സുസ്ഥിര ഊർജ നയത്തിന്റെ ഭാഗമായി ഈ വർഷം നവംബർ മുതൽ കോംപാക്ട് ഫ്ലൂറസെന്റ് ലൈറ്റുകളും (സി.എഫ്.എൽ), ഇൻകാൻഡസെന്റ് (ഫിലമെന്റ്) ബൾബുകളും വിൽക്കുന്നതിന് സംസ്ഥാനം വിലക്ക് ഏർപ്പെടുത്തുമെന്ന് കേരള ധനമന്ത്രി ടി.എം തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്തൊട്ടാകെയുള്ള തെരുവുവിളക്കുകളിൽ ഇനി ലൈറ്റ് എമിറ്റിങ് ഡയോഡ് (എൽഇഡി) ബൾബുകളായിരിക്കും ഇനിയുണ്ടാവുക. സർക്കാർ ഓഫീസുകളിലും ലൈറ്റ് എമിറ്റിങ് ഡയോഡ് (എൽഇഡി) ബൾബുകൾ പകരം സ്ഥാനം പിടിക്കും.
‘ഫിലമെന്റ് ഫ്രീ കേരളം’ പദ്ധതി
പൊതു ഉപഭോഗത്തിനായി സംസ്ഥാനത്ത് 2.5 കോടി എൽഇഡി ബൾബുകൾ വൻതോതിൽ ഉത്പാദിപ്പിച്ചതായി ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ഉർജ കേരള ദൗത്യത്തിന്റെ ഭാഗമായി 2018 ൽ വിഭാവനം ചെയ്ത ‘ഫിലമെന്റ് ഫ്രീ കേരളം’ എന്ന സർക്കാർ പദ്ധതിക്ക് അനുസൃതമായാണ് ഐസക്കിന്റെ പ്രഖ്യാപനം.
എൽഇഡി ബൾബുകൾ ഫിലമെന്റ് അല്ലെങ്കിൽ സിഎഫ്എൽ ബൾബുകളേക്കാൾ ഊർജ കാര്യക്ഷതയുള്ളതാണ്. അതിനാൽ ഇവ സൃഷ്ടിക്കുന്ന മാലിന്യത്തിന്റെ തോതും വളരെ കുറവാണ്. ഫിലമെന്റ് ബൾബുകളിൽ മെർക്കുറി മൂലകം അടങ്ങിയിരിക്കുന്നു. അത് തകരുമ്പോൾ പ്രകൃതിയിൽ മലിനീകരണം ഉണ്ടാക്കുന്നു.
പീലിക്കോട് മാതൃക
ഫിലമെന്റ് രഹിത കേരള പദ്ധതി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും (കെഎസ്ഇബി) കേരള എനർജി മാനേജ്മെന്റ് സെന്ററും ചേർന്നാണ് നടപ്പാക്കുക. നിലവിലുള്ള ഫിലമെന്റ് ബൾബുകൾക്ക് പകരമായി സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് കെഎസ്ഇബി വെബ്സൈറ്റിൽ എൽഇഡി ബൾബുകൾക്കായി ഓർഡറുകൾ നൽകാം. ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ഒൻപത് വാട്ട് എൽഇഡി ബൾബുകൾ സർക്കാർ കുറഞ്ഞ വിലയ്ക്ക് വിൽക്കും. കഴിഞ്ഞ വർഷം കാസർഗോഡ് ജില്ലയിലെ പീലിക്കോട് പൂർണമായും രാജ്യത്തെ ആദ്യത്തെ ഫിലമെന്റ് രഹിതമായ പഞ്ചായത്തായി മാറി.
പരമ്പരാഗത ഊർജ സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും പകരം പുനരുപയോഗം സാധ്യമാകുന്ന ഊർജ സ്രോതസുകളായ സൗരോർജം, ജലവൈദ്യുതി എന്നിവയ്ക്കുള്ള സാധ്യതകൾ വർധിപ്പിക്കുന്നതിനുമുള്ള ഇടതുപക്ഷ സർക്കാരിന്റെ ദീർഘകാല സുസ്ഥിര ഊർജ നയത്തിന്റെ ഭാഗമാണ് പദ്ധതി. കെഎസ്ഇബി നടപ്പാക്കുന്ന വീടുകളുടെയും പാർപ്പിട സമുച്ചയങ്ങളുടെയും മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിക്കാനുള്ള പദ്ധതി ആ ദിശയിലേക്കുള്ള ഒരു ഘട്ടമാണ്.
ഊർജമേഖലയ്ക്ക് 1,765 കോടി രൂപ
ഊർജമേഖലയ്ക്കായി ധനമന്ത്രി ബജറ്റിൽ 1,765 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സൗരോർജ ഇൻസ്റ്റാളേഷനുകളിൽ നിന്ന് 500 മെഗാവാട്ട് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഊർജ സംരക്ഷണത്തിനായി പീലിക്കോട് പഞ്ചായത്ത് തുടങ്ങിയ സംരംഭങ്ങൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. വൈദ്യുതിയുടെ കുറവ്, നിലവിലുള്ള ലൈനുകളിലെ തടസ്സങ്ങൾ എന്നിവ ട്രാൻസ്മിഷൻ ലൈനുകളിലൂടെയും 10,000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് -2 പദ്ധതിയിലൂടെയും പരിഹരിക്കാനാകുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.