/indian-express-malayalam/media/media_files/uploads/2023/06/udit-mishra.jpg)
എക്സ്പ്രസ് ഫൊട്ടൊ/ പ്രേം നാഥ് പാണ്ഡേ
കഴിഞ്ഞ ആഴ്ച 2023ലെ ആഗോള അടിമത്ത സൂചിക പ്രസിദ്ധീകരിച്ചു. അതനുസരിച്ച്, 2021 ലെ ഏത് ദിവസമെടുത്താലും 50 ദശലക്ഷം ആളുകൾ "ആധുനിക അടിമത്തത്തിൽ" ജീവിക്കുന്നു. ഈ 50 ദശലക്ഷത്തിൽ 28 ദശലക്ഷം പേർ നിർബന്ധിത ജോലിയും 22 ദശലക്ഷം നിർബന്ധിത വിവാഹത്തിൽനിന്നും യാതന അനുഭവിക്കുന്നു. ഈ 50 ദശലക്ഷത്തിൽ 12 ദശലക്ഷം കുട്ടികളാണ്. "ആധുനിക അടിമത്തം" എന്ന പദത്തിന് നിർദ്ദിഷ്ട നിർവചനമുണ്ട്.
എന്താണ് ആധുനിക അടിമത്തം?
ഭീഷണി, അക്രമം, സമ്മർദ്ദം , തെറ്റിദ്ധരിപ്പിക്കൽ, അധികാര ദുർവിനിയോഗം എന്നിങ്ങനെയുള്ള രീതികളിലൂടെ ഒരു വ്യക്തിക്ക് നിരസിക്കാനോ ഉപേക്ഷിക്കാനോ കഴിയാത്ത ചൂഷണത്തിനിരയാകുന്ന സാഹചര്യമാണ് "ആധുനിക അടിമത്തം" എന്ന് സൂചികയിൽ പറയുന്നു. നിർബന്ധിത തൊഴിൽ, കടത്തിന് പകരമായി കൂലി നൽകാതെ തൊഴിലെടുപ്പിക്കുക, ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത്, അടിമത്തം പോലെയുള്ള സമ്പ്രദായങ്ങൾ, കുട്ടികളെ വിൽക്കുന്നതും ചൂഷണം ചെയ്യുന്നതും നിർബന്ധിച്ചുള്ള വിവാഹം, എന്നിങ്ങനെയുള്ള വിവിധതരം ദുരുപയോഗങ്ങൾ ആധുനിക അടിമത്തം എന്ന നിർവചനത്തിൽ ഉൾപ്പെടുന്നു.
ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളി (എസ്ഡിജെ) ൽ ആധുനിക അടിമത്തം അവസാനിപ്പിക്കാൻ തീരുമാനമെടുത്തു. "നിർബന്ധിത തൊഴിൽ ഉന്മൂലനം ചെയ്യുന്നതിനും ആധുനിക അടിമത്തം, മനുഷ്യക്കടത്ത് എന്നിവ അവസാനിപ്പിക്കുന്നതിനും കുട്ടികളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യലും ഉപയോഗവും ഉൾപ്പെടെയുള്ള എല്ലാതരം ബാലവേലകളുടെയും നിരോധനവും ഉന്മൂലനവും ഉറപ്പാക്കാൻ അടിയന്തിരവും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളുക." എന്നീ കാര്യങ്ങൾ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 8.7 എന്ന ലക്ഷ്യമായി പ്രതിപാദിച്ചിട്ടുണ്ട്.
എന്താണ് ആഗോള അടിമത്ത സൂചിക?
ആധുനിക അടിമത്തത്തിന്റെ ആഗോള ചിത്രമാണ് സൂചികയിലുള്ളത്. വോക്ക് ഫ്രീ എന്ന മനുഷ്യാവകാശ സംഘടനയാണ് ഈ സൂചികയ്ക്ക് രൂപംനൽകിയത്. ആധുനിക അടിമത്തത്തിന്റെ ആഗോള എസ്റ്റിമേറ്റ്‌സ്, നൽകിയ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണിത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ (ഐഎൽഒ), വോക്ക് ഫ്രീ, ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ (ഐഒഎം) എന്നിവരാണ് ഈ എസ്റ്റിമേറ്റ്‌സ് തയ്യാറാക്കുന്നത്.
ആഗോള അടിമത്ത സൂചികയുടെ അഞ്ചാമത്തെ പതിപ്പായ ഇത് 2022ലെ കണക്കുകൾ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രാദേശികമായാണ് പ്രാഥമികമായ വ്യാപ്തി നിർണയിച്ചിട്ടുള്ളതെങ്കിലും നിരവധി പ്രാതിനിധ്യ സർവേകൾ കൂടി അടിസ്ഥാനമാക്കിയാണ് രാജ്യാടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
രാജ്യം തിരിച്ചുള്ള കണ്ടെത്തലുകൾ എന്തൊക്കെയാണ്?
