കഴിഞ്ഞ വർഷം ഡിസംബറിൽ, കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര മന്ത്രാലയങ്ങൾ ദേശീയ ക്ഷീര വികസന ബോർഡ് (എൻഡിഡിബി) വഴി യൂത്ത് റൂറൽ എന്റർപ്രണർ ഫൗണ്ടേഷന് (വൈആർഇഎഫ്) രണ്ടു കോടി രൂപ സബ്‌സിഡിയായി അനുവദിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസുമായി(പിഎംഒ) അടുത്ത ബന്ധമുണ്ടെന്ന് ചമഞ്ഞ് തട്ടിപ്പ് നടത്തിയ സഞ്ജയ് പ്രകാശ് റായ് ഷെർപുരിയയുടെ കമ്പനിയായിരുന്നു ഇത്.
പ്രധാനമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഫൊട്ടൊ ഉപയോഗിച്ച് അവരുമായി അടുത്ത ബന്ധമുണ്ടെന്ന് മറ്റുള്ളവരെ തെറ്റിധരിപ്പിച്ച സഞ്ജയ് യെ ഉത്തർപ്രദേശ് ടാസ്ക് ഫോഴ്സ് (എസ്‌ടിഎഫ്) ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് വ്യാജരേഖ ചമച്ച് ആളുകളിൽ നിന്നും സംഘടനകളിൽ നിന്നും കോടിക്കണക്കിന് പണം കൈപ്പറ്റിയെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം, 2019 ഒക്ടോബർ 30നാണ് വൈആർഇഎഫ് പ്രവർത്തനം ആരംഭിച്ചത്. സംയോജിപ്പിച്ചത്. വാരാണസിയിൽ ഇതിനൊരു ഓഫീസ് ഉണ്ടെങ്കിലും റായിയുടെ ജന്മനാടായ ഗാസിപൂരിൽ നിന്നാണാണ് അത് പ്രവർത്തിക്കുന്നത്. ഗ്യാരണ്ടിയിൽ പരിമിതപ്പെടുത്തിയിരിക്കുന്ന കമ്പനിയായ വൈആർഇഎഫിൽ റായി ഒരു സ്ഥാനവും വഹിക്കുന്നില്ല. റായ് ആണ് ഇത് നടത്തുന്നതെന്ന് കേസിന്റെ എഫ്‌ഐആറിൽ യുപി പൊലീസ് അവകാശപ്പെടുന്നു.
എന്താണ് ഗ്യാരണ്ടിപ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്ന കമ്പനി?
ഗ്യാരന്റി പ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്ന ഒരു കമ്പനിയെന്നാൽ, കമ്പനിയ്ക്ക് പാപ്പരത്വം സംഭവിച്ചാൽ അത് നടത്തുന്നവർ കമ്പനി സ്ഥാപിക്കുമ്പോൾ നൽകുമെന്ന് ഉറപ്പുനൽകിയ തുക മാത്രം നൽകിയാൽ മതി.
ലളിതമായി പറഞ്ഞാൽ, അത്തരമൊരു കമ്പനിക്ക് ഓഹരിയുടമകൾ ഉണ്ടാകില്ല. എന്നാൽ അംഗങ്ങൾ അല്ലെങ്കിൽ ഗ്യാരന്റുകൾ എന്ന് വിളിക്കപ്പെടുന്ന ഒരു കൂട്ടം ആളുകളുടെ ഉടമസ്ഥതയിലുള്ളതാണിവ. കമ്പനി രൂപീകരിക്കാൻ തീരുമാനിക്കുമ്പോൾ ഈ അംഗങ്ങൾ ഒരു നിശ്ചിത തുക നൽകുമെന്ന് വാഗ്ദാനം ചെയ്യുന്നു. കമ്പനി പരാജയപ്പെട്ടാൽ അവരുടെ ബാധ്യത ഈ തുകയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു.
സാധാരണയായി, ചാരിറ്റബിൾ ഓർഗനൈസേഷനുകളും നോൺ പ്രൊഫിറ്റ് സ്ഥാപനങ്ങളുമാണ് ഇത്തരത്തിൽ ആരംഭിക്കുന്നത്. കമ്പനി സമ്പാദിക്കുന്ന ലാഭം ബിസിനസിലേക്ക് വീണ്ടും നിക്ഷേപിക്കുന്നു. അംഗങ്ങൾക്കോ ഗ്യാരന്റർമാർക്കോ കമ്പനിയുടെ പേരിൽ സംഭാവനകളും ഫണ്ടുകളും തേടാം പക്ഷേ അത് പരാജയപ്പെട്ടാൽ, ആ തുക ഇവർ നൽകേണ്ടി വരില്ല.
