scorecardresearch
Latest News

ജർമനിയിലെ പ്രളയത്തിന് കാരണമായത് എന്താണ്?

2030 ആകുമ്പോഴേക്കും ഹരിതഗൃഹ വാതക ഉദ്വമനം 55 ശതമാനം കുറക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച അതേ ആഴ്ചയാണ് രാജ്യത്ത് അതിഭീകര പ്രളയം സംഭവിച്ചത്.

ജർമനിയിലെ പ്രളയത്തിന് കാരണമായത് എന്താണ്?

അത്യപൂർവമായ മഴ മൂലമുണ്ടായ പ്രളയത്തിൽ നൂറിലധികം ആളുകളാണ് ജർമനിയിൽ മരിച്ചത്. നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും മോശം സംഭവമായാണ് ഇതിനെ ജർമനി വിലയിരുത്തുന്നത്. ജർമനിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഗ്രാമങ്ങളിലൊന്നാണ് ഷുൾഡ്, നിരവധി വീടുകളാണ് അവിടെ പ്രളയത്തിൽ നിലംപൊത്തിയത്, നിരവധി ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.

2030 ആകുമ്പോഴേക്കും ഹരിതഗൃഹ വാതക ഉദ്വമനം 55 ശതമാനം കുറക്കുമെന്ന് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച അതേ ആഴ്ചയാണ് രാജ്യത്ത് അതിഭീകര പ്രളയം സംഭവിച്ചത്.

എന്താണ് പ്രളയത്തിന് കാരണമായത്?

കടുത്ത കൊടുങ്കാറ്റും തുടർച്ചയായ മഴയുമാണ് പശ്ചിമ ജർമ്മനിയെ പ്രളയത്തിൽ മുക്കിയത്. ശക്തമായ മഴയിൽ നദികളും അരുവികളും നിറഞ്ഞതോടെ ജർമ്മനിയിലെ അഹർ നദിയുടെ തീരത്തുള്ള പട്ടണങ്ങളിലും നഗരങ്ങളിലും വലിയ വെള്ളപ്പൊക്കമുണ്ടായി. മണ്ണിനും ജലാശയങ്ങൾക്കും പെയ്യുന്ന അധിക മഴയെ ആഗിരണം ചെയ്യാൻ സാധിക്കാതെ വന്നതോടെ, കവിഞ്ഞൊഴുകി അടുത്തുള്ള പ്രദേശങ്ങളിലെല്ലാം ജലം നാശം വിതച്ചു. കെട്ടിടങ്ങളെയും പ്രകൃതിയെയും ജനങ്ങളുടെ വസ്തുവകകളെയും പ്രളയ ജലം തകർത്തു.

ബെൽജിയം, നെതർലാൻഡ്‌സ്, സ്വിറ്റസർലാൻഡ് തുടങ്ങിയ രാജ്യങ്ങളിലും പ്രളയം ഉണ്ടായെങ്കിലും കൂടുതൽ നാശം വിതച്ചത് ജർമനിയിലാണ്. ജർമ്മൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ഓൾഗ്മൈൻ റിപ്പോർട്ട് ചെയ്തതനുസരിച്ച്, 1962ൽ ഹാംബർഗിൽ ഉണ്ടായ കൊടുങ്കാറ്റ് മൂലം 300ലധികം പേർ മരിച്ചതിനുശേഷം ഇത്രയും അധികം ആളുകൾ മരണപ്പെടുന്ന ഒരു പ്രകൃതി ദുരന്തം ഉണ്ടായിട്ടില്ല.

ഇതിനു മുൻപ് 2013 ജൂണിൽ ജർമനിയിൽ കടുത്ത പ്രളയം സംഭവിച്ചിരുന്നു. ആറു പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമായിരുന്നു അത്. ആ സമയത്ത് തന്നെ ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളിലും പ്രളയമുണ്ടായി. അതിനും മുൻപ്, 2002 ആഗസ്റ്റിലാണ് ജർമനി മറ്റൊരു പ്രളയത്തെ നേരിട്ടത്.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിൽ ഒന്നായ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിൽ, 25 നഗരങ്ങളെയും ജില്ലകളെയും പ്രളയം ബാധിച്ചു. ചില സ്ഥലങ്ങളിലെ സ്ഥിതി ഇപ്പോഴും “നാടകീയമാണ്” എന്നാണ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞത്.

