/indian-express-malayalam/media/media_files/uploads/2021/08/Nirmala-Sitharaman-finance-minister-explainde.jpg)
രാജ്യത്ത് നിലവിലുള്ള പൊതുമേഖലാ പദ്ധതികളിൽ സ്വകാര്യ മേഖലയെ പങ്കാളികളാക്കുകയും അവർക്ക് റവന്യൂ അവകാശങ്ങൾ കൈമാറുകയും ചെയ്യുന്ന ദേശീയ ധനസമ്പാദന പൈപ്പ്ലൈൻ (എൻഎംപി) കേന്ദ്രസർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ഈ പദ്ധതികളിന്മേൽ സ്വകാര്യ പങ്കാളികൾക്ക് ഉടമസ്ഥാവകാശം നൽകാത്ത തരത്തിലായിരിക്കും എൻഎംപി പ്രകാരമുള്ള പങ്കാളിത്തം. ഒപ്പം ഇതിൽനിന്ന് ലഭിക്കുന്ന പണം രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കുമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം പറയുന്നു. ആറ് ലക്ഷം കോടിയോളം രൂപ ഈ മാർഗത്തിലൂടെ സമ്പാദിക്കാനാവുമെന്നാണ് മന്ത്രാലയം പറയുന്നത്.
ധനസമ്പാദനത്തിന് വ്യക്തമായ ചട്ടക്കൂട് നൽകാനും നിക്ഷേപകർക്ക് താൽപര്യം ജനിപ്പിക്കാൻ സാധ്യതയുള്ള ആസ്തികളുടെ ഒരു പട്ടിക നൽകാനുമാണ് എൻഎംപി പ്രഖ്യാപിച്ചതെന്ന് മന്ത്രാലയം പറയുന്നു.
ഇവ ബ്രൗൺഫീൽഡ് (നേരത്തെ നിർമിക്കപ്പെട്ട) ആസ്തികളാണെന്ന് സർക്കാർ ഊന്നിപ്പറയുന്നു. അതിനാൽ നിർവ്വഹണ അപകടസാധ്യതകളിൽ നിന്ന് ഇവ മുക്തമാണെന്നും മന്ത്രാലയം പറയുന്നു. അതിനാൽ ഇവയിൽ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാം എന്നും മന്ത്രാലയം അഭിപ്രായപ്പെടുന്നു.
എന്താണ് ധനസമ്പാദനം?
ഒരു ധനസമ്പാദന ഇടപാടിൽ, സർക്കാർ അടിസ്ഥാനമായി ചെയ്യുന്നത് ധനസമ്പാദനത്തിനുപയോഗിക്കാവുന്ന പദ്ധതികളുടെയോ അടിസ്ഥാന സൗകര്യങ്ങളുടെയോ ധന സമ്പാദന അവകാശം ഒരു നിശ്ചിത കാലത്തേക്ക് സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുകയും അതിന് പകരമായി പണം വാങ്ങുകയുമാണ്. ഉദാഹരണത്തിന്, റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകളും (REITs) അടിസ്ഥാന സൗകര്യ നിക്ഷേപ ട്രസ്റ്റുകളും (InvITs) റോഡ് വൈദ്യുതി മേഖലകളിലെ ആസ്തികൾ ധനസമ്പാദനത്തിന് ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളാണ്.
Read More: ആഭ്യന്തര വിമാന യാത്ര; ഓരോ സംസ്ഥാനങ്ങളിലെയും വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങൾ അറിയാം
നിക്ഷേപകർക്ക് ദ്വിതീയ വിപണികളിലൂടെ പണലഭ്യത നൽകിക്കൊണ്ട് ഇവ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലും പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവ ഘടനാപരമായ ധനകാര്യ വാഹനങ്ങളാണെങ്കിലും, പിപിപി (പൊതു സ്വകാര്യ പങ്കാളിത്തം) അടിസ്ഥാനത്തിലുള്ള മറ്റ് ധനസമ്പാദന മാതൃകകളും ഇവയിൽ ഉൾപ്പെടുന്നു.
ഓപ്പറേറ്റ് മെയിന്റൈൻ ട്രാൻസ്ഫർ (OMT), ടോൾ ഓപ്പറേറ്റ് ട്രാൻസ്ഫർ (TOT) ഓപ്പറേഷൻ മെയിന്റനൻസ് ആൻഡ് ഡെവലപ്മെന്റ് (OMD) തുടങ്ങിയവയാണ് ഇവ. ഇതിൽ ഒഎംടി , ടിഒടി എന്നിവ ഹൈവേകളുടെ കാര്യത്തിലും ഒഎംഡി വിമാനത്താവളങ്ങളുടെ കാര്യത്തിലും ഉപയോഗിക്കുന്നു.
ധനസമ്പാദനം രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനായി കൂടുതൽ പണം കണ്ടെത്താനാണ് ഉപയോഗിക്കുന്നതെന്നും ഇതിനായി സർക്കാർ ഉടമസ്ഥാവകാശം കൈമാറാതെ സ്വകാര്യ പങ്കാളിത്തത്തിന്റെ നൂതന മാർഗങ്ങൾ പര്യവേക്ഷണം ചെയ്യുമെന്നും ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.
