/indian-express-malayalam/media/media_files/uploads/2023/10/Swaminathan.jpg)
ഇന്ത്യൻ ഹരിതവിപ്ലവത്തിന് വഴിയൊരുക്കിയ ഗാന്ധിജിയുടെ വാക്ക്
സെപ്റ്റംബർ 28-ന് പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം.എസ്.സ്വാമിനാഥൻ (1925-2023) അന്തരിച്ചു.
തന്റെ കരിയറിന്റെ തുടക്കത്തിൽ, കൃഷിയോടുള്ള താൽപ്പര്യം കൊണ്ട് സർക്കാർ ജോലി, മെഡിക്കൽ പ്രൊഫഷൻ തുടങ്ങി പലതരം മുഖ്യധാരാ തൊഴിലുകളിലേക്ക് കടക്കാമായിരുന്നുവെങ്കിലും അദ്ദേഹം അതെല്ലാം ഉപേക്ഷിച്ചു. 1942ൽ മഹാത്മാഗാന്ധി ക്വിറ്റ് ഇന്ത്യാ സമരത്തിന് ആഹ്വാനം നൽകിയതും വിദ്യാർത്ഥിയായിരുന്ന തനിക്ക് അത് പ്രചോദനമായി മാറിയതും എങ്ങനെയെന്ന് സ്വാമിനാഥൻ വിശദീകരിച്ചിട്ടുണ്ട്.
സ്വാമിനാഥൻ ഗാന്ധിയെ വീണ്ടും പരാമർശിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു: "ഒരു ദിവസം രണ്ടുനേരം പോലും ഭക്ഷണം കഴിക്കാൻ പറ്റാതെ വരുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് … ദൈവത്തിന് അപ്പമായി മാത്രമേ പ്രത്യക്ഷപ്പെടാൻ കഴിയൂ." എന്തുകൊണ്ടാണ് ഗാന്ധി അങ്ങനെ പറഞ്ഞത്? 'ഹരിത വിപ്ലവത്തിന്റെ പിതാവ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യന് - സ്വാതന്ത്ര്യാനന്തര കാലത്ത് ഭക്ഷ്യസുരക്ഷ കൈവരിക്കാൻ പ്രയത്നിച്ച ഒരാൾക്ക് ഈ വാക്കുകൾ പ്രസക്തമായത് എന്തുകൊണ്ട്?.
എന്തുകൊണ്ടാണ് ഗാന്ധി വിശപ്പിനെക്കുറിച്ച് പറഞ്ഞത്
ഗാന്ധി ഇത് പറഞ്ഞതിന് പ്രത്യേക സാഹചര്യം വ്യക്തമാകുന്നില്ലെങ്കിലും , അത് അദ്ദേഹത്തിന്റെ ആഴമേറിയ തത്ത്വചിന്തയോട് ചേർന്ന് പോകുന്നതാണ്. സ്വയം ഭരണത്തിന്റെയും (സ്വരാജ്) സ്വയം പര്യാപ്തതയുടെയും വക്താവായിരുന്നു ഗാന്ധി. അദ്ദേഹത്തിന്റെ മാതൃകാപരമായ സാമ്പത്തിക രാഷ്ട്രീയ മാതൃകകൾ ഇന്ത്യയിലെ ഏറ്റവും ചെറിയ യൂണിറ്റുകളായ ഗ്രാമങ്ങളെ വസ്ത്രത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തമാക്കുന്നതിലും സ്വന്തമായി നൂൽ നൂൽക്കുന്ന തിലൂടെയും പ്രാദേശികമായി കൃഷി പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സ്വയംപര്യാപ്തമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
അദ്ദേഹത്തിന്റെ വിശാലമായ പ്രത്യയശാസ്ത്രം സർവോദയം (എല്ലാവർക്കും പുരോഗതി), അന്തോദയം അല്ലെങ്കിൽ പുരോഗതിക്കിടയിലും ഇപ്പോഴും തൊട്ടുകൂടാത്ത സമൂഹത്തിലെ ഓരോ വ്യക്തിയുടെ ഉന്നമനം എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാര്യത്തിൽ, വിശപ്പിന്റെ പ്രശ്നം വളരെ വലുതാണ്. മതിയാവ ഉൽപ്പാദിപ്പിക്കേണ്ടതിന്റെ ആവശ്യകതയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു, എല്ലാവർക്കും ഭക്ഷണത്തിനുള്ള പ്രാപ്തിയും ലഭിക്കാനുള്ള സാഹചര്യവും ഉണ്ടാകണം.