പ്രധാന കണ്ടെത്തലുകൾ മൂന്ന് തലങ്ങളിലാണ് അല്ലെങ്കിൽ മൂന്ന് ഗണത്തിലാണ്
ആധുനിക അടിമത്തത്തിന്റെ വ്യാപനമാണ് ആദ്യത്തേത്. ആയിരം പേരുള്ള ജനസംഖ്യയിൽ ആധുനിക അടിമത്തത്തിന്റെ വ്യാപനമാണ് സൂചിപ്പിക്കുന്നത്. ഈ കണക്കിൽ, ഇനിപ്പറയുന്ന 10 രാജ്യങ്ങളിലാണ് അടിമത്തം ഏറ്റവും മോശം സാഹചര്യത്തിലുള്ളത് :
ഉത്തര കൊറിയ
എറിത്രിയ
മൗറിറ്റൈനിയ
സൗദി അറേബ്യ
തുർക്കി
തജിക്കിസ്ഥാൻ
യുണൈറ്റഡ് അറബ് എമിറേറ്റ്സ്
റഷ്യ
അഫ്ഗാനിസ്ഥാൻ
കുവൈറ്റ്
“പരിമിതമായ പൗരസ്വാതന്ത്ര്യം മനുഷ്യാവകാശം എന്നിങ്ങനെയുള്ള ചില രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സവിശേഷതകൾ ഈ രാജ്യങ്ങളുടെ സമാനതയാണ്,” സൂചിക പറയുന്നു.
അടിമത്തം ഏറ്റവും കുറഞ്ഞ രാജ്യങ്ങൾ ഇവയാണ്:
സ്വിറ്റ്സർലൻഡ്
നോർവേ
ജർമ്മനി
നെതർലാൻഡ്സ്
സ്വീഡൻ
ഡെൻമാർക്ക്
ബെൽജിയം
അയർലൻഡ്
ജപ്പാൻ
ഫിൻലാൻഡ്
വ്യാപനത്തിന് പുറമെ, ആധുനിക അടിമത്തത്തിൽ കഴിയുന്ന ഏറ്റവും കൂടുതൽ ആളുകൾ താമസിക്കുന്ന രാജ്യങ്ങളെയും സൂചികയിൽ കണക്കാക്കുന്നു:
ഇന്ത്യ
ചൈന
ഉത്തര കൊറിയ
പാകിസ്ഥാൻ
റഷ്യ
ഇന്തോനേഷ്യ
നൈജീരിയ
ടർക്കി
ബംഗ്ലാദേശ്
അമേരിക്ക
“മൊത്തത്തിൽ, ഈ രാജ്യങ്ങളിലെ മൂന്നിൽ രണ്ടു പേരും ആധുനിക അടിമത്തത്തിലാണ് ജീവിക്കുന്നത്. ഇത് ലോകജനസംഖ്യയുടെ പകുതിയിലധികമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മറ്റൊരു പ്രധാന കാര്യം ഈ രാജ്യങ്ങളിൽ ആറെണ്ണം ജി 20 രാജ്യങ്ങളാണ്: ഇന്ത്യ, ചൈന, റഷ്യ, ഇന്തോനേഷ്യ, തുർക്കിയെ, യുഎസ്, ”റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഈ സൂചികയുടെ കണ്ടെത്തലുകൾക്ക് എതിരായി വിമർശനം എന്തുകൊണ്ട്?
മനുഷ്യക്കടത്ത് പോലുള്ള വിഷയങ്ങളിൽ പ്രവർത്തിക്കുന്ന സിവിൽ സൊസൈറ്റി പ്രവർത്തകരിൽ നിന്ന് പോലും ഈ സൂചിക നിശിത വിമർശനത്തിന് വിധേയമായി. സൂചിക രൂപീകരിച്ചവർക്ക് “വ്യക്തമായും നല്ല ഉദ്ദേശ്യങ്ങളുണ്ട്”എന്നാൽ അവർ “പ്രശ്നങ്ങളെ അരാഷ്ട്രീയവത്കരിക്കുക യും യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് നമ്മെ വ്യതിചലിപ്പിക്കുകയും ചെയ്യുന്നു,” തായ്‌ലൻഡിലെ ഗ്ലോബൽ അലയൻസ് എഗെയ്ൻസ്റ്റ് ട്രാഫിക് ഇൻ വിമൻ(GAATW)യുടെ ഇന്റർനാഷണൽ കോഓർഡിനേറ്റർ ബന്ദന പട് നായിക് പറയുന്നു.
