ഫെബ്രുവരി 24ന് ശേഷമുണ്ടായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ, യുക്രൈനിൽ ഉൾപ്പെടെ ശ്രദ്ധയോടെ നിലപാട് സ്വീകരിച്ചു മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഇന്ത്യയെ ആഗോളതലത്തിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ബിജെപി വക്താക്കളുടെ ഇസ്ലാം വിരുദ്ധ പരാമർശങ്ങൾ.
ഖത്തർ, കുവൈത്ത്, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ് ഞായറാഴ്ച്ച ആദ്യം ഇതിനെതിരെ രംഗത്ത് വന്നത്. പിന്നാലെ പാകിസ്ഥാൻ സൗദി അറേബ്യ, ഒമാൻ, ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ, ഓർഗാനിക് ഓഫ് ഇസ്ലാമിക കോ-ഓപ്പറേഷൻ തുടങ്ങിയ രാജ്യങ്ങളും സംഘടനകളും രംഗത്തെത്തി. തിങ്കളാഴ്ച ഗൾഫിലെ ഏറ്റവും വലിയ സുഹൃത്തായ യുഎഇയും, ബഹ്റൈനും, ഇന്തോനേഷ്യയും പ്രതിഷേധത്തിൽ പങ്കുചേർന്നു.
കഴിഞ്ഞ 48 മണിക്കൂറായി ഇന്ത്യ പ്രതിഷേധങ്ങൾ തണുപ്പിക്കാനുള്ള ശ്രമങ്ങളിലാണ്. അതേസമയം. മലേഷ്യയും തുർക്കിയും നിശബ്ദരായിരിക്കുന്നത് ഇന്ത്യക്ക് അൽപം ആശ്വാസം നൽകുന്നതാണ്. എന്നാൽ എത്ര നാൾ ഇത് തുടരുമെന്ന് അറിയില്ല. “ലോകത്തെ മുഴുവൻ വിനാശകരമായ പ്രതിസന്ധികളിലേക്കും രക്തരൂക്ഷിതമായ യുദ്ധങ്ങളിലേക്കും തള്ളിവിടാൻ സഹായിക്കുന്ന തീവ്രവാദ പ്രവർത്തനമാണ്” പരാമർശങ്ങളെന്ന് കെയ്റോയിലെ ഇസ്ലാമിക സർവകലാശാലയായ അൽ അസ്ഹർ പറഞ്ഞിരുന്നു.
ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ പ്രതിനിധികൾ ഒരു പ്രതിച്ഛായ പ്രശ്നം നേരിടുന്നുണ്ട്, കൂടാതെ ടിവിയിൽ പരാമർശം ഈ രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികളെ ഇത് പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ശ്രമിക്കുന്നു. ഏകദേശം 6.5 ദശലക്ഷം ഇന്ത്യക്കാരാണ് ഇവിടങ്ങളിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നത്.
ഇന്ത്യക്കാരുടെ മുസ്ലീം വിരുദ്ധ പ്രവർത്തനങ്ങൾ പശ്ചിമേഷ്യയിൽ പ്രതിധ്വനിക്കുന്നത് ഇതാദ്യമായല്ല.
2020ൽ ഡൽഹിയിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനം കോവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്ര സർക്കാർ പറഞ്ഞതിന് പിന്നാലെ ദുബായിൽ താമസിക്കുന്ന ഒരു ഇന്ത്യക്കാരന്റെ തബ്ലീഗ് വിരുദ്ധ ട്വീറ്റിൽ യുഎഇ രാജകുടുംബത്തിലെ ഷെയ്ഖ ഹെൻഡ് ബിൻത് ഫൈസൽ അൽ ഖാസിമി, “യുഎയിൽ പരസ്യമായി വംശീയവും വിവേചനവും കാണിക്കുന്ന ആർക്കും പിഴ ചുമത്തി നാടുകടത്തും” എന്ന് പറഞ്ഞിരുന്നു. 2018ൽ, ഇസ്ലാം വിരുദ്ധ ട്വീറ്റ് പോസ്റ്റ് ചെയ്തതിന് മിഷേലിൻ ഹോട്ടലിലെ ഷെഫിനെ പുറത്താക്കിയിരുന്നു.
അടുത്തിടെ, കശ്മീർ ഫയൽസ് സിനിമാ യുഎഇയിൽ നിരോധിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽ അക്ഷയ് കുമാറിന്റെ പുതിയ ചിത്രം സമ്രാട് പൃഥ്വിരാജും നിരോധിച്ചിരുന്നു.
അമേരിക്ക ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോൾ അതിനെ പൂർണമായി തള്ളിയ ഇന്ത്യ, ഈ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ രണ്ടു ബിജെപി വക്താക്കളെയും പുറത്താക്കിയത് ഗൾഫ് രാജ്യങ്ങളോടുള്ള ആദരവ് സൂചിപ്പിക്കുന്നതാണ്. എന്നാൽ, 2014 ന് മുമ്പും ശേഷവും ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യ രൂപപ്പെടുത്തിയ ബന്ധത്തിന് മതവുമായി വലിയ ബന്ധമില്ല. പക്ഷേ പുതിയ വിവാദം ആ ബന്ധത്തെ ഉലച്ചിരിക്കുകയാണ്.
“മുൻകാലങ്ങളിൽ, വർഗീയ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും സംഭവങ്ങൾ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കണ്ടിരുന്നത്. എന്നാൽ നിങ്ങൾ പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുകയും അദ്ദേഹത്തിന്റെ ഭാര്യയെ അതിലേക്ക് കൊണ്ടുവരികയും ചെയ്യുമ്പോൾ നിങ്ങൾ അതിർത്തി മറികടന്നു,” 2000 നും 2011 നും ഇടയിൽ സൗദി അറേബ്യ, യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിച്ച തൽമിസ് അഹ്മദ് പറഞ്ഞു.
“നേരത്തെ, ബാബറി മസ്ജിദ് തകർക്കൽ പോലുള്ള ഒരു സംഭവം നടക്കുമ്പോൾ, ഇന്ത്യ ഒരു ജനാധിപത്യപരവും ബഹുസ്വരവുമായ രാജ്യമാണെന്ന് വിശ്വസിച്ചിരുന്നു, എന്നാൽ ഇപ്പോൾ അത് മാറിയതായി തോന്നുന്നു”
പ്രതിഷേധങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, ഇന്ത്യയിലേക്കുള്ള എണ്ണ വിൽപന എന്നിവയെ ബാധിക്കില്ലെന്ന് ഡൽഹി പ്രതീക്ഷിക്കുന്നു.
ഇന്ത്യയും യുഎഇയും തങ്ങളുടെ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തമെന്നാണ് വിശേഷിപ്പിക്കുന്നത്. ഐഎസിന്റെ വളർച്ചയോടെ ഒരു സുരക്ഷാ ഘടകവും ഈ ബന്ധത്തിന് വന്നിട്ടുണ്ട്.
മാർച്ചി ഇന്ത്യയും യുഎഇയും ഒരു സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ചിരുന്നു, ഇത് ജിസിസി രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള തുടക്കമായി കണക്കാക്കപ്പെടുന്നു. അതുകൊണ്ടാണ് ഞായറാഴ്ച മുതൽ ട്രെൻഡുചെയ്യുന്ന “ബോയ്കോട്ട്ഇന്ത്യൻഗുഡ്സ്” എന്ന ഹാഷ്ടാഗ് ഗൾഫിലെ ബിസിനസ് പങ്കാളികളിൽ ആശങ്കയുണ്ടാക്കിയത്.