സ്വാതന്ത്ര്യസമയത്ത്, കൊളോണിയലിസവും മുൻകാലത്തെ മധ്യകാല കൃഷിരീതിയും ഭൂമി വിതരണവും അതിന്റെ ജനങ്ങൾക്ക് ആവശ്യമായ ഭക്ഷണം വിളയിക്കുമ്പോൾ ഇന്ത്യയുടെ ഉൽപ്പാദനക്ഷമതയെ വളരെയധികം സ്വാധീനിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്‌കോറുകൾ കുറയുകയാണ്. പുതിയ കണക്ക് പ്രകാരം, 2022-ൽ ആഗോള പട്ടിണി സൂചികയുടെ പരിധിയിൽ വരുന്ന ആകെയുള്ള 121 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 107 ആയി താഴ്ന്നു.
എന്തുകൊണ്ടാണ് സ്വാമിനാഥൻ വിശപ്പിനെക്കുറിച്ചുള്ള ഗാന്ധിയുടെ ഉദ്ധരണി പരാമർശിച്ചത്
ചെറുപ്പത്തിൽ ഗാന്ധിജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതിനു പുറമേ, സ്വാമിനാഥൻ ഒരു പ്രത്യേക വിഷയത്തിൽ അദ്ദേഹത്തിന്റെ വാക്കുകൾ പ്രസക്തമാണെന്ന് കണ്ടെത്തി -'പട്ടിണി രഹിതം'(സീറോ ഹംഗർ) എന്ന സങ്കൽപ്പം.
എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ 2013-ൽ പ്രസിദ്ധീകരിച്ച ‘സീറോ ഹംഗർ ഈസ് പോസിബിൾ’ എന്ന ലഘുലേഖയിൽ, ഇന്ത്യ ഈ ലക്ഷ്യം എങ്ങനെ കൈവരിക്കും എന്നതിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം ഗാന്ധിയെക്കുറിച്ച് എഴുതി. പേര് സൂചിപ്പിക്കുന്നത് പോലെ, വിശപ്പ് ഇല്ലാതാക്കാനുള്ള ആഗോള പ്രസ്ഥാനമാണിത്. ഐക്യരാഷ്ട്ര സഭ 2030-ഓടെ കൈവരിക്കാൻ ലക്ഷ്യമിടുന്ന 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ (എസ്ഡിജി) ഒന്നാണ് 'സീറോ ഹംഗർ' അഥവാ പട്ടിണിയെ തുടച്ചു നീക്കുക എന്നത്.
67 ശതമാനം ഇന്ത്യക്കാർക്കും സബ്‌സിഡി നിരക്കിൽ പ്രധാന ഭക്ഷ്യധാന്യങ്ങൾ നൽകുന്നതിന് ഇന്ത്യൻ സർക്കാർ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയിരുന്നു. എന്നാൽ വർഷങ്ങളായി, ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യുടിഒ) മറ്റ് പല അംഗരാജ്യങ്ങളും ഇത്തരം നടപടികളെ വിമർശിച്ചു. അടിസ്ഥാനപരമായി, സമ്പന്ന രാജ്യങ്ങൾ വിവിധ രാജ്യങ്ങളിലെ കർഷകർക്കിടയിൽ ഒരു സമനില നിലനിർത്താൻ ആവശ്യപ്പെടുന്നു, അതേസമയം യുഎസ്, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിൽ അവരുടെ കർഷകർക്ക് വലിയ സബ്‌സിഡികൾ നൽകുകയും ചെയ്തു.