സൂചികയോടുള്ള വിയോജിപ്പിന്റെ കാരണങ്ങൾ ബന്ദന പറയുന്നു:
ആധുനിക അടിമത്തത്തിന്റെ സാർവത്രികവും വിശ്വസനീയവുമായ കണക്കുകൂട്ടൽ സാധ്യമല്ല. കാരണം ആധുനിക അടിമത്തത്തിന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട നിർവചനം ഇല്ല (മനുഷ്യക്കടത്തിൽ നിന്ന് വ്യത്യസ്തമായി). "'ആധുനിക അടിമത്തം' എന്നത് അന്താരാഷ്‌ട്ര നിയമപരമായ നിർവചനങ്ങളില്ലാത്ത രൂപീകരിക്കപ്പെട്ട ആശയമാണ്. വാസ്തവത്തിൽ, ഈ സൂചികയിൽ ഉപയോഗിച്ചിരിക്കുന്ന നിർവചനം വർഷം തോറും മാറുന്നുണ്ട്," ബന്ദന ചൂണ്ടിക്കാട്ടുന്നു.
ആധുനിക അടിമത്തം അനുഭവിക്കുന്ന ആളുകളുടെ എണ്ണം "കണക്കാക്കുന്ന" രീതി ഭാഗികമായി ഒരു രാജ്യത്തിന്റെ "റിസ്ക് സ്കോർ" അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു രാജ്യത്തിന്റെ “അപകടസാധ്യത” നിർണ്ണയിക്കുന്ന ഈ ഘടകങ്ങൾ തന്നെയാണ് രാജ്യം “വികസിതമോ" , " വികസ്വരമോ" എന്ന് നിർണ്ണയിക്കാൻ ഉപയോഗിക്കുന്നത്.
സൂചികയിൽ അവതരിപ്പിച്ചിരിക്കുന്ന ചില "സ്ഥിതിവിവരക്കണക്കുകൾ" യഥാർത്ഥത്തിൽ റിപ്പോർട്ടിൽ അടങ്ങിയിരിക്കുന്ന വിശകലനത്തിന് വിരുദ്ധമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന്, "ആധനിക അടിമത്തത്തോടുള്ള ഏറ്റവും ശക്തമായ സർക്കാർ പ്രതികരണം യുകെയിൽ ഉള്ളതായി സൂചികയിൽ കാണാം.
2018 മുതൽ യുകെയുടെ അടിമത്തത്തിനെതിരായ സമീപനത്തിലെ അനുകൂല മനോഭാവം കുറഞ്ഞു. ഇരകളുടെ സംരക്ഷണം മോശമായി, വീസ ലഭിക്കുന്നതിനുള്ള നടപടികൾ കൂടുതൽ സങ്കീർണ്ണമായി. 2023 മാർച്ചിൽ അവതരിപ്പിച്ച നിർദ്ദിഷ്ട നിയമവിരുദ്ധ കുടിയേറ്റ ബിൽ അന്താരാഷ്ട്ര നിയമത്തിന്റെയും യുഎൻ അഭയാർത്ഥി കൺവെൻഷന്റെയും ലംഘനമാണ്. ഇത് അനുകൂലമായ ഒരു പ്രവണതയല്ല.
ചുരുക്കത്തിൽ, "ഈ രീതിയിൽ രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത് ദരിദ്ര രാജ്യങ്ങളെ മോശമാക്കി ചിത്രീകരിക്കുകയും മനുഷ്യക്കടത്ത് പോലുള്ള പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് സമ്പന്ന രാജ്യങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു" എന്ന് ബന്ദന വാദിക്കുന്നു.
വ്യക്തമായ നിർവചനത്തിന്റെ അഭാവം മുതൽ റാങ്കിങ് രീതിശാസ്ത്രം വരെ ആധുനിക അടിമത്തത്തിന്റെ സൂചികയിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ തൊഴിലാളികൾ കാര്യമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുന്നു എന്നതാണ് വസ്തുത. ആദ്യത്തെ കൊവിഡ് ലോക്ക്ഡൗൺ കാലത്ത് കണ്ട ദുർഘടമായ റിവേഴ്സ് മൈഗ്രേഷൻ അസ്വസ്ഥജനകമായ ഈ വസ്തുത വെളിപ്പെടുത്തി. അതുപോലെ, സ്ത്രീകളുടെ മോശം അവസ്ഥ, പ്രത്യേകിച്ച് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ, ഏറ്റവും കുറഞ്ഞ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് പോലെയുള്ള കണക്കുകളിൽ പ്രതിഫലിക്കുന്നു.
“മഹാമാരി കാലത്തിന് ശേഷവും ജി 20 അധ്യക്ഷസ്ഥാന വർഷത്തിലും, രാജ്യത്തെ ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ അരക്ഷിതാവസ്ഥ പരിഹരിക്കുന്ന എന്തെങ്കിലും നമ്മൾ ചെയ്യേണ്ടതുണ്ട്,” ബന്ദന പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.