സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും ഭാരത് ബയോടെക്കിന്റെയും കോവിഡ് -19 വാക്സിനുകൾക്ക് രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്. ഇവയ്ക്ക് അംഗീകാരം നൽകാനുള്ള സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റിയുടെ (എസ്ഇസി) ശുപാർശ കേന്ദ്ര ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗണൈസേഷൻ (സിഡിഎസ്സിഒ) അംഗീകരിച്ചതായി ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ ഞായറാഴ്ച പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾ എന്തെല്ലാമെന്ന് പരിശോധിക്കാം.
സർക്കാർ വാക്സിനുകൾ സംഭരിക്കും
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനെക്കയും ചേർന്ന് വികസിപ്പിച്ചെടുത്ത എസെഡ് 1222 വാക്സിനിലെ ഇന്ത്യൻ വകഭേദമായ കോവിഷീൽഡിന്റെ 80 ദശലക്ഷം ഡോസുകൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്ഐഐ) നിർമിച്ചിട്ടുണ്ട്. സംഭരിച്ചുവച്ചിട്ടുണ്ട്.അവ പെട്ടെന്ന് വിതരണത്തിന് ലഭ്യമാക്കാൻ കഴിയും.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് നിർമ്മിക്കുന്ന കോവാക്സിൻ ആണ് അംഗീകാരം ലഭിച്ച മറ്റൊരു വാക്സിൻ. ഈ വാക്സിൻ ലഭ്യമാകാൻ കുറച്ച് ദിവസമോ ആഴ്ചയോ എടുത്തേക്കാം.
വാക്സിൻ വിതരണ പ്രക്രിയ ആരംഭിക്കും
യുഎസിലും യുകെയിലും ഡ്രഗ് റെഗുലേറ്ററുടെ അംഗീകാരം ലഭിച്ച ഫൈസർ-ബയോടെക്, മോഡേണ വാക്സിനുകളുടെ ആദ്യ ഷോട്ടുകൾ 1-2 ദിവസത്തിനുള്ളിൽ തന്നെ നൽകിയിരുന്നു. ഇന്ത്യയിലും ഈ പ്രക്രിയ വളരെ വേഗത്തിലാകാൻ സാധ്യതയുണ്ട്. കൃത്യമായ സമയപരിധിയൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഒരാഴ്ചയ്ക്കുള്ളിൽ വൻതോതിൽ വാക്സിനേഷൻ പ്രോഗ്രാം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഒരുപക്ഷേ വരുന്ന വാരാന്ത്യത്തോടെ വാക്സിൻ വിതരണം ആരംഭിച്ചേക്കാം.
Read More: ഇന്ത്യ-യുകെ വിമാന സർവീസ് പുനരാരംഭിക്കുമ്പോൾ; അറിഞ്ഞിരിക്കാം മാർഗനിർദേശങ്ങൾ
വാക്സിൻ ആദ്യം ആർക്ക് ലഭിക്കും?
സ്വമേധയാ തയ്യാറാവുന്നവർക്ക് വാക്സിൻ നൽകുന്ന തരത്തിലാവും വാക്സിൻ യജ്ഞത്തിന്റെ ആദ്യ ഘട്ടം. കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ മൂന്ന് കോടി മുന്നണി പോരാളികൾക്കാവും ആദ്യ ഘട്ടത്തിൽ വാക്സിനുകൾ നൽകുകയെന്ന് സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ 1 കോടി ആരോഗ്യ പ്രവർത്തകരും 2 കോടി മുൻനിര തൊഴിലാളികളും ഉൾപ്പെടുന്നു. അവർക്ക് വാക്സിൻ സൗജന്യമായി നൽകുമെന്ന് ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ ശനിയാഴ്ച (ജനുവരി 2) പ്രഖ്യാപിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭിക്കുന്ന മറ്റൊരു വിഭാഗം മൂന്നാമത്തെ മുൻഗണനാ ഗ്രൂപ്പിൽ പെടുന്നവരായിരിക്കും. 50 വയസ്സിനു മുകളിലുള്ള 27 കോടി പേരും 50 വയസ്സിന് താഴെയുള്ളവരിൽ മറ്റ് അനുബന്ധ ആരോഗ്യ പ്രശ്നങ്ങളുള്ളവരും അതിൽ ഉൾപ്പെടുന്നു.
ബാക്കിയുള്ളവരുടെ കാര്യമോ?