ഈ സന്ദർഭത്തിൽ ഗാന്ധിജിയുടെ ഉദ്ധരണിയെക്കുറിച്ച് സ്വാമിനാഥൻ എഴുതി: “ഗാന്ധിജി പറഞ്ഞു, ഈ ദൈവം എന്ന അപ്പം സ്വതന്ത്ര ഇന്ത്യയിലെ എല്ലാ വീട്ടിലും കുടിലിലും ഉണ്ടായിരിക്കണം. സ്വാതന്ത്ര്യം ലഭിച്ച് അറുപത് വർഷത്തിലേറെയായി നീണ്ട കാലത്തിനു ശേഷമാണ് ആ പ്രതിജ്ഞ വീണ്ടെടുക്കാന്‍ നമുക്ക് കഴിഞ്ഞത്. നമ്മളെല്ലാം മനുഷ്യരാണെന്ന് തിരിച്ചറിയണം, ചില ചെറിയ നിയന്ത്രണങ്ങളേക്കാൾ മനുഷ്യത്വത്തെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്.
ഭക്ഷ്യ അരക്ഷിതാവസ്ഥയെ നേരിടാൻ ഹരിതവിപ്ലവം എങ്ങനെ സഹായിച്ചു?
സ്വാമിനാഥൻ ഇന്ത്യയിലെ ഹരിതവിപ്ലവത്തിലൂടെ പട്ടിണിരഹിതമായ ലോകത്തേയ്ക്ക് മുന്നേറിയതിനെ കുറിച്ച് സംസാരിച്ചു - അതുവരെ അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് അരിയും ഗോതമ്പും പോലുള്ള പ്രധാന ഭക്ഷണങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വന്നിരുന്നു. അതിനെ ഒഴിവാക്കി കാർഷികരംഗത്ത് നേടിയ വിജയത്തിന്റെ പിന്നിലെ മൂന്ന് ഘടകങ്ങൾ അദ്ദേഹം വിശദീകരിച്ചു: ആദ്യത്തേത് സാങ്കേതികവിദ്യ, പുതിയ വിളകൾ വികസിപ്പിക്കുന്നതിലൂടെ വിളവ് വർദ്ധിപ്പിക്കാൻ അനുവദിക്കുക, കീടനാശിനികൾ വികസിപ്പിക്കുന്നതിൽ സഹായിക്കുക.
രണ്ടാമത്തേത് സർവീസ് ആയിരുന്നു. 1969-ലെ ബാങ്കിങ് സംവിധാനത്തിന്റെ ദേശസാൽക്കരണം, മുൻഗണനാ മേഖലയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഗ്രാമീണ വായ്പ വ്യാപിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബാങ്കുകളോട് ആവശ്യപ്പെടുന്നതിലേക്ക് നയിച്ചു. കാർഷിക വിപുലീകരണത്തിനായുള്ള പുതിയ പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് പ്രത്യേകിച്ച് ലക്ഷ്യമിട്ട പ്രദേശങ്ങളിലും ചെറുകിട നാമമാത്ര കർഷകർക്കിടയിലും സാങ്കേതിക വിദ്യയുടെ വ്യാപനം സാധ്യമാക്കുന്നതിനാണ്,” സ്വാമിനാഥൻ പറഞ്ഞു.
മൂന്നാമതായി, "കർഷകർ ഉത്സാഹം കാണിക്കുന്നില്ലെങ്കിൽ, നമ്മൾ എന്തുതന്നെ ചെയ്താലും, നമ്മുക്ക് ആഗ്രഹിച്ച ഫലം ലഭിക്കില്ല…" അഗ്രികൾച്ചറൽ പ്രൈസ് കമ്മീഷനും ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും സ്ഥാപിക്കപ്പെട്ടു, ഭക്ഷ്യധാന്യങ്ങൾക്ക് ആദായകരമായ തറവില നിശ്ചയിക്കപ്പെട്ടു, ഭക്ഷ്യസുരക്ഷയ്ക്കും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുമായി വിപുലമായ പൊതുവിതരണ സംവിധാനം നിലവിൽ വന്നു, എന്ന് അദ്ദേഹം നയരൂപീകരണത്തെ പ്രശംസിച്ചു.