ന്യൂന മർദ്ദം “ബെർണ്ട്” എന്ന കാലാവസ്ഥാ പ്രക്രിയക്ക് കാരണമായതാണ് പ്രളയത്തിനു കാരണമായത് എന്നാണ് ജർമനിയിലെ ശാസ്ത്രജ്ഞർ പറയുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഉണ്ടായ വലിയതും വിനാശകരമായ പ്രളയം ഇതിനു മുമ്പൊരിക്കലും കണ്ടിട്ടില്ലെന്നാണ് ജർമ്മനിയുടെ പരിസ്ഥിതി മന്ത്രി ഉർസുല ഹൈനൻ എസ്സറും സംസ്ഥാന പ്രകൃതി, പരിസ്ഥിതി, ഉപഭോക്തൃ സംരക്ഷണ കാര്യാലയവും പറഞ്ഞത്.

Read Also: ‘വിഭജന’ വിവാദത്തില്‍ തമിഴ്‌നാട്; എവിടെയാണ് ‘കൊങ്കുനാട്’ മേഖല?

കാലാവസ്ഥാ വ്യതിയാനവുമായി ഇതിനെ ബന്ധിപ്പിക്കാൻ കഴിയുമോ?

മറ്റേതൊരു സംഭവത്തിലെയും പോലെ, ജർമനിയിലെ അത്യപൂർവ മഴയെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിക്കാൻ കഴിയുമോ എന്ന് ശാസ്ത്രജ്ഞർ ഉറപ്പിച്ചിട്ടില്ല. എന്നാൽ ലോകത്താകെ ഇത്തരം പ്രകൃതി ദുരന്തങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ആഴ്ചകൾക്ക് മുൻപ് യുഎസിന്റെയും കാനഡയുടെയും പടിഞ്ഞാറൻ ഭാഗങ്ങളിൽ ഉഷ്ണക്കാറ്റ് ഉണ്ടായിരുന്നു. ഇതിന്റെ ഫലമായി ബ്രിട്ടീഷ് കൊളംബിയയിലെ ഒരു കനേഡിയൻ ഗ്രാമത്തിൽ താപനില പരമാവധി 50 ഡിഗ്രി സെൽഷ്യസിൽ വരെയെത്തി.

കഴിഞ്ഞ ആഴ്ച, വേൾഡ് വെതർ ആട്രിബ്യൂഷനിൽ നിന്നുള്ള ഒരു സംഘം ഗവേഷകർ മനുഷ്യ നിർമിതമായ കാലാവസ്ഥാ വ്യതിയാനം കൊണ്ടല്ലാതെ ഉഷ്ണക്കാറ്റ് “അസാധ്യമാണ്” എന്ന് പറഞ്ഞിരുന്നു. ഈ ആഴ്ച പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തിൽ, കഴിഞ്ഞ നാല് പതിറ്റാണ്ടായി നടക്കുന്ന വനനശീകരണം കാരണം ആമസോൺ വനങ്ങളുടെ കിഴക്കൻ ഭാഗം കാർബൺ അടിയുന്ന സ്ഥലം ആകുന്നതിനു പകരം കാർബൺ സ്രോതസ്സായി മാറിയെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒൻപതു വർഷത്തിനിടയിലാണ് ഈ പഠനം നടത്തിയത്.

ചില കാലാവസ്ഥാ ശാസ്ത്രജ്ഞർ ജർമനിയിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രതയും വ്യാപ്തിയും കണ്ട് ഞെട്ടിയിരിക്കുകയാണെന്നും മുൻകാലങ്ങളിലെ റെക്കോർഡുകൾ തകരുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് ഗാർഡിയനിൽ വന്ന ഒരു റിപ്പോർട്ടിൽ പറയുന്നത്.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Explained what has caused the devastating floods in germany