2021 ഓഗസ്റ്റോടെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകളുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനസംഖ്യയിൽ ബാക്കിയുള്ളവർക്ക് കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള സമയപരിധി ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിരോധ കുത്തിവയ്പ്പിന്റെ ആദ്യ ഘട്ടം പൂർത്തിയാകുന്നതിന് മുൻപ് തന്നെ മറ്റുള്ളവർക്കും വാക്സിൻ ലഭിക്കാനുള്ള നടപടികളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റ് ഗ്രൂപ്പുകളിലുള്ളവർക്കുള്ള കുത്തിവയ്ക്ക് കുറച്ച് ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം ഒരേസമയം ആരംഭിക്കും.
Read More: കോവിഡ് വാക്സിൻ ആദ്യം ആർക്കൊക്കെ, വിതരണം എന്നു മുതൽ? അറിയേണ്ടതെല്ലാം
വാക്സിനേഷൻ പ്രക്രിയയുടെ വേഗതയും ആവശ്യമായ ഡോസുകളുടെ ലഭ്യതയും ഇവിടെ നിർണ്ണായകമാവും. തങ്ങൾ വാക്സിൻ ഉൽപാദനം വർദ്ധിപ്പിക്കുകയാണെന്ന് എസ്ഐഐ അറിയിച്ചിട്ടുണ്ട്. കൂടാതെ, കോവിഷീൽഡ്, കോവാക്സിൻ എന്നിവ കൂടാതെ മറ്റ് ധാരാളം വാക്സിനുകൾക്കും വരും ആഴ്ചകളിൽ ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിച്ചേക്കും. റഷ്യയുടെ സ്പുട്നിക്-വി, സൈഡസ്-കാഡിലയുടെ സൈക്കോവ്-ഡി വാക്സിൻ കാൻഡിഡേറ്റ്, ഫൈസർ, മോഡേണ എന്നിവയുടെ വാക്സിനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രതിരോധ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകൾ
ഇന്ത്യയിലെ എക്കാലത്തെയും വലിയ വാക്സിനേഷൻ ദൗത്യമാണ് കോവിഡ് വാക്സിനേഷൻ ദൗത്യം. ഇതിനായുള്ള തയ്യാറെടുപ്പുകൾ ആഴ്ചകളായി നടക്കുന്നു. രണ്ട് റൗണ്ട് മോക്ക് ഡ്രില്ലുകൾ ഇതിനകം നടന്നിട്ടു – ആദ്യത്തേത് ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിലായും, രണ്ടാമത്തേത് ജനുവരി 2 ന്, രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലെയും 125 ജില്ലകളിലായുള്ള 285 സെഷൻ സൈറ്റുകളിലായും നടന്നു.
ആകെ 96,000 വാക്സിനേറ്റർമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇതിൽ 2,360 പേർക്ക് ദേശീയ തലത്തിലും 57,000 ത്തിലധികം പേർക്ക് 719 ജില്ലകളിലായി ജില്ലാതലത്തിലുമാണ് പരിശീലനം നൽകിയത്. വാക്സിൻ വിതരണത്തിനായുള്ള കോ-വിൻ പ്ലാറ്റ്ഫോമിൽ 75 ലക്ഷത്തിലധികം ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോവിൻ വഴി വാക്സിൻ സ്റ്റോക്കുകൾ, അവയുടെ സംഭരണ താപനില, ഷോട്ടുകളുടെ വ്യക്തിഗത ഗുണഭോക്താക്കൾ എന്നിവയെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ നൽകുമെന്ന് ഡോ. ഹർഷ് വർധൻ പറഞ്ഞു.
Read More: പരീക്ഷണം പൂര്ത്തിയാക്കാത്ത കൊവാക്സിന് അനുമതി നല്കിയത് അപകടം: ശശി തരൂര്
അവസാന വാക്സിൻ വിതരണ കേന്ദ്രത്തിൽ വരെ വാക്സിൻ എത്തിക്കുന്നത് ഉറപ്പാക്കുന്നതിന് രാജ്യത്തെ കോൾഡ് ചെയിൻ സൗകര്യം വേണ്ടത്ര നവീകരിച്ചിട്ടുണ്ടെന്നും സിറിഞ്ചുകളും മറ്റ് ഉപകരണങ്ങളും ആവശ്യമായ അളവിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രോഗമുക്തി നേടിയവർക്ക് വാക്സിനേഷൻ വേണ്ടി വരുമോ?
അതെ. കോവിഡ്-19 രോഗബാധ മുൻപ് വന്നിട്ടുണ്ടോ ഇല്ലയോ എന്നത് കണക്കിലെടുക്കാതെ കോവിഡ് വാക്സിനുകൾ സ്വീകരിക്കുന്നത് ഉചിതമാണെന്ന് കേന്ദ്രം അറിയിച്ചു. “ഇത് രോഗത്തിനെതിരെ ശക്തമായ രോഗപ്രതിരോധ ശേഷി വളർത്താൻ സഹായിക്കും,” കേന്ദ്ര സർക്കാർ പറഞ്ഞു.