മറഞ്ഞിരിക്കുന്ന വിശപ്പിന്റെ പ്രശ്നവും അതിന്റെ പരിഹാരങ്ങളും
വിശപ്പിന് മറ്റ് വശങ്ങളും ഉണ്ട്. വിശപ്പിന്റെ ബഹുമുഖ സ്വഭാവത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് സ്വാമിനാഥൻ പറഞ്ഞു, “ഒളിഞ്ഞിരിക്കുന്ന വിശപ്പ് ഇല്ലാതാക്കുന്നതിനുള്ള മുൻകാല സമീപനം പ്രാഥമികമായി രാസഘടനയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇന്നും, ഉദാഹരണത്തിന്, അയൺ, അയഡിൻ, വിറ്റാമിൻ എ എന്നിവയും മറ്റ് പല സൂക്ഷ്മ പോഷകങ്ങളും ഉപയോഗിച്ച് ഉപ്പിനെ കൂടുതൽ പോഷാകാംശം ഉള്ളതാക്കാം. കാരണം ഉപ്പ് ഒരു വാഹകമായി ഉപയോഗിക്കുന്നത് നല്ലതും ചെലവുകുറഞ്ഞതുമായ മാർഗമാണ്.
എന്നാൽ മറ്റൊരു വഴി കൂടി ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. “പ്രകൃതി പ്രകൃതിദത്തമായി തന്നെ പോഷകഗുണമുള്ള ജൈവ ഭക്ഷണങ്ങളുടെ വിശാലമായ നിരയുണ്ടാക്കിയിട്ടുണ്ട്. മുരിങ്ങ പോലുള്ള മരത്തിൽ എല്ലാ സൂക്ഷ്മ പോഷകങ്ങളും ഉണ്ട്. മധുരക്കിഴങ്ങിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇന്ത്യയിൽ സാധാരണയായി ഉപയോഗിക്കുന്ന ബജ്‌റ (പേൾ മില്ലറ്റ് ) ഇനങ്ങളുണ്ട്, അവയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ, പ്രകൃതിദത്തമായി പോഷകഗുണമുള്ള ജൈവ ഭക്ഷണങ്ങൾ കൃഷി സമ്പ്രദായത്തിൽ അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ സമീപനം.
ഈ രീതിയിൽ, പോഷകാഹാര ക്ഷമതയുള്ള കാർഷിക സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹരിതവിപ്ലവത്തെക്കുറിച്ചുള്ള പിൽക്കാല വിമർശനങ്ങളിലൊന്ന്, അതിന്റെ ഭൂരിഭാഗവും ഗോതമ്പിലും അരിയിലും ആയിരുന്നു, അവയുടെ കൃഷിക്ക് ഊന്നൽ നൽകിയത് ഇപ്പോൾ പാരിസ്ഥിതിക പ്രശ്നങ്ങളിലേക്ക് നയിച്ചു എന്നതാണ്. എല്ലാ കർഷകരും അവരവരുടെ നിലനിൽപ്പിനായി, പ്രത്യേകിച്ച് ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ വൈവിധ്യം കണക്കിലെടുത്ത്, വെള്ളം കൂടുതൽ വേണ്ടി വരുന്ന വിളകൾ കൃഷി ചെയ്യേണ്ടതില്ല. ആത്യന്തികമായി, സുസ്ഥിരമായ രീതിയിൽ എല്ലാവർക്കും മതിയായ പോഷകാഹാരം നൽകാനാകുമെന്ന് അദ്ദേഹം വാദിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.