"ഇവിടെ ഭൂമിയുടെ കാര്യം ഒന്നുമില്ല, ഈ എൻഎംപി മുഴുവൻ ഇതിനകം തന്നെ നിക്ഷേപങ്ങൾ നടത്തിയിട്ടുള്ള ബ്രൗൺഫീൽഡ് പ്രോജക്റ്റുകളെക്കുറിച്ചാണ്. അതിനാൽ ഇതിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുന്നതിലൂടെ നിങ്ങൾക്ക് അത് മികച്ച രീതിയിൽ ധനസമ്പാദനം നടത്താനും അടിസ്ഥാന സൗകര്യ നിർമാണത്തിൽ കൂടുതൽ നിക്ഷേപം ഉറപ്പാക്കാനും കഴിയും, ”അവർ പറഞ്ഞു.
സർക്കാരിന്റെ പദ്ധതി എന്താണ്?
ധനസമ്പാദനത്തിന് വിനിയോഗിക്കാനുദ്ദേശിക്കുന്ന ആസ്തികളിൽ 66 ശതമാനവും റോഡ്, റെയിൽവേ, ഊർജ മേഖലകളിൽ നിന്നുള്ള ആസ്തികളാണ്.
Read More: മലബാര്‍ കലാപം ഇപ്പോഴും വിവാദത്തിലാകുന്നത് എന്തുകൊണ്ട്?
ടെലികോം, ഖനനം, വ്യോമയാനം, തുറമുഖങ്ങൾ, പ്രകൃതിവാതകം, പെട്രോളിയം ഉൽപന്ന പൈപ്പ്ലൈനുകൾ, വെയർഹൗസുകൾ, സ്റ്റേഡിയങ്ങൾ എന്നിവയാണ് ശേഷിക്കുന്ന ആസ്തികൾ. വാർഷിക മൂല്യത്തിന്റെ അടിസ്ഥാനത്തിൽ, 0.88 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 15% ആസ്തികൾ നടപ്പു സാമ്പത്തിക വർഷത്തിൽ ഈ വർഷം വിൽക്കാൻ വിഭാവനം ചെയ്യപ്പെടുന്നു.
2019 ഡിസംബറിൽ പ്രഖ്യാപിച്ച 100 ലക്ഷം കോടി രൂപയുടെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈനുമായി എൻഎംപി സഹകരിച്ച് പ്രവർത്തിപ്പിക്കും. ധനസമ്പാദനത്തിലൂടെ സമാഹരിക്കാനാകുന്ന തുക, എൻഐപിയുടെ കീഴിലുള്ള 43 ലക്ഷം കോടി രൂപയുടെ കേന്ദ്രത്തിന്റെ 14 ശതമാനത്തിലേക്ക് വിനിയോഗിക്കും.
ആസ്തികളുടെ പട്ടിക
26,700 കിലോമീറ്റർ റോഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, ട്രെയിനുകളുടെ പ്രവർത്തനങ്ങൾ, ട്രാക്കുകൾ, 28608 സികെടി കെഎം മൂല്യമുള്ള പവർ ട്രാൻസ്മിഷൻ ലൈനുകൾ, 6 ജിഡബ്ല്യു ജലവൈദ്യുതി, സൗരോർജ്ജ ആസ്തികൾ, 2.86 ലക്ഷം കിലോമീറ്റർ ഫൈബർ ആസ്തികൾ, ടെലികോം മേഖലയിലെ 14917 ടവറുകൾ , 8154 കിലോമീറ്റർ പ്രകൃതിവാതക പൈപ്പ് ലൈനുകളും 3930 കിലോമീറ്റർ പെട്രോളിയം ഉൽപന്ന പൈപ്പ് ലൈനുകളും എന്നിവ എൻഎംപി പട്ടികയിലെ ആസ്തികളിൽ ഇവ ഉൾപ്പെടുന്നു.
റോഡ് മേഖലയിൽ, സർക്കാർ ഇതിനകം 17,000 കോടി രൂപ വിലമതിക്കുന്ന 1400 കിലോമീറ്റർ ദേശീയപാത ധന സമ്പാദനത്തിന് വിനിയോഗിച്ച് കഴിഞ്ഞു. പവർഗ്രിഡ് ഇൻവൈറ്റ് വഴി മറ്റൊരു 7700 കോടി രൂപയും സമാഹരിച്ചിരുന്നു.
റോഡുകളും വൈദ്യുതി പദ്ധതികളും കൂടാതെ, 15 റെയിൽവേ സ്റ്റേഷനുകൾ, 25 വിമാനത്താവളങ്ങൾ, നിലവിലുള്ള എയർപോർട്ടുകളിലെ കേന്ദ്രസർക്കാർ വിഹിതം, 160 കൽക്കരി ഖനന പദ്ധതികളിലെ കേന്ദ്ര സർക്കാരിന്റെ ഓഹരികൾ, ഒമ്പത് മേജർതുറമുഖങ്ങളിലെ 31 പദ്ധതികൾ, 210 ലക്ഷം മെട്രിക് ടൺ വെയർഹൗസിംഗ് ആസ്തികൾ, രണ്ട് ദേശീയ സ്റ്റേഡിയങ്ങൾ, രണ്ട് പ്രാദേശിക സ്പോർട്സ് കേന്ദ്രങ്ങൾ എന്നിവ ധനസമ്പാദനത്തിന് വിധേയമാകുന്നവയിൽ ഉൾപ്പെടുന്നു. ഐടിഡിസി ഹോട്ടലുകൾ ഉൾപ്പെടെ സർക്കാരിന്റെ വിവിധ ഹോസ്പിറ്റാലിറ്റി ആസ്തികളുടെ പുനർവികസനം വഴി 15,000 കോടി രൂപ വരുമാനവും പ്രതീക്ഷിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.