50 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരെ സർക്കാർ എങ്ങനെ തിരിച്ചറിയും?
വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരെ തിരിച്ചറിയാൻ വോട്ടർ പട്ടിക ഉപയോഗിക്കുമെന്ന് സർക്കാർ അറിയിച്ചു.
Read More: വാക്സിനുകൾ 100 ശതമാനം സുരക്ഷിതം: ഡ്രഗ്സ് കൺട്രോളർ ജനറൽ
50 വയസ്സിന് മുകളിലുള്ളവരെ ഉപ ഗ്രൂപ്പുകളായി തിരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 50 വയസ്സിനു മുകളിലുള്ളവരുടെ മുൻഗണന ഗ്രൂപ്പിനെ 60 വയസ്സിനു മുകളിലുള്ളവർ എന്നും 50 നും 60 നും ഇടയിൽ പ്രായമുള്ളവർ എന്നും ഉപ ഗ്രൂപ്പുകളായിട്ടാണ് വിഭജിച്ചിരിക്കുന്നത്.
എത്ര ഡോസുകൾ നൽകും?
28 ദിവസങ്ങൾക്കുള്ളിൽ രണ്ട് ഡോസ് വാക്സിനാണ് ഒരാൾ സ്വീകരിക്കേണ്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് ആന്റിബോഡികളുടെ സംരക്ഷണ നില സാധാരണയായി വികസിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രണ്ട് ഡോസുകളും വ്യത്യസ്ത വാക്സിനുകളായാൽ?
കോവിഡ് -19 വാക്സിനുകൾ വ്യത്യസ്തമായതിനാൽ ഇവ ഇടകലർത്തി സ്വീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അവ പരസ്പരം മാറ്റാൻ കഴിയില്ല. രണ്ടു തവണയും ഒരേ വാക്സിൻ തന്നെ സ്വീകരിക്കേണ്ടി വരും.
കോവിഡ് -19 വാക്സിനേഷനായുള്ള രജിസ്ട്രേഷൻ
കോവിഡ് -19 വാക്സിൻ ഇന്റലിജൻസ് നെറ്റ്വർക്ക് (കോ-വിൻ) സംവിധാനം വഴി വാക്സിനുകൾക്കുമായി ലിസ്റ്റുചെയ്ത ഗുണഭോക്താക്കളുടെ വിവരം ലഭ്യമാക്കും. വാക്സിനേഷൻ സൈറ്റിൽ, മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾക്ക് മാത്രമേ മുൻഗണന നൽകൂ, കൂടാതെ വാക്സിനേഷൻ സ്ഥലത്തുതന്നെ രജിസ്ട്രേഷൻ നടത്താൻ വ്യവസ്ഥയില്ല.വാക്സിൻ ലഭിക്കാൻ അർഹരായി കണ്ടെത്തിയവർക്ക് വാക്സിനേഷൻ നൽകുന്ന ഇടവും സമയവും അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വഴി അറിയിക്കും.
രജിസ്ട്രേഷന് ആവശ്യമായ രേഖകൾ എന്തായിരിക്കും?
രജിസ്ട്രേഷന് തിരിച്ചറിയൽ രേഖകൾ ആവശ്യമാണ്. ഡ്രൈവിംഗ് ലൈസൻസ്, എംജിഎൻആർജിഎ ജോബ് കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട്, പെൻഷൻ രേഖ, വോട്ടർ ഐഡി, എംപിമാരുടെ / എംഎൽഎ / എംഎൽസികളുടെ ഔദ്യോഗിക ഐഡികൾ, സർക്കാർ നൽകിയ സേവന ഐഡി കാർഡ്, ആരോഗ്യം തൊഴിൽ മന്ത്രാലയം നൽകിയ ഇൻഷുറൻസ് സ്മാർട്ട്കാർഡ് എന്നിവ ഇത്തരത്തിൽ സ്വീകരിക്കുന്നതാണ്.
രജിസ്ട്രേഷനും വാക്സിൻ കേന്ദ്രത്തിൽ ഗുണഭോക്താവിന്റെ സ്ഥിരീകരണത്തിനും ഫോട്ടോ ഐഡി നിർബന്ധമാണ്
പ്രതിരോധ കുത്തിവയ്പ്പിന് പ്രത്യേക ദിവസങ്ങളുണ്ടോ?
സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വാക്സിനേഷന് പ്രത്യേക ദിവസങ്ങൾ ക്രമീകരിക്കണം. ഒരു സെഷൻ 100 ഗുണഭോക്താക്കൾക്കായിരിക്കായി ക്രമീകരിക്കണം.