സഞ്ജയ് നടത്തിയ കമ്പനി
സോഷ്യൽ മീഡിയ വഴി താൻ പ്രമോട്ട് ചെയ്തിരുന്ന യൂത്ത് റൂറൽ എന്റർപ്രണർ ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിൽ ജനുവരി 21ന് അഞ്ച് കോടിയും 23ന് ഒരു കോടിയും ലഭിച്ചതായി ചോദ്യം ചെയ്യലിൽ സഞ്ജയ് പൊലീസിനോട് സമ്മതിച്ചതായി എഫ്‌ഐആറിൽ പറയുന്നു. വ്യവസായി ഗൗരവ് ഡാൽമിയയുടെ ഡാൽമിയ ഫാമിലി ട്രസ്റ്റ് ഓഫീസിൽ നിന്നാണ് ഈ പണം ലഭിച്ചതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ആറ്- ഏഴ് വർഷമായി ചാരിറ്റി സംഘടനകൾക്കായി ഡാൽമിയ ഗ്രൂപ്പ് 100 കോടിയിലധികം രൂപ സംഭാവന നൽകിയിട്ടുണ്ടെന്ന് ട്രസ്റ്റ് ഓഫീസുമായി അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. യൂത്ത് റൂറൽ എന്റർപ്രണർ ഫൗണ്ടേഷൻ സഞ്ജയ് പരിചയപ്പെടുത്തിയെങ്കിലും ഔപചാരികമായി അതുമായി ബന്ധമില്ലെന്നാണ് പറഞ്ഞിരുന്നത്.
ഇത് കൂടാതെ 2022 ഡിസംബർ ഒന്നിന് മൃഗസംരക്ഷണ & ക്ഷീരോൽപാദന വകുപ്പ് വൈആർഇഎഫിന് നൽകിയ കത്ത് ഇന്ത്യൻ എക്സ്പ്രസ് വിലയിരുത്തുന്നു. രാഷ്ട്രീയ ഗോകുൽ മിഷന്റെ കീഴിൽ 5.85 കോടി രൂപയുടെ ബ്രീഡ് മൾട്ടിപ്ലിക്കേഷൻ ഫാം (ബിഎംഎഫ്) സ്ഥാപിക്കാനുള്ള കമ്പനിയുടെ നിർദ്ദേശത്തിന് മൃഗസംരക്ഷണ & ക്ഷീരോൽപാദന വകുപ്പ് അംഗീകാരം നൽകി എന്നതാണ് ഇതിൽ പറഞ്ഞിരുന്നത്. ഇതിൽ എൻഡിഡിബി വഴി സബ്‌സിഡി ഇനത്തിൽ രണ്ട് കോടി രൂപ ധനസഹായമായി നൽകാനും വകുപ്പ് അംഗീകാരം നൽകി.
പദ്ധതിക്ക് മന്ത്രാലയം അംഗീകാരം നൽകിയതിന് ശേഷം, ഫിസിക്കൽ വെരിഫിക്കേഷനായി എൻഡിഡിബി വൈആർഇഎഫിനെ ബന്ധപ്പെടുകയും വായ്പയുടെ ആദ്യ ഗഡു ബാങ്ക് അനുവദിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ ഫൗണ്ടേഷൻ നാളിതുവരെ പ്രതികരിച്ചിട്ടില്ലെന്ന് എൻഡിഡിബി വൃത്തങ്ങൾ പറഞ്ഞു.
ഐപിസി സെക്ഷൻ 420 (വഞ്ചന), 467 ( വ്യാജസെക്യൂരിറ്റി, വിൽപ്പത്രം മുതലായവ ), 468 (വഞ്ചനയ്‌ക്കായി വ്യാജരേഖ ചമയ്ക്കൽ), 469 (പ്രശസ്‌തിക്ക് ദോഷം വരുത്തുന്നതിനായി വ്യാജരേഖ ചമയ്‌ക്കൽ), ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് എന്നിവ പ്രകാരമാണ് സഞ്ജയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.