണ്. അദ്ദേഹത്തിന്റെ അന്തരിച്ച പിതാവ് മാധവറാവു സിന്ധ്യ ഒരുകാലത്ത് ഇതേ വകുപ്പിന്റെ മന്ത്രിയായിരുന്നു.

2019: മഹാരാഷ്ട്രയില്‍ ബി ജെ പിയെ പുറത്തിറത്തിരുത്തി ത്രികക്ഷി സഖ്യം

ശിവസേനയുടെ നിലവിലെ പ്രതിസന്ധിക്ക് അതിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ രൂപീകരണത്തിലേക്കു നയിച്ച സംഭവങ്ങളുമായി സാമ്യമുണ്ടെന്നതാണു ശ്രദ്ധേയം. ദീര്‍ഘകാലമായി ബി ജെ പി സഖ്യകക്ഷിയായിരുന്ന ശിവസേന പിരിഞ്ഞ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്-എന്‍ സി പി സഖ്യവുമായി കൈകോര്‍ക്കുകയായിരുന്നു.

നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ടുള്ള കക്ഷികളുടെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ വിധി വരുന്നതിന്റെ തലേന്ന്, ശിവസേന-എന്‍ സി പി-കോണ്‍ഗ്രസ് എം എല്‍ എമാരുടെ വലിയ സംഘം ശക്തി തെളിയിക്കാനായി മുംബൈയിലെ ഹോട്ടലില്‍ ഒത്തുകൂടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗസംഖ്യ തങ്ങള്‍ക്കുണ്ടെന്ന സൂചന നല്‍കി.

2000: നിതീഷിനെ പ്രതിരോധിക്കാന്‍ അവസാനത്തെ ആയുധം പ്രയോഗിച്ച് കോണ്‍ഗ്രസും ആര്‍ ജെ ഡിയും

വേണ്ടത്ര അംഗബലം ഇല്ലാതിരുന്നിട്ടും ബിഹാറില്‍ നിതീഷ് കുമാറിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ലാലു പ്രസാദ് യാദവിന്റെ ആര്‍ ജെ ഡി ഏറ്റവും വലിയ കക്ഷിയാണെന്നിരിക്കെയായിരുന്നു ഇത്. വരാനിരിക്കുന്നതെന്താണെന്ന് മനസിലാക്കിയ കോണ്‍ഗ്രസും ആര്‍ ജെ ഡിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ തങ്ങളുടെ ചില എം എല്‍ എമാരെ പട്‌നയിലെ ഹോട്ടലിലേക്കു മാറ്റി. വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് നിതീഷ് കുമാര്‍ രാജിവെച്ചു, ഒടുവില്‍ ആര്‍ ജെ ഡി നേതാവും ലാലുപ്രസാദിന്റെ ഭാര്യയുമായ റാബ്രി ദേവി ബിഹാറിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.

1984, 1995: റിസോര്‍ട്ടില്‍ നൃത്തം ചെയ്ത് ആന്ധ്ര എം എല്‍ എമാര്‍

ആന്ധ്രാപ്രദേശില്‍, 1984-ല്‍ സംസ്ഥാന ധനമന്ത്രിയായിരുന്ന നാദേന്ദല ഭാസ്‌കര റാവു കോണ്‍ഗ്രസ് പിന്തുണയോടെ തെലുങ്കുദേശം പാര്‍ട്ടി മുഖ്യമന്ത്രി എന്‍ ടി ആറിന്റെ സര്‍ക്കാരിനെ അെട്ടിമറിച്ചു. സിനിമാ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കെ രാഷ്ട്രീയത്തിലെത്തി മുഖ്യമന്ത്രിയായ എന്‍ ടി ആര്‍ രാജ്യത്തിനു പുറത്തായിരുന്നു സന്ദര്‍ഭത്തിലായിരുന്നു ഈ നീക്കം. ഭാസ്‌കര റാവുവിനെ മുഖ്യമന്ത്രിയായി ഗവര്‍ണര്‍ അവരോധിച്ചു.

ഹൃദയശസ്ത്രക്രിയയ്ക്കായി അമേരിക്കയില്‍ പോയതൊയിരുന്നു എന്‍ ടി ആര്‍. അവിടെിന്നുകൊണ്ട് അദ്ദേഹം നൂറ്റി അറുപതോളം എം എല്‍ എമാരെ തന്റെ സ്റ്റുഡിയോയില്‍ മതിയായ സൗകര്യങ്ങളോടെ പാര്‍പ്പിച്ച് സുരക്ഷിതമാക്കി. എം എല്‍ എമാരുടെ വിനോദത്തിനായി എന്‍ടിആറിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒടുവില്‍ ഭാസ്‌കര റാവു സര്‍ക്കാര്‍ വീഴുകയും എന്‍ ടി ആര്‍ അധികാരത്തില്‍ തിരിച്ചെത്തുകയും ചെയ്തു.

1995-ല്‍ എന്‍ ടി ആറിനെ, മകളുടെ ഭര്‍ത്താവ് എന്‍ ചന്ദ്രബാബു നായിഡു പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ ആഗ്രഹിച്ചു. ടി ഡി പി പിടിച്ചെടുക്കാനായി നായിഡു എന്‍ ടി ആര്‍ വിശ്വസ്തരെ ഹൈദരാബാദിലെ വൈസ്രോയ് ഹോട്ടലിലേക്ക് അയച്ചു. ആ എംഎല്‍എമാരില്‍ ഒരാള്‍ പിന്നീട് കാര്‍ഡ് കളിക്കുന്നതും തെലുങ്ക് പാട്ടുകള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതും ഹോട്ടല്‍ ജീവനക്കാര്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുന്നതുമായ സംഭവങ്ങളുണ്ടായി. ഒടുവില്‍ നായിഡു മുഖ്യമന്ത്രിയായി.

1983: സര്‍ക്കാര്‍ പിരിച്ചുവിടുന്നത് തടയാന്‍ രാമകൃഷ്ണ ഹെഗ്ഡെയുടെ നീക്കം

നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമായിരുന്ന കര്‍ണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെ തന്റെ സര്‍ക്കാരിനെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പിരിച്ചുവിടുന്നതില്‍നിന്ന് സംരക്ഷിക്കാന്‍ ശ്രമിച്ചു. 1983ലെയും 1985ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം നേടിയ വിജയം സംസ്ഥാനത്തെ ജനതാ പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളികളെ ആശങ്കയിലാക്കിയിരുന്നു. നിയമസഭാ വിശ്വാസ വോട്ടെടുപ്പിനുെ തൊട്ടുമുന്നോടിയായി കൂറുമാറ്റത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനായി 80 എം എല്‍ എമാരെ ബെംഗളൂരുവിനടുത്തുള്ള ആഡംബര റിസോര്‍ട്ടിലേക്കു മാറ്റി.

Also Read: എന്താണ് കൂറുമാറ്റ നിരോധന നിയമം? ഷിൻഡെയ്ക്ക് എങ്ങനെ അതിൽനിന്നും രക്ഷപ്പെടാൻ കഴിയും

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: History resort politics shiv sena eknath shinde

